'പാലാ ബിഷപ്പ് ഉന്നയിച്ച കാര്യങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷിക്കണം' ; പിന്തുണച്ച് കേരള വനിതാ കോണ്‍ഗ്രസ് (എം)
- Published by:Karthika M
- news18-malayalam
Last Updated:
ലൗ ജിഹാദിനെതിരേയും, നാര്‍ക്കോട്ടിക് ജിഹാദിനെതിരേയുമാണ് ബിഷപ്പ് പ്രതികരിച്ചതെന്ന് കേരള വനിതാ കോണ്‍ഗ്രസ് (എം) സംസ്ഥാന അധ്യക്ഷയും, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ നിര്‍മ്മലാ ജിമ്മി പറഞ്ഞു
കോട്ടയം: പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയറിയിച്ച് കേരള വനിതാ കോണ്‍ഗ്രസ് (എം). ബിഷപ്പ് ലൗ ജിഹാദിനെതിരേയും, നാര്‍ക്കോട്ടിക് ജിഹാദിനെതിരേയുമാണ് പ്രതികരിച്ചതെന്ന് കേരള വനിതാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി പറഞ്ഞു. പാലായിലെ ബിഷപ്പ് ഹൗസില്‍ നേരിട്ടെത്തിയാണ് നിര്‍മലാ ജിമ്മി പിന്തുണയറിയിച്ചത്.
ബിഷപ്പ് ഉന്നയിച്ച കാര്യങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കണമെന്നും നിര്‍മ്മലാ ജിമ്മി ആവശ്യപ്പെട്ടു. അതേ സമയം കേരള കോണ്‍ഗ്രസ് എം ഈ വിഷയത്തില്‍ നിശബ്ദത തുടരുകയാണ്. എന്നാല്‍ ബിഷപ്പിനെ പിന്തുണച്ച് മാണി സി കാപ്പന്‍ രംഗത്തെത്തിയിരുന്നു. ബിഷപ്പിന്റെ പ്രസ്താവന വിവാദമാകുന്നതിനുപിന്നിൽ മയക്കുമരുന്ന് ലോബി ആണോ എന്ന് ആരെങ്കിലും സംശയിച്ചാൽ അതിനെ കുറ്റം പറയാനാകില്ല എന്നാണ് മണി സി കാപ്പൻ ഉന്നയിക്കുന്ന പ്രധാന വാദം.
നാര്‍ക്കോട്ടിക് ജിഹാദ്; 'പറഞ്ഞത് എല്ലാ മനുഷ്യര്‍ക്കും ബാധകമായ പൊതുസാഹചര്യം; ഒരു സമുദായത്തിനും എതിരല്ല'; വിശദീകരണവുമായി പാലാ രൂപത
കോട്ടയം: നാർക്കോട്ടിക് ജിഹാദ് ലൗ ജിഹാദ് എന്നീ രണ്ട് ആരോപണങ്ങളുമായി പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസംഗം ഏറെ വിവാദമായിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും രാഷ്ട്രീയ നേതാക്കളും വിവിധ മുസ്ലിം സംഘടനകളും രംഗത്ത് വന്നിരുന്നു. വിവാദം ആളിക്കത്തിയതിനുപിന്നാലെ നിലപാട് ആവർത്തിച്ച് സഭയുടെ മുഖപത്രത്തിൽ പ്രസംഗം ആവർത്ത് ലേഖനമായി എഴുതുകയാണ് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ചെയ്തത്. എന്നാൽ വിവാദം പിന്നെയും ആളിക്കത്തി ഇതോടെയാണ് വിശദീകരണവുമായി പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ രംഗത്തുവന്നത്.
advertisement
നിലപാടിൽ മാറ്റമില്ല എന്ന് വ്യക്തമാക്കുന്നതാണ് ജേക്കബ് മുരിക്കൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ തുറന്നുകാട്ടുന്നത്. 'സുരക്ഷിതമായ ഒരു സമൂഹത്തിനായുള്ള കരുതലിന്റെ സ്വരം' എന്ന തലക്കെട്ട് ഇട്ടാണ് ജേക്കബ് മുരിക്കൻ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
വാർത്താക്കുറിപ്പിൽ പറയുന്നത് ഇങ്ങനെ..
സമൂഹത്തിൽ പ്രകടമായിക്കൊണ്ടിരിക്കുന്ന അപകടകരമായ പ്രവണതകളെ കുറിച്ചുള്ള മുന്നറിയിപ്പാണ് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പങ്കുവെച്ചത്. ഇത് ഏതെങ്കിലും ഒരു സമുദായത്തിന് എതിരല്ല. എല്ലാ മനുഷ്യർക്കും ബാധകമായ പൊതു സാഹചര്യമാണ്.
സമുദായങ്ങളിലെ മഹാഭൂരിപക്ഷം വരുന്ന നല്ല വിശ്വാസികളെയും മതാചാര്യന്മാരെയും നിഷ്പ്രഭമാക്കി മതങ്ങളുടെ പേരും ചിഹ്നങ്ങളും സംജ്ഞകളും ഉപയോഗിച്ച് തീവ്ര മൗലിക വാദങ്ങളും സാമൂഹ്യ വിരുദ്ധ പ്രവർത്തനവും നടത്തുന്ന വളരെ ചെറിയൊരു വിഭാഗത്തിന്റെ നടപടികളെ എല്ലാ സമുദായങ്ങളും ഗൗരവമായി കാണണം എന്നാണ് അദ്ദേഹം ഉദ്ബോധിപ്പിച്ചത്. ഈ സ്ഥിതി വിശേഷത്തെ തിരുത്തിയില്ലെങ്കിൽ ഭാവിയിൽ ഉണ്ടാകാവുന്ന അപകടത്തെ കുറിച്ചുള്ള ഒരു പ്രവാചകശബ്ദം കൂടിയാണത്.
advertisement
എല്ലാ മതങ്ങളെയും തന്റെ ഹൃദയത്തിൽ സ്വന്തമാക്കി സൂക്ഷിച്ച് സ്നേഹിക്കുന്ന മാനവികതയുടെ വലിയ മനുഷ്യ വ്യക്തിത്വമാണ് മാർ ജോസഫ് കല്ലറങ്ങാട്ട്. ആരെയും വേദനിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല. ആരും വേദനിക്കരുത് എന്ന ഹൃദയാഭിലാഷമാണ് അദ്ദേഹം നൽകിയത്. തിന്മയുടെ വേരുകൾ പിഴുതെറിയാനുള്ള സമൂഹത്തിന്റെ കടമ അദ്ദേഹം നമ്മെ ഓർമ്മിപ്പിച്ചു. തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങൾ അവസാനിപ്പിക്കുകയും പരസ്പരം തിരുത്തി ഏകോദര സഹോദരങ്ങളെപ്പോലെ നമുക്ക് ജീവിക്കുകയും ചെയ്യാം'
വാർത്താക്കുറിപ്പിൽ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞ വാദങ്ങളെ ജേക്കബ് മുരിക്കൻ പൂർണമായും ന്യായീകരിക്കുകയാണ്. ലൗജിഹാദ് എന്ന ആരോപണത്തിൽ നിന്ന് പിന്നോട്ട് പോകാൻ പാലാ രൂപത തയ്യാറായിട്ടില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. കത്തോലിക്കാ സഭയുടെ മുഖപത്രത്തിൽ ഇതേ വിഷയത്തിൽ ലേഖനങ്ങൾ ആവർത്തിച്ചു നൽകിയതും ഇതേ നിലപാട് കൊണ്ടാണ്.
advertisement
നാർക്കോട്ടിക് ജിഹാദ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇനിയും ശക്തമായി ഉന്നയിക്കും എന്ന് മുന്നറിയിപ്പ് കൂടിയാണ് കത്തോലിക്കാസഭ നൽകുന്നത്. വിഷയത്തിൽ ശക്തമായ സമ്മർദ്ദത്തിലൂടെ അന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് കൊണ്ടുപോകാനാണ് സഭ ആഗ്രഹിക്കുന്നത് എന്ന് വ്യക്തം. മുസ്ലിം സമുദായത്തിന് എതിരെയുള്ള എന്ന നിലപാട് ആവർത്തിച്ചു കൊണ്ട് ജിഹാദിന് എതിരായ പോരാട്ടം എന്ന നിലയിൽ വിഷയത്തെ അവതരിപ്പിക്കാനാണ് പാലാ രൂപത ശ്രമിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 12, 2021 12:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പാലാ ബിഷപ്പ് ഉന്നയിച്ച കാര്യങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷിക്കണം' ; പിന്തുണച്ച് കേരള വനിതാ കോണ്‍ഗ്രസ് (എം)








