തിരുവനന്തപുരം: കെ.എസ്.ഇ.ബിയില്‍ (KSEB) വീണ്ടും ഭരണാനുകൂല ജീവനക്കാരുടെ പ്രതിഷേധം. ഡയസ്നോണ്‍ തള്ളിയ ഇടത് സര്‍വീസ് സംഘടന, കെ.എസ്.ഇ.ബി. ചെയര്‍മാനെതിരെ പ്രതിഷേധ ധർണ്ണ നടത്തി. അകാരണമായ സസ്പെന്ഷന് നടപടിയില്‍ സര്‍ക്കാര്‍തല അന്വേഷണം വേണമെന്ന് സംഘടന ആവശ്യപ്പെട്ടു. ചെയര്മാന് ബി. അശോകിനെതിരെ KSEB ഓഫീസേഴ്സ് അസോസിയേഷനാണ് പ്രതിഷേധ ധര്‍ണ നടത്തിയത്.
ഡയസ്നോണ്‍ ബാധകമെങ്കിലും 200 ഓളം ഉദ്യോഗസ്ഥര്‍ സമരത്തില്‍ പങ്കെടുത്തു. ഇത് രണ്ടാം തവണയാണ് ബി. അശോകിനെതിരെ പ്രത്യക്ഷ സമരവുമായി ഇടത് സര്‍വീസ് സംഘടന രംഗത്തെത്തുന്നത്. സംഘടനാ നേതാവ് കൂടിയായ ജാസ്മിന് ബാനുവിനെ അകാരണമായി സസ്പെന്റ് ചെയ്തെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വനിതാ സത്യഗ്രഹത്തിന് , ചെയര്‍മാര്‍ ഡയസ്നോണ്‍ ഏര്‍പ്പെടുത്തിയതോടെയാണ് പ്രതിഷേധം ശക്തമാക്കിയത്.
അനുവാദമില്ലാതെ ജാസ്മിന് ബാനു അവധിയെടുത്തെന്ന കാരണത്താലായിരുന്നു സസ്പെന്ഷന്. എന്നാല്‍ മാര്‍ച്ച് 22 മുതല്‍ ആറ് ദിവസം അവധിയെടുത്തത് ഡപ്യൂട്ടി ചീഫ് എഞ്ചിനീയറെ അറിയിച്ച ശേഷമാണെന്നതിന് തെളിവുകള്‍ സമരക്കാര്‍ പുറത്തു വിട്ടു. വാക്കാല്‍ അറിയിച്ചിരുന്നെന്നും, പകരം ചുമതല നല്‍കിയാണ് അവധിയെടുത്തതെന്നും രേഖപ്പെടുത്തിയ ചീഫ് എന്‍ജിനീയറുടെ വിശദീകരണ കുറിപ്പാണ് സംഘടന പുറത്തുവിട്ടത്.
സി.പി.എം. അനുകൂല ജീവനക്കാരും KSEB ചെയര്‍മാനും തമ്മിലുള്ള തര്‍ക്കത്തില്‍ ഇതുവരെ പരാതികള്‍ ഒന്നും ലഭിച്ചില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന് കുട്ടി പറഞ്ഞു. കെ.എസ്.ഇ.ബി. കമ്പനി ആയത് കൊണ്ട് ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ട്. നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ മാത്രമേ സര്‍ക്കാരിന് അധികാരമുള്ളു. ദൈനംദിന കാര്യങ്ങളില്‍ ഇടപെടില്ല. മുഖ്യമന്ത്രിയുമായി സംസാരിച്ചു പ്രശ്നം തീര്‍ക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പാലക്കാട് വച്ച് പറഞ്ഞു.
പ്രതിഷേധങ്ങള്‍ക്കെതിരെ കെഎസ്ഇബി മാനേജ്മെന്റും രംഗത്തെത്തി. ബോര്‍ഡിലെ ഒരു എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ഒരാഴ്ചയിലേറെ നിയമാനുസൃതമായ അവധിയെടുക്കാതെ സംസ്ഥാനത്തിനു പുറത്തു സഞ്ചരിച്ചു എന്ന് ബന്ധപ്പെട്ട മേലധികാരികള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വിജിലന്‍സ് ഓഫീസര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഈ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് കമ്പനി കുറ്റപത്രവും നല്‍കിയിട്ടുണ്ട്. കമ്പനിയ്ക്ക് നല്കിയ വിശദീകരണത്തില്‍ ലീവെടുക്കാതെ പോയത് പിഴവാണെന്നത് അവര്‍ സൂചിപ്പിച്ചിട്ടുമുണ്ട്.
2022 മാര്‍ച്ച് 28, 29 തീയതികളില്‍ നടന്ന പൊതുപണിമുടക്കവുമായി ഈ നടപടിയ്ക്ക് ഒരു ബന്ധവുമില്ല. സസ്പെന്ഷന് പിന്‍വലിക്കണം എന്ന ജീവനക്കാരിയുടെ ആവശ്യം പരിഗണിക്കാന്‍ ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ലഭിക്കാന്‍ സാവകാശം വേണം എന്ന് ഇതു സംബന്ധിച്ച് നേരിട്ടു ലഭിച്ച നിവേദനങ്ങള്‍ക്ക് ചെയര്മാന് മറുപടിയും നല്‍കിയിരുന്നു.
എന്നാലിത് ദുര്‍വ്യാഖ്യാനം ചെയ്ത് സ്ത്രീത്വത്തെ അപമാനിച്ചു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് അപക്വവും അടിസ്ഥാനരഹിതവുമാണ്. ഒരു സമ്മര്‍ദ്ദ തന്ത്രമെന്ന നിലയില്‍ അടിസ്ഥാനരഹിതമായ ദുരാരോപണങ്ങള്‍ ബ്ലാക്ക് മെയില്‍ ചെയ്യാനായി ഉന്നയിക്കുന്നത് എല്ലാവരും ഒഴിവാക്കേണ്ടതുണ്ടെന്നും, ബോര്‍ഡിന്റെ മികച്ച പ്രവര്‍ത്തനത്തിനു നേതൃത്വം നല്കുന്ന ചെയര്‍മാനുള്‍പ്പെടെയുള്ള മേല്‍നോട്ടച്ചുമതലയുള്ള ഉദ്യോഗസ്ഥരെ പരസ്യമായി അപകീര്‍ത്തിപ്പെടുത്തുന്ന ഉത്തരവാദിത്വം മറന്ന സമീപനം ആരില്‍ നിന്നും ഭൂഷണമല്ലെന്നും മാനേജ്മെന്റ് പ്രസ്താവനയില്‍ അറിയിച്ചു.
വനിതാ ജീവനക്കാര്‍ക്ക് തന്നെ സ്വതന്ത്രമായി മുതിര്‍ന്ന ഉദ്യോഗസ്ഥരെ സമീപിച്ച് ആശയവിനിമയം ചെയ്യാനുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യം പരിമിതപ്പെടുന്ന സാഹചര്യം സൃഷ്ടിയ്ക്കുന്ന വില കുറഞ്ഞ പ്രസ്താവനകള്‍ ജീവനക്കാര്‍ ഒഴിവാക്കണമെന്നും മാനേജ്മെന്റ് നിര്‍ദ്ദേശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.