കൊച്ചി: നഗരത്തിൽ സ്വകാര്യ ബസ്സിന്റെ അമിതവേഗം യുവാവിന്റെ ജീവനെടുത്തു. കൊച്ചി വൈപ്പിൻ സ്വദേശി ആന്റണി (46)യാണ് ബസ്സ് ഇടിച്ച് മരിച്ചത്. ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. ബസ്സിനടിയിലേക്ക് വീണ ആന്റണി തത്ക്ഷണം മരിച്ചു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇന്നു രാവിലെ കച്ചേരിപ്പടിക്ക് സമീപം മാധവ ഫാര്‍മസി ജങ്ഷനിലായിരുന്നു അപകടം നടന്നത്. മൃതദേഹം എറണാകുളം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
സ്വകാര്യ ബസ്സുകളുടെ അമിതവേഗം നിയന്ത്രിക്കാൻ സംസ്ഥാന വ്യാപകമായി നിയമനടപടികൾ കർശനമാക്കി വരികയാണെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. നടപടികൾ മോട്ടോർ വാഹന വകുപ്പ് കർശനമാക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സജീവമാകുന്നതോടെ അപകടങ്ങൾ കുറയും. ഇതിന്റെ ട്രയൽ റൺ കഴിഞ്ഞു. ക്യാബിനറ്റ് തീരുമാനം കൂടി കഴിഞ്ഞാൽ ക്യാമറകൾ പ്രവർത്തനസജ്ജമാകുമെന്നും മന്ത്രി അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.