കേരള സര്‍വകലാശാല അംഗീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ ‘വാഴക്കുല’ കവിത രചയിതാവിന്റെ പേര് തെറ്റായി രേഖപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ വിശദീകരണവുമായി സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ ഡോ.ചിന്താ ജെറോം. ഇക്കാര്യത്തില്‍ തനിക്ക് നോട്ടപ്പിശക് ഉണ്ടായി, മാനുഷികമായ ഒരു തെറ്റാണ് സംഭവിച്ചതെന്നും ചിന്ത പ്രതികരിച്ചു. തെറ്റ് ചൂണ്ടിക്കാണിച്ചത് സദുദ്ദേശത്തോടെയാണെന്നാണ് വിലയിരുത്തുന്നത്. വിമര്‍ശകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും ചിന്താ ജെറോം കൂട്ടിച്ചേര്‍ത്തു.
വാഴക്കുല കവിതയുമായി ബന്ധപ്പെട്ട പരാമര്‍ശം പ്രബന്ധത്തിലെ വാദങ്ങളുമായോ കണ്ടെത്തലുമായോ ബന്ധമുള്ളതല്ല. സാന്ദര്‍ഭികമായ ഉദാഹരണമായാണ് അത് ഉപയോഗിച്ചത്. നോട്ടപ്പിശക് ഉണ്ടായിട്ടുണ്ട്. മാനുഷികമായ തെറ്റ് പറ്റി. ചൂണ്ടിക്കാണിച്ചവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. പ്രബന്ധം പുസ്തകരൂപത്തിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഈ ഘട്ടത്തില്‍ അത് ശ്രദ്ധിക്കുമെന്നും ചിന്ത പറഞ്ഞു.
ഈ വിഷയം പര്‍വതീകരിച്ചുകൊണ്ട് ആക്ഷേപങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയും സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നും യുവജന കമ്മീഷന് അധ്യക്ഷ വ്യക്തമാക്കി.
പ്രബന്ധത്തില്‍ കോപ്പിയടിയുണ്ടെന്ന ആരോപണം ചിന്ത നിഷേധിച്ചു. മോഷണം ഉണ്ടായിട്ടില്ലെന്നും ആശയം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. ഇത് റഫറന്‍സില്‍ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. ബോധി കോമണ്‍സില്‍ നിന്ന് ഉള്‍പ്പെടെ നിരവധി ആര്‍ട്ടിക്കിളുകള്‍ വായിച്ചാണ് പ്രബന്ധം പൂര്‍ത്തീകരിച്ചത്. ഒരു വാക്യം പോലും പകര്‍ത്തിയിട്ടില്ലെന്നും ചിന്താ ജെറോം വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.