KM Shaji | വിജിലൻസ് കണ്ടെത്തിയ അരക്കോടി രൂപയ്ക്ക് രേഖകളുണ്ടെന്ന് കെഎം ഷാജി
Last Updated:
രേഖകൾ ഹാജരാക്കാൻ ഒരു ദിവസം സമയം അനുവദിക്കണമെന്നും ഷാജി വിജിലൻസ് സംഘത്തെ അറിയിച്ചു.
കോഴിക്കോട്: കണ്ണൂരിലെ വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത അരക്കോടി രൂപയ്ക്ക് രേഖകളുണ്ടെന്ന് കെ എം ഷാജി എം എൽ എ. ബന്ധുവിന്റെ ഭൂമി ആവശ്യത്തിനുള്ള തുകയാണ് പിടിച്ചെടുത്തത്. രേഖകൾ ഹാജരാക്കാൻ ഒരു ദിവസം സമയം അനുവദിക്കണമെന്നും ഷാജി വിജിലൻസ് സംഘത്തെ അറിയിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് കോഴിക്കോടും, കണ്ണൂരുമുള്ള കെ എം ഷാജിയുടെ വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തിയത്.
രാവിലെ ഏഴു മണിയോടെയാണ് വിജിലൻസ് സ്പെഷ്യൽ സെൽ ഷാജിയുടെ വീടുകളിൽ പരിശോധന തുടങ്ങിയത്. വൈകുന്നേരമാണ് ഷാജിയുടെ കണ്ണൂരുള്ള വീട്ടിൽ നിന്ന് അരക്കോടി രൂപ വിജിലൻസ് കണ്ടെത്തിയത്. വിജിലൻസ് പരിശോധന 12 മണിക്കൂർ കഴിയുമ്പോഴാണ് കെ എം ഷാജിയുടെ വീട്ടിൽ നിന്ന് 50 ലക്ഷം രൂപ കണ്ടെത്തിയെന്ന വാർത്തകൾ പുറത്തു വന്നത്.
advertisement
കെ എം ഷാജി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന പരാതിയിൽ വിജിലൻസ് പ്രാഥമികാന്വേഷണം നടത്തി വരികയായിരുന്നു. ഇന്നു രാവിലെ മുതലാണ് ഷാജിയുടെ രണ്ടു വീടുകളിലും റെയ്ഡ് ആരംഭിച്ചത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തിട്ടുണ്ട്. കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളിൽ ഒരേ സമയമാണ് റെയ്ഡ് നടക്കുന്നത്.
അഴിക്കോടും കോഴിക്കോടുമുള്ള വീടുകള്‍ ഭാര്യ ആശയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസുകളെക്കുറിച്ചും വിജിലൻസ് പരിശോധിക്കുന്നുണ്ട്. നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇതു സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചിരുന്നു.
advertisement
അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ എം ഷാജി കൈപ്പറ്റിയെന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിജിലൻസ് കെ എം ഷാജിക്കെതിരെ കേസ് എടുത്തത്. നേരത്തെ കെ എം ഷാജിയുടെ സാമ്പത്തിക സ്രോതസ് കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തിയിരുന്നു.
advertisement
അനധികൃത സ്വത്ത് സമ്പാദന കേസില്‍ എന്‍ഫോഴ്സ്മെന്റ് സംഘം കെ എം ഷാജി എം എൽ എയുടെ ഭാര്യയുടെ മൊഴി കഴിഞ്ഞ നവംബറിൽ രേഖപ്പെടുത്തിയിരുന്നു. ഷാജിയുടെ ഭാര്യ ആശയെ കോഴിക്കോട്ടെ ഇ ഡി ഓഫീസിലേക്ക് വിളിച്ചു വരുത്തി ആയിരുന്നു മൊഴി രേഖപ്പെടുത്തിയത്. ഇതിനു പിന്നാലെ കെ എം ഷാജിയുടെ മൊഴിയും ഇ ഡി രേഖപ്പെടുത്തി.
നേരത്തെ, കെ എം ഷാജി എം എൽ എയുടെ കണ്ണൂരിലെ വീടിനെക്കുറിച്ചുള്ള റിപ്പോർട്ട് ചിറക്കൽ പഞ്ചായത്ത് സെക്രട്ടറിയും കോഴിക്കോട്ടെ വീടിന്റേത് കോർപറേഷൻ അധികൃതരും ഇ ഡിക്ക് കൈമാറിയിരുന്നു. കെ എം ഷാജിയുടെ കോഴിക്കോട്ടെ വീടിന്റെ വില മാത്രം 1 കോടി 72 ലക്ഷം രൂപയാണെന്നും വീട്ടിലെ ഫർണിച്ചർ, മാർബിൾ എന്നിവയുടെ വില തിട്ടപ്പെടുത്താൻ ആകുന്നില്ലെന്നും വില തിട്ടപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തണമെന്നും കോർപറേഷൻ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
advertisement
കോഴിക്കോട്ടെ വീട് നിർമാണത്തിലാണ് ചട്ട ലംഘനവും നികുതി വെട്ടിപ്പും കണ്ടെത്തിയിരിക്കുന്നത്. 3200 ചതുരശ്ര അടിയിൽ വീട് നിർമ്മിക്കാനാണ് ഷാജി അനുമതി നേടിയതെന്നും പൂർത്തിയായ വീടിന് 5500 അടി വിസ്തീർണ്ണം ഉണ്ടെന്നും കോർപ്പറേഷൻ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 12, 2021 9:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KM Shaji | വിജിലൻസ് കണ്ടെത്തിയ അരക്കോടി രൂപയ്ക്ക് രേഖകളുണ്ടെന്ന് കെഎം ഷാജി