കൊല്ലം: കൊല്ലം എസ് എൻ കോളജിലെ വിനോദയാത്രാ സർക്കുലർ പുറത്തിറക്കിയത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയെന്ന് പ്രിൻസിപ്പാൾ ഡോ. നിഷ ജെ തറയിൽ. ഏത് അധ്യാപകനാണ് ഇതിന് പിന്നിലെന്ന് അന്വേഷിക്കും. വിനോദയാത്രയുടെ മറവിൽ സദാചാര സർക്കുലർ പുറത്തിറക്കിയ അധ്യാപകർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് എസ് എഫ് ഐ സമരം ആരംഭിച്ചു.
വിനോദ യാത്രാ വാഹനത്തിൽ പെൺകുട്ടികൾക്കായി മുൻ വശത്തത് സീറ്റ് സംവരണം, ഒരു കാരണവശാലും ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കരുത്, പെൺകുട്ടികൾ ഒറ്റയ്ക്ക് സഞ്ചരിക്കരുത്, നിശ്ചിത സമയം കഴിഞ്ഞാൽ പെൺകുട്ടികളുടെ മുറികൾ പുറത്ത് നിന്നും പൂട്ടും തുടങ്ങി പതിനൊന്ന് നിർദേശങ്ങളാണ് വിവാദ സർക്കുലറിൽ ഉള്ളത്. ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്. എന്നാൽ ഇതൊന്നും തന്റെ അറിവോടെയല്ലെന്ന നിലപാടിലാണ് പ്രിൻസിപ്പാൾ.
സോഷ്യൽ മീഡിയയിൽ സർക്കുലർ പ്രചരിച്ചതിന് പിന്നാലെ കോളേജ് കവാടത്തിൽ ബാനർ ഉയർത്തിയ എസ്എഫ്ഐ ഇന്നു മുതൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങി. സർക്കുലറിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകർക്കെതിരെ നടപടി വേണമെന്നാണ് എസ്എഫ്ഐയുടെ ആവശ്യം. നാക് സംഘം വരും ദിവസങ്ങളിൽ കോളേജ് സന്ദർശിക്കാനിരിക്കെയാണ് സദാചാര സർക്കുലർ വിവാദം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kollam, Sfi protest