തിരുവനന്തപുരം: തന്നെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾക്ക് പിന്നിൽ ഗൂഢാലോചന എന്ന് തുറന്നു പറഞ്ഞ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. പിന്നിൽ പ്രവർത്തിച്ചത് ആരെന്ന് വ്യക്തമായി അറിയാമെന്നും പ്രഭവ കേന്ദ്രം തലസ്ഥാനത്താണെന്നും ഇ പി പറഞ്ഞു. ന്യൂസ് 18 കേരളം എഡിറ്റർ പ്രദീപ് പിള്ളയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
”എനിക്കെതിരെ വ്യക്തിഹത്യ ലക്ഷ്യമിട്ടുള്ള ഗൂഢാലോചന നടന്നു. പിന്നിൽ പ്രവർത്തിച്ചത് ആരെന്ന് വ്യക്തമായി അറിയാം. പ്രഭവകേന്ദ്രം തലസ്ഥാനത്താണ്. കണ്ണൂരുമായി ബന്ധമുണ്ട്. ന
ടന്നത് പാർട്ടി വിരുദ്ധ പ്രവർത്തനം”- ഇ പി ജയരാജൻ പറഞ്ഞു. പി ജയരാജൻ തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ഇ പി പറഞ്ഞു. എല്ലാം മാധ്യമ സൃഷ്ടിയാണ്. അഴിമതി ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് പി ജയരാജൻ സംസ്ഥാന സമിതിയിലും വ്യക്തത വരുത്തിയെന്നും ഇ പി ജയരാജൻ പറഞ്ഞു.
വൈദീകത്തിൽ നടന്നത് ആദായ നികുതി വകുപ്പിന്റെ പരിശോധനയല്ലെന്നും ആദായം ഉണ്ടെങ്കിൽ അല്ലേ പരിശോധിക്കേണ്ടതുളളൂവെന്നും ഇ പി ജയരാജൻ ചോദിച്ചു. എന്താണ് നടന്നതെന്ന് റിസോർട്ട് അധികൃതർ വിശദീകരിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കുമെന്ന് ഉറപ്പിച്ചു പറയാനും ഇ പി ജയരാജൻ തയാറായില്ല. എൽഡിഎഫ് കൺവീനറുടെ അസാന്നിധ്യം ചർച്ചയാകുമ്പോഴും സസ്പെൻസ് നിലനിർത്തിയാണ് ഇ പിയുടെ മറുപടി. ”എല്ലാ പാർട്ടിക്കാർക്കും പോകാൻ കഴിയില്ലല്ലോ”.
കേരളത്തിൽ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാൻ തനിക്ക് ആഗ്രഹമില്ലെന്ന് ഇ പി ജയരാജൻ പറഞ്ഞു. ”ഞങ്ങളുടെ ഒക്കെ കാലം കഴിഞ്ഞു. പുതിയ തലമുറ വരട്ടേ. ഇഎംഎസിന്റെ മാതൃകയാണ് പിന്തുടരുന്നത്”- ഇ പി ജയരാജൻ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.