'സ്നേഹത്തോടെയും സമാധാനത്തോടെയും ജനങ്ങൾ ജീവിക്കുന്നത് കാണുമ്പോഴുള്ള ചൊറിച്ചിലാണ്'; കുമ്മനത്തിന്റെ പോസ്റ്റിന് താഴെ കൊടിക്കുന്നിൽ സുരേഷ്

Last Updated:

'' ലക്ഷദ്വീപിന്റെ സമഗ്ര വികസനമാണ് ബിജെപിയുടെ ലക്ഷ്യമെങ്കിൽ നുള്ളി പെറുക്കാൻ കഴിയുന്ന 4 ബിജെപിക്കാരൊഴികെ ഓരോ ദ്വീപുകാരനും പുതിയ മാറ്റങ്ങളെ എതിർക്കുന്നത് എന്തിനാന്നെന്ന് ചിന്തിച്ച് നോക്കാവുന്നതാണ്.''- കൊടിക്കുന്നിൽ സുരേഷ്

ലക്ഷദ്വീപ് വിഷയത്തിൽ അനുകൂലിച്ചും എതിർത്തും ശക്തമായ വാദപ്രതിവാദമാണ് കേരളത്തിൽ നടക്കുന്നത്. സിപിഎം, സിപിഐ, കോൺഗ്രസ്, മുസ്ലിംലീഗ് തുടങ്ങിയ കക്ഷികൾ ഒരു വശത്തും ബിജെപി മറുവശത്തും ശക്തമായി നിലകൊള്ളുകയാണ്. രൂക്ഷമായ പ്രതികരണം നടത്തി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിന് താഴെ കമന്റുമായി എത്തിയിരിക്കുകയാണ് കൊടിക്കുന്നിൽ സുരേഷ് എം പി.
ലക്ഷദ്വീപ്, ലക്ഷ്യം വർഗ്ഗീയ മുതലെടുപ്പ് എന്ന തലക്കെട്ടോടെയാണ് കുമ്മനം പോസ്റ്റ് ഇട്ടത്. സിപിഎം- കോൺഗ്രസ്സ് - മുസ്ലിം ലീഗ് നേതാക്കൾ പച്ച നുണ പ്രചരിപ്പിച്ച് വർഗീയ മുതലെടുപ്പിന് സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങൾ നടത്തുകയാണെന്നാണ് കുമ്മനം പറയുന്നത്. എന്നാൽ സ്നേഹത്തോടെയും സമാധാനത്തോടെയും ജനങ്ങൾ ജീവിക്കുന്നത് കാണുമ്പോഴുള്ള ചൊറിച്ചിൽ ആണിതെന്ന് കൊടിക്കുന്നിൽ പോസ്റ്റിന് താഴെ കമന്റ് ചെയ്തു.
advertisement
കൊടിക്കുന്നിൽ സുരേഷിന്റെ കമന്റ്
സ്നേഹത്തോടെയും സമാധാനത്തോടെയും ജനങ്ങൾ ജീവിക്കുന്നത് കാണുമ്പോഴുള്ള ചൊറിച്ചിൽ ആണിത്. ലക്ഷദ്വീപിന്റെ സമഗ്ര വികസനമാണ് ബിജെപിയുടെ ലക്ഷ്യമെങ്കിൽ നുള്ളി പെറുക്കാൻ കഴിയുന്ന 4 ബിജെപിക്കാരൊഴികെ ഓരോ ദ്വീപുകാരനും പുതിയ മാറ്റങ്ങളെ എതിർക്കുന്നത് എന്തിനാന്നെന്ന് ചിന്തിച്ച് നോക്കാവുന്നതാണ്.
താങ്കൾ പറഞ്ഞത് പോലെ രണ്ടാം തരംഗം ഉണ്ടായപ്പോൾ സ്വാഭാവികമായി ഉണ്ടായതല്ല ലക്ഷദ്വീപിലെ കോവിഡ് ബാധ. മറിച്ച് കൃത്യമായ കോവിഡ് പ്രോട്ടോകോൾ ഉണ്ടായിരുന്ന, ദ്വീപിലെ മുൻകരുതൽ എല്ലാം എടുത്ത് കളഞ്ഞ അഡ്മിനിസ്ട്രേറ്ററുടെ പാളിച്ചയാണത്. ജനാധിപത്യരീതിയിൽ അധികാരമേൽക്കുന്ന ജില്ലാ പഞ്ചായത്ത് ഭരണകൂടങ്ങളുടെ അധികാരങ്ങളിൽ കൈ കടത്തി കൃഷി, മൽസ്യബന്ധനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വകുപ്പുകളെല്ലാം അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിനു കീഴിൽ കൊണ്ടു വരിക. ദ്വീപുനിവാസികളെ ഭരണ നിർവഹണ സംവിധാനത്തിലെ ഉയർന്ന സ്ഥാനങ്ങളിൽ നിന്ന് തരം താഴ്ത്തുക തുടങ്ങിയ ജനാധിപത്യ വിരുദ്ധതയാണ് ലക്ഷദ്വീപിൽ നടക്കുന്നത്. ഈ സമരം തുടങ്ങിയത് കോൺഗ്രസോ സിപിഎമ്മോ, അല്ല. ലക്ഷദ്വീപിലെ സാധാരണ പൗരന്മാരാണ്. കേരളത്തിലേയും ഇന്ത്യയിലേയും ഓരോ ജനാധിപത്യ വിശ്വാസികളും അതിനോട് ഐക്യപ്പെടുന്നു എന്ന് മാത്രം.
advertisement
നൂറ്റാണ്ടുകൾക്കു മുൻപേ കാറ്റിലും കോളിലും ഉലയാതെ പേമാരികളെ അതിജീവിച്ച ജനതയാണവർ. അവർ അതിജീവിക്കുക തന്നെ ചെയ്യും. ജനാധിപത്യ വിശ്വാസികൾ ഈ രാജ്യവിരുദ്ധ നീക്കങ്ങളെ ഒരേ മനസോടെ ചെറുത്ത് തോൽപ്പിക്കും.
കുമ്മനം രാജശേഖരന്റെ കുറിപ്പ്
ലക്ഷദ്വീപ് : ലക്ഷ്യം വർഗ്ഗീയ മുതലെടുപ്പ്
ലക്ഷദ്വീപ് വിഷയത്തിൽ സിപിഎം - കോൺഗ്രസ്സ് - മുസ്ലിം ലീഗ് നേതാക്കൾ പച്ച നുണ പ്രചരിപ്പിച്ച് രാഷ്ട്രീയ - വർഗ്ഗീയ മുതലെടുപ്പിന് സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങൾ നടത്തുകയാണ്.
advertisement
ലക്ഷദ്വീപിന്റെ സമഗ്ര വികസനത്തിനും സുരക്ഷയ്ക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും വേണ്ടി ജനപ്രിയങ്ങളായ പദ്ധതികൾ അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുമ്പോൾ, വികലവും വിദ്വേഷജനകവുമായ പ്രചരണ തന്ത്രങ്ങൾ വഴി ജനങ്ങളെ ഇളക്കി വിട്ട് ദ്വീപ് സമൂഹത്തെ ശിഥിലമാക്കുകയാണ് മുസ്ലിം ലീഗ് - സിപിഎം - കോൺഗ്രസ്സ് - തീവ്രവാദി അച്ചുതണ്ടിന്റെ ലക്ഷ്യം.
ഗുജറാത്തുകാരനാണ് അഡ്മിനിസ്ട്രേറ്ററെന്നും കർണാടക തുറമുഖത്തേക്ക് കപ്പൽ തിരിച്ചുവിടുന്നുവെന്നും മറ്റും പ്രചരിപ്പിച്ചും പ്രാദേശികവും വർഗ്ഗീയവുമായ വികാരം ആളിക്കത്തിച്ചും രാഷ്ട്രീയ ലാഭം കൊയ്യുന്നത് തീക്കൊള്ളികൊണ്ട് തലചൊറിയുന്നത് പോലെയാണെന്ന് ഈ നേതാക്കൾ മനസ്സിലാക്കണം.
advertisement
കുറ്റകൃത്യമില്ലാത്ത ലക്ഷദ്വീപിൽ എന്തിനാണ് ഗുണ്ടാ ആക്ട് കൊണ്ടുവന്നതെന്നാണ് സിപിഎമ്മിന്റെ ചോദ്യം. മാരകായുധങ്ങളും മയക്കുമരുന്നും പിടികൂടിയ നിരവധി കേസുകളുണ്ട്. തീവ്രവാദ സംഘടനകളുടെ താവളമാകുന്നുവെന്ന മുന്നറിയിപ്പ് ഭരണാധികാരികൾക്ക് കണക്കിലെടുത്തേ പറ്റൂ.
ശത്രുരാജ്യങ്ങൾ ലക്ഷ്യമിടുന്ന വളരെ തന്ത്ര പ്രധാനമായ സ്ഥലമാണ് ലക്ഷദ്വീപ്. അവിടുത്തെ ജനങ്ങളെ കേന്ദ്ര സർക്കാരിനെതിരെ തിരിച്ചുവിട്ട് അസ്വസ്ഥതയും അരാജകത്വവും സൃഷ്ടിക്കുന്നവർ ദേശീയ താല്പര്യങ്ങളെയാണ് ധ്വംസിക്കുന്നത്. സത്യാവസ്ഥ മനഃപൂർവ്വം ഇക്കൂട്ടർ മറച്ചു വെക്കുന്നു. ബേപ്പൂർ തുറമുഖത്ത് കപ്പൽ അടുക്കാൻ അസൗകര്യമുള്ളതുകൊണ്ടാണ് സൗകര്യങ്ങൾ ഉള്ള മംഗലാപുരത്തേക്ക് ചരക്ക് നീക്കം മാറ്റിയത് എന്ന് ബന്ധപ്പെട്ട എം പി പറയുന്നു.
advertisement
കോവിഡിന്റെ രണ്ടാം തരംഗം ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായപ്പോൾ ലക്ഷദ്വീപിലും ഉണ്ടായി. ഇതിന്റെ പേരിൽ അഡ്‌മിനിസ്‌ട്രേറ്ററെ മാറ്റണമെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ , കേരളത്തിൽ പ്രതിദിനം ഇരുപതിനായിരത്തോളം പേർക്ക് രോഗം ബാധിക്കുന്നതിന്റെയും , മരണ സംഖ്യ 7500 ആയതിന്റെയും , ഒരു ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 70 പേർ മരിച്ചതിന്റേയും ഉത്തരവാദിത്തം ഏറ്റെടുക്കുമോ ?
advertisement
പ്രതിദിനം 800 രൂപാ ഓരോ ലിറ്റർ പാലിനും ചിലവിട്ട് വൻ നഷ്ടം വരുത്തുന്ന സർക്കാർ വക ഡയറി ഫാമുകൾ നിർത്തലാക്കി പകരം അമൂൽ പാൽ വിതരണം ചെയ്തു. ഇതിനെയാണ് ഗുജറാത്തി അധിനിവേശമെന്നും ബീഫ് നിരോധനമെന്നും പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്.
50 ബാറുകളെ 558 ആയി ഉയർത്തി മദ്യപാനം സാർവ്വത്രികമാക്കിയ മുഖ്യമന്ത്രിയാണ് ലക്ഷദ്വീപിൽ മദ്യ നിരോധനം നീക്കിയതിനെതിരെ വിമർശനം ഉയർത്തുന്നത്. ലക്ഷദ്വീപിനെ ഏറ്റവും വലിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആക്കുന്നതിന് ആവശ്യമായ ചില നടപടികൾ സ്വീകരിക്കേണ്ടി വന്നു. വരുമാനവും തൊഴിൽ സാധ്യതയും വർദ്ധിക്കുവാൻ ചെയ്ത സദുദ്ദേശപരമായ നടപടിയെ എന്തിനാണ് എതിർക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
ലക്ഷദ്വീപിൽ നാളിതുവരെ വേരൂന്നാൻ കഴിയാത്ത മുസ്ലിം ലീഗിനും സിപിഎമ്മിനും വർഗ്ഗീയ മുതലെടുപ്പിലൂടെ സ്വാധീനമുണ്ടാക്കുകയാണ് ലക്ഷ്യം.
ദേശസ്നേഹികൾ ഈ രാജ്യവിരുദ്ധ നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കും
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സ്നേഹത്തോടെയും സമാധാനത്തോടെയും ജനങ്ങൾ ജീവിക്കുന്നത് കാണുമ്പോഴുള്ള ചൊറിച്ചിലാണ്'; കുമ്മനത്തിന്റെ പോസ്റ്റിന് താഴെ കൊടിക്കുന്നിൽ സുരേഷ്
Next Article
advertisement
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
  • ശിവകാർത്തികേയൻ നായകനായ 'പരാശക്തി' സിനിമയിൽ ചരിത്രം വളച്ചൊടിച്ചതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു

  • ചിത്രത്തിലെ കോൺഗ്രസ് പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു

  • നിർമാതാക്കൾ മാപ്പ് പറയില്ലെങ്കിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി

View All
advertisement