തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ കോന്നി മണ്ഡലം യു.ഡി.എഫിന് നഷ്ടമായെങ്കിലും വിജയിച്ചത് അടൂർ പ്രകാശ്. അടൂർ പ്രകാശിന്റെ നിലപാടുകളാണ് കോന്നിയിലെ പരാജയത്തിന് പിന്നിലെന്ന ആരോപണവുമായി സമൂഹമാധ്യമങ്ങളിലും വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്.
കോന്നിയിൽ തന്റെ പിൻഗാമിയായി പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്ററെ മത്സരിപ്പിക്കണമെന്ന നിലപാടിലായിരുന്നു അടൂർ പ്രകാശ്. എന്നാൽ ഇതിനെതിരെ ഡി.സി.സി ശക്തമായി രംഗത്തെത്തിയതാണ് പി. മോഹൻരാജ് എന്ന സ്ഥാനാർഥിയിലേക്കെത്താൻ കോൺഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചത്.
റോബിൻ പീറ്ററെ സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ച് മണ്ഡലത്തിൽ പ്രചരണത്തിന് ഇറങ്ങില്ലെന്നും അടൂർ പ്രകാശ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നടത്തിയ അനുനയ നീക്കത്തിനൊടുവിലാണ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ പോലും തയാറായത്. എന്നാൽ റോബിൻ പീറ്ററെ സ്ഥാനാർഥിയാക്കാത്തതിലുള്ള പ്രതിഷേധം പ്രസംഗത്തിൽ പ്രകടിപ്പിക്കുകയും ചെയ്തു. റോബിൻ പീറ്ററുടെ പേര് താൻ നിർദ്ദേശിച്ചത് തെറ്റായിപ്പോയെന്നും വികാരാധീനനായി അടൂർ പ്രകാശ് പറഞ്ഞു.
കൺവെൻഷൻ വേദിയിൽ യു.ഡി.എഫ് സ്ഥാനാർഥി മോഹൻരാജിനൊപ്പമാണ് താനെന്ന് പ്രഖ്യാപിച്ചെങ്കിലും അടൂർ പ്രകാശ് പ്രചാരണത്തിൽ കാര്യമായി സഹകരിക്കുന്നില്ലെന്ന പരാതിയുമായി ജില്ലയിലെ കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. പരാജയത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ അടൂർ പ്രകാശിനെതിരെ പാർട്ടി പ്രവർത്തകരും രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
23 കൊല്ലത്തിനു ശേഷമാണ് കോൺഗ്രസിന് മണ്ഡലം നഷ്ടമാകുന്നത്. 1991ൽ എ. പത്മകുമാറാണ് ഇവിടെ ഒടുവിൽ വിജയിച്ച സിപിഎം സ്ഥാനാർഥി. കോന്നിയും പിടിച്ചതോടെ പത്തനംതിട്ട ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും ഇടതു മുന്നണിയുടെ കയ്യിലായി.
Also Read
കോന്നി: അട്ടിമറിച്ച് ജനീഷ് കുമാർ; ചെങ്കോട്ടയായി പത്തനംതിട്ടഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.