കണ്ണൂർ: ജീവകാരുണ്യ പ്രസ്ഥാനമായ ഐആർപിസിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം നേതാവ് പി ജയരാജൻ. ഐആർപിസി വിദേശപണം സ്വീകരിക്കാറില്ലെന്നും എല്ലാ വിനിമയവും ചെക്ക് ഉപയോഗിച്ചും ബാങ്ക് മുഖേനെയാണെന്നും ജയരാജൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി സൗജന്യ സേവനം നൽകുന്ന പ്രസ്ഥാനത്തിനെതിരെ നടത്തിയ അപക്വമായ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നാണ് പി ജയരാജൻ അറിയിച്ചത്.
സിപിഎം നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കള്ളക്കടത്തിനെയും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളെയും മറച്ചുപിടിക്കാനുള്ള മുഖംമൂടിയാണെന്നുംപി ജയരാജന്റെ നേതൃത്വത്തില്‍ ഐആര്‍പിസി എന്നപേരില്‍ നടപ്പാക്കുന്ന ചില പ്രവര്‍ത്തനങ്ങള്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് മറഞ്ഞിരിക്കാനുള്ള ഉപാധിയാണെന്നും ഷാഫി പറമ്പില്‍ കണ്ണൂരില്‍ ആരോപിച്ചിരുന്നു. സിപിഎം ക്വട്ടേഷന്‍ സംഘങ്ങളെ ഒരു പോഷക സംഘടനയായാണ് കാണുന്നതെന്നും പതിവ് പോലെ പ്രതിസ്ഥാനത്ത് സിപിഎം ആണെങ്കില്‍ പോലിസും ഭരണ സംവിധാനവും പ്രതികള്‍ക്കൊപ്പം നിന്നുള്ള അന്വേഷണമാണ് ഇനിയും നടത്താന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനെതിരേ ശക്തമായി പ്രതിഷേധിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
പി ജയരാജൻ പറയുന്നത്-
2012 മുതൽ പ്രവർത്തനമാരംഭിച്ച ജീവകാരുണ്യ പ്രസ്ഥാനമാണ് ഐആർപിസി. ആയിരക്കണക്കിന് നിരാലംബരായവർക്ക് ആശ്രയമാണ് പ്രസ്ഥാനം. കണ്ണൂർ ജില്ലയില്‍ 218 പ്രാദേശിക ഗ്രൂപ്പ് പ്രവർത്തിച്ചുവരികയാണ്. പരിശീലനം ലഭിച്ച 35,000ഓളം വളണ്ടിയർമാരാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. ക്യാൻസർ രോഗികളെ കിടത്തി പരിചരണം നൽകുന്നു. വയോജനങ്ങൾക്ക് വേണ്ടി പ്രത്യേകം കേന്ദ്രം നടത്തിവരുന്നു. ലഹരിക്കും മയക്കുമരുന്നിനും അടിമപ്പെട്ടവരെ ചികിത്സിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന പ്രസ്ഥാനമാണ് ഐആർപിസി. അരയ്ക്ക് താഴെ തളർന്നവർക്ക് തൊഴിലും തൊഴിൽ പരിശീലനവും നൽകി സംരക്ഷിക്കുന്നു. ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങി ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്നവരെയും രക്ഷിതാക്കളെയും പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. കിടപ്പിലായ രോഗികളുടെ വീട്ടിലെത്തി അവരെ പരിചരിക്കുന്നു. നിരാലംബരായവർക്ക് സൗജന്യമായാണ് ഡയാലിസിസ് സേവനവും നൽകിവരുന്നത്.
കോവിഡ് മരണം ഉണ്ടായപ്പോൾ ആ മൃതദേഹം ആശങ്കയില്ലാതെ പയ്യാമ്പലത്തും ജില്ലയിലെ വിവിധ പ്രദേശങ്ങളിലും ഐആർപിസി സന്നദ്ധ പ്രവർത്തകരാണ് സംസ്കരിച്ചുകൊണ്ടിരിക്കുന്നത്. ഇത്രയേറെ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന പ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്താൻ വേണ്ടിയാണ് ഒരു ജനപ്രതിനിധി കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടിയാണ് ഐആർപിസി പ്രവർത്തിക്കുന്നത് എന്ന് പറഞ്ഞിട്ടുള്ളത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയും അപഹാസ്യവുമാണ്.
പതിനായിരത്തിൽ കൂടുതൽ തുക ഐആർപിസി ആരിൽ നിന്നും സ്വീകരിക്കാറില്ല. ജനങ്ങൾ നൽകുന്ന സഹായവും വിവാഹം, ജന്മദിനം, മരണാനന്തര ചടങ്ങുകളോടനുബന്ധിച്ചും ഐആർപിസിക്ക് സഹായം ലഭിക്കുന്നുണ്ട്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അലവൻസിൽ നിന്നും 50 ശതമാനം ഐആർപിസിക്ക് നൽകി സഹായിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള പ്രസ്ഥാനത്തെയാണ് യൂത്ത് കോൺഗ്രസ് നേതാവ് അപമാനിക്കുന്നത്.
ഇതിനെല്ലാം കൃത്യമായ രേഖകൾ ഐആർപിസിയിലുണ്ട്. എല്ലാ വർഷവും എല്ലാ അക്കൗണ്ടുകളും ആദായനികുതി വകുപ്പിന്റെ ഓഡിറ്റിന് വിധേയമാണ്. ഒരു തെറ്റായ വഴിയും ഐആർപിസി സ്വീകരിക്കാറില്ല. ഇങ്ങനെയൊക്കെ കൃത്യനിഷ്ഠയോടും നിയമപ്രകാരവും പ്രവർത്തിക്കുന്ന പ്രസ്ഥാനത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതിന് വേണ്ടിയാണ് ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധിയായ യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പില്‍ അസംബന്ധമായ പ്രസംഗം നടത്തിയിട്ടുള്ളത്. ഐആർപിസിയുടെ അക്കൗണ്ട് സുതാര്യമാണ്. സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന അടിസ്ഥാന രഹിതവും വസ്തുതയ്ക്ക് നിരക്കാത്തതുമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Gold smuggling, P Jayarajan, Shafi Parambil