കണ്ണൂർ: എലത്തൂർ ട്രെയിൻ തീവെപ്പ് അന്വേഷണം ഉടൻ എൻഐഎയ്ക്ക് കൈമാറാൻ സാധ്യത. അന്വേഷണ ചുമതല കൈമാറാൻ സർക്കാർ നീക്കം സജീവമാക്കിയതായി സൂചന. പ്രത്യേക അന്വേഷണ സംഘത്തലവൻ സെക്രട്ടറിയേറ്റിൽ എത്തി. അന്വേഷണ പുരോഗതി മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.
ഇതിനിടെ, പ്രതി ഷാരൂഖ് സൈഫിയെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ച് പൊലീസ് തെളിവെടുത്തു. തീവെപ്പ് നടന്ന ബോഗിയിലെത്തിച്ചാണ് തെളിവെടുത്തത്. കോഴിക്കോടുനിന്ന് ഉച്ചയ്ക്ക് പുറപ്പെട്ട് വൈകിട്ട് നാലോടെയാണ് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് ഒരു മണിക്കൂറോളം ചെലവഴിച്ച് തെളിവെടുപ്പ് നടത്തി.
Also Read- കോഴിക്കോട് ട്രെയിൻ തീവെപ്പ് കേസ് ഏറ്റെടുക്കാൻ NIA; ഷാറൂഖ് സൈഫി ആദ്യമെത്തിയത് ഷൊർണൂരിൽ
എലത്തൂരുവെച്ച് ട്രെയിനില്‍ തീവെച്ച ശേഷം കണ്ണൂരിലെത്തിയ പ്രതി അവിടെനിന്ന് മറ്റൊരു ട്രെയിനിൽ കയറിയാണ് രത്‌നഗിരിയിലെത്തിയത്. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍നിന്നാണ് പ്രതി യാത്ര ചെയ്തത്. ഇവിടെയും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ശേഷം പ്രതിയെ കോഴിക്കോട്ടേക്ക് തന്നെ തിരികെക്കൊണ്ടുപോയി.
Also Read- കോഴിക്കോട് ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരുഖ് സൈഫിയ്ക്ക് ഭീകരവാദ ബന്ധം സ്ഥിരീകരിച്ചു
അതേസമയം വിശദമായ തെളിവെടുപ്പിലേക്ക് പോലീസ് സംഘം കടന്നിട്ടില്ല. എലത്തൂരില്‍നിന്ന് അതേ ട്രെയിനില്‍ത്തന്നെ കണ്ണൂരിലെത്തി എന്നാണ് പ്രതിയുടെ മൊഴി. തുടര്‍ന്ന് രത്‌നഗിരിയിലെത്തിയ ട്രെയിന്‍ കയറുന്നതുവരെ പ്രതി പ്ലാറ്റ്‌ഫോമിനടുത്ത് ഒളിച്ചിരുന്നു എന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച തെളിവെടുപ്പുകളൊന്നും നടത്തിയിട്ടില്ല. തീവെച്ച ബോഗി, രത്‌നഗിരിയിലെത്തിയ ട്രെയിനില്‍ കയറിയ പ്ലാറ്റ്‌ഫോം എന്നിവിടങ്ങളിലെത്തിച്ച് മാത്രമാണ് തെളിവെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.