തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണ അവധിയിൽ പ്രവേശിച്ചതോടെ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല എ. വിജയരാഘവന്. കോടിയേരി ബാലകൃഷ്ണൻതന്നെയാണ് നിലവിൽ ഇടതു മുന്നണി കൺവീനർ കൂടിയായ വിജയരാഘവനെ തനിക്ക് പകരക്കാരനായി നിർദ്ദേശിച്ചത്. വിജയരാഘവൻ പാർട്ടിയിലെ ഒന്നാമനായി മാറുന്നതോടെ അടുത്തകാലത്തായി സി.പി.എമ്മിൽ, ഒരു ജില്ല കേന്ദ്രീകരിച്ച് തുടർന്നിരുന്ന അധികാര കേന്ദ്രത്തിലും മാറ്റമുണ്ടായിരിക്കുകയാണ്.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അനാരോഗ്യ ചൂണ്ടിക്കാട്ടി കോടിയേരി തന്നെയാണ് സ്ഥാനമൊഴിയാനുള്ള സന്നദ്ധത സി.പി.എം പോളിറ്റ് ബ്യൂറോയെ അറിയിച്ചത്. ഇതിനു പിന്നാലെയാണ് പകരം ചുമതല ആരെ ഏൽപ്പിക്കണമെന്ന് പി.ബി കോടിയേരിയോട്ചോദിച്ചത്. വിജയരാഘവന്റെ പേര് കേടിയേരി കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയ്ക്ക് വച്ചു. ഇത് പാർട്ടി കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങൾ അംഗീകരിക്കുകയും ചെയ്തു.
അടുത്തകാലത്തായി സി.പി.എം സംസ്ഥാന നേതൃത്വത്തെ നിയന്ത്രിക്കുന്നത് കണ്ണൂരിൽ നിന്നുള്ള നേതാക്കളാണെന്ന പതിവ് പറച്ചിലുകൾക്കിടയിലാണ് വിജയരാഘവൻ സംസ്ഥാന സെക്രട്ടറിയാകുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.
അതേസമയം തനിക്കെതിരെ ഉയർന്ന വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും കാര്യമായ പിന്തുണ ലഭിക്കാത്തതും കോടിയേരിയുടെ സ്ഥാനമൊഴിയൽ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിവരം.
സ്ഥാനമൊഴിയൽ ആരോഗ്യ പ്രശ്നം മുൻനിർത്തിയുള്ളതാണെന്നാണ് പാർട്ടി നേതാക്കൾ വിശദീകരിക്കുന്നത്. എന്നാൽ നേരത്തെ രണ്ടു തവണ കോടിയേരി വിദേശത്ത് ചികിത്സയ്ക്ക് പോയപ്പോഴും മറ്റാർക്കും പകരം ചുമതല നൽകിയിരുന്നില്ല. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി മാറുന്നത് വെറും അവധി അല്ലെന്ന വിലയിരുത്തലുകളും ഉണ്ടാകുന്നത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.