മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെയുള്ള നുണപ്രചരണം അവസാനിപ്പിക്കണം: കെ.എൻ.എം.
- Published by:meera_57
- news18-malayalam
Last Updated:
കേരളത്തെ വിഴുങ്ങാൻ കാത്തിരിക്കുന്ന വർഗീയശക്തികൾക്ക് കുടപിടിക്കുന്ന സമീപനം രാഷ്ട്രീയപാർട്ടികൾ ഒഴിവാക്കിയില്ലെങ്കിൽ അവർക്ക് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ടി.പി. അബ്ദുല്ലകോയ മദനി
കോഴിക്കോട്: കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകർക്കാൻ ലക്ഷ്യം വെച്ച് മുസ്‌ലിം ന്യൂനപക്ഷങ്ങൾക്ക് നേരെ നടത്തുന്ന നുണ പ്രചാരണത്തെ ശക്തമായി ചെറുക്കണമെന്ന് കെ.എൻ.എം. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലകോയ മദനി ആവശ്യപ്പെട്ടു. സൗഹൃദ കേരളം നവോത്ഥാന പ്രസ്ഥാനങ്ങളുടെ കയ്യൊപ്പ് എന്ന തലക്കെട്ടിൽ കെ.എൻ.എം. സംസ്ഥാന സമിതി മുതലക്കുളം മൈതാനിയിൽ സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മതവിഭാഗങ്ങൾ തമ്മിൽ കാലങ്ങളായി നിലനിൽക്കുന്ന സൗഹൃദവും സഹവർത്തിത്വവും രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ വിഴുങ്ങാൻ കാത്തിരിക്കുന്ന വർഗീയശക്തികൾക്ക് കുടപിടിക്കുന്ന സമീപനം രാഷ്ട്രീയപാർട്ടികൾ ഒഴിവാക്കിയില്ലെങ്കിൽ അവർക്ക് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ടി.പി. അബ്ദുല്ലകോയ മദനി പറഞ്ഞു.
പരസ്യമായി വർഗീയത വിളിച്ചുപറഞ്ഞു ജനങ്ങളെ തമ്മിൽ തല്ലിക്കാൻ ശ്രമിക്കുന്നവർ ആരായാലും അവരെ മാറ്റി നിർത്താൻ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാർട്ടികൾക്ക് ബാധ്യതയുണ്ടെന്നും അബ്ദുല്ലക്കോയ മദനി ഓർമ്മപ്പെടുത്തി.
രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ രാജ്യത്തിന്റെ യശ്ശസ് ഉയർത്തിപ്പിടിക്കേണ്ട കേന്ദ്രസർക്കാർ ദേശീയ വികാരം കത്തിച്ച് ശ്രദ്ധ തെറ്റിക്കാൻ ശ്രമിക്കുന്നത് അങ്ങേയറ്റം അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
കേരള മുസ്ലിങ്ങളെ മത, വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ ഉയർത്തുന്നതിന് വേണ്ടി നവോത്ഥാന പരിഷ്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുജാഹിദ് പ്രസ്ഥാനത്തെ ഇകഴ്ത്താനുള്ള ശ്രമങ്ങളെ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. മുജാഹിദ് പ്രസ്ഥാനത്തെ കരുതിയിരിക്കണമെന്ന സമസ്ത സമ്മേളനത്തിന്റെ പ്രമേയം പരിഹാസ്യമാണെന്നും അബ്ദുല്ലക്കോയ മദനി പറഞ്ഞു.
കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ നവോത്ഥാന പ്രസ്ഥാനങ്ങൾ ഉഴുതുമറിച്ച മണ്ണിലാണ് എല്ലാവരും വിത്തിറക്കിയത്. വിദ്യാഭ്യാസപരമായും സാമൂഹികമായും ഏറെ പിന്നാക്കം നിന്നിരുന്ന മുസ്‌ലിം സമൂഹത്തെ കൈപിടിച്ചുയർത്തിയവരെ കരുതിയിരിക്കണമെന്ന് പറയുന്നത് പിന്തിരിപ്പൻ ആശയങ്ങളെ ശക്തമായി മുജാഹിദ് പ്രസ്ഥാനം എതിർക്കുന്നത് കൊണ്ടാണ്.
advertisement
മുജാഹിദ് പ്രസ്ഥാനത്തിന്റെ ആശയങ്ങൾ പുതുതലമുറയെ അതിവേഗം സ്വാധീനിക്കുന്നതിന്റെ വെപ്രാളമാണ് സമസ്തയുടെ ഈ പ്രസ്താവനയ്ക്ക് പിന്നിലെന്നും അബ്ദുല്ലക്കോയ മദനി പറഞ്ഞു
നവോത്ഥാനത്തിന് നേതൃത്വം നൽകിയ മുജാഹിദ് പ്രസ്ഥാനം വിശുദ്ധ ഖുർആനും തിരുനബിയുടെ ചര്യയും പ്രബോധനം ചെയ്തു കൊണ്ടാണ് സമൂഹത്തിൽ പ്രവർത്തിക്കുന്നത്. സമൂഹത്തിൽ ഛിദ്രതയും ഭിന്നതയും ഇല്ലാതാക്കാനാണ് എന്നും പ്രസ്ഥാനം ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വർഗീയതയ്ക്കും തീവ്ര ചിന്തകൾക്കുമെതിരെ മുജാഹിദ് പ്രസ്ഥാനം ഉറച്ച നിലപാട് സ്വീകരിച്ചതായി ആർക്കും കാണാൻ കഴിയും. ന്യൂനപക്ഷ രാഷ്ട്രീയത്തെ തകർക്കാനുള്ള ആസൂത്രിതമായ നീക്കങ്ങൾ കരുതിയിരിക്കണമെന്നും അബ്ദുല്ലക്കോയ മദനി പറഞ്ഞു. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ അടിത്തറ തകർക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നവരെ തിരിച്ചറിയാൻ മതസംഘടനകൾക്ക് ബാധ്യതയുണ്ടെന്നും അബ്ദുല്ലക്കോയ മദനി ഓർമ്മപ്പെടുത്തി.
advertisement
സ്ത്രീകളടക്കം വൻ ജന പങ്കാളിത്തം സമ്മേളനത്തിലുണ്ടായി. സംസ്കരണത്തിന്റെ ദിവ്യ വെളിച്ചം എന്ന പ്രമേയത്തിൽ സംസ്ഥാന തലത്തിൽ റമദാനിൽ കെ.എൻ.എം. ഖുർആൻ സമ്മേളനം നടക്കും.
കെ.എൻ.എം. സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ഉണ്ണീൻ കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. നൂർ മുഹമ്മദ് നൂർഷ, ഡോ. ഹുസൈൻ മടവൂർ, പ്രൊഫ എൻ.വി. അബ്ദു റഹ്മാൻ, പി.വി. ആരിഫ്, പി.പി. മുഹമ്മദ് മദനി, പി.കെ. ഇബ്രാഹിം ഹാജി ഏലാംകോഡ്, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, ഹനീഫ് കായക്കൊടി, അഹ്മദ് അനസ് മൗലവി, സുബൈർ പീടിയേക്കൽ, സുഹ്ഫി ഇമ്രാൻ, എം.ടി. അബ്ദുസമദ് സുല്ലമി, എ. അസ്ഗറലി എന്നിവർ പ്രസംഗിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Feb 14, 2026 10:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെയുള്ള നുണപ്രചരണം അവസാനിപ്പിക്കണം: കെ.എൻ.എം.










