വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി; മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യയുടെ PhD പ്രവേശനത്തിലും ക്രമക്കേടാരോപണം
- Published by:Rajesh V
- news18-malayalam
Last Updated:
വിദ്യ യുവ എഴുത്തുകാരി എന്ന നിലയിൽ സാംസ്കാരിക രംഗത്ത് പേരെടുത്ത വ്യക്തിയാണ്. ഇവരുടെ ചെറുകഥകളുടെ സമാഹാരം നേരത്തെ പുറത്തിറക്കിയിരുന്നു
കൊച്ചി: വ്യാജ എക്‌സിപീരിയൻസ് സര്‍ട്ടിഫക്കറ്റ് ഹാജരാക്കിയതിലൂടെ വിവാദത്തിലായ എസ്എഫ്ഐ മുൻനേതാവ് കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിലും ക്രമക്കേടാരോപണം. വിദ്യയ്ക്ക് പ്രവേശനം നൽകാനായി വിജ്ഞാപനത്തില്‍ പറഞ്ഞതിലും അധികം വിദ്യാർത്ഥികളെ കാലടി സര്‍വകലാശാല പ്രവേശിപ്പിച്ചു. നിയമനത്തില്‍ സംവരണ അട്ടിമറി നടന്നതായി സര്‍വകലാശാല എസ് സി – എസ് ടി സെല്‍ കണ്ടെത്തി. കോടതിയെ സമീപിക്കാനായി വിദ്യക്ക് വിവരാവകാശ രേഖ ഉടനെ കിട്ടാൻ വൈസ് ചാൻസലര്‍ ഇടപെട്ടതായും എസ് സി – എസ് ടി സെല്‍ കണ്ടെത്തിയിരുന്നു.
ആരോപണ വിധേയയായ വിദ്യ യുവ എഴുത്തുകാരി എന്ന നിലയിൽ സാംസ്കാരിക രംഗത്ത് പേരെടുത്ത വ്യക്തിയാണ്. ഇവരുടെ ചെറുകഥകളുടെ സമാഹാരം നേരത്തെ പുറത്തിറക്കിയിരുന്നു. ഇതിന് പുറമെ വിദ്യയുടെ കവിതകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. 2021 ൽ കോവിഡ് കാലത്ത് പ്രമുഖ ഇടത് സഹയാത്രികനും കാലടി സർവകലാശാലയിലെ അധ്യാപകനുമായ സുനിൽ പി ഇളയിടമാണ് വിദ്യയുടെ പുസ്തകം പ്രകാശനം ചെയ്തത്.
Also Read- മഹാരാജാസ് കോളജിന്റെ വ്യാജ സർട്ടിഫിക്കറ്റ്; പൂർവ വിദ്യാർത്ഥിനി വിദ്യയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ്
advertisement
കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിയായ വിദ്യ പയ്യന്നൂർ കോളേജിൽ നിന്നാണ് ബിരുദം നേടിയത്. പിന്നീട് ബിരുദാനന്തര ബിരുദ പഠനത്തിനായാണ് ഇവർ മഹാരാജാസ് കോളേജിൽ എത്തിയത്. സജീവ എസ്എഫ്ഐ പ്രവർത്തകയായ വിദ്യ പയ്യന്നൂർ കോളേജിലും മഹാരാജാസ് കോളേജിലും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരുന്നു.
Also Read- മാർക്ക് ഇല്ല പക്ഷേ പാസായി! SFI സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ
advertisement
വിദ്യ വ്യാജരേഖ ചമച്ച് തൊഴിൽ നേടിയ വിവരം ഞെട്ടലോടെയാണ് സുഹൃത്തുക്കളും അധ്യാപകരും അറിഞ്ഞത്. കാസർഗോഡ് ജില്ലയിലെ കരിന്തളം ഗവ. കോളേജിൽ വിദ്യ ജോലി നേടിയത് മഹാരാജാസ് കോളേജിൽ അധ്യാപികയായിരുന്നുവെന്ന വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചായിരുന്നു എന്നാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന വിവരം. 2022 ജൂൺ മുതൽ 2023 മാർച്ച് വരെ ഗസ്റ്റ് ലക്ചററായാണ് വിദ്യ ഇവിടെ ജോലി ചെയ്തത്. മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് വിദ്യ ഹാജരാക്കിയതെന്ന് കരിന്തളം ഗവ. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് സ്ഥിരീകരിച്ചതോടെയാണ് ഇക്കാര്യം പുറത്തുവന്നത്.
advertisement
മഹാരാജാസ് കോളജിൽ 2018 മുതൽ 2021 വരെ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ താത്കാലിക അധ്യാപക നിയമനത്തിനായി ഹാജരാക്കിയത്. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ ഒപ്പും സീലും ഉൾപ്പെടുത്തി ഉണ്ടാക്കിയ ഈ സർട്ടിഫിക്കറ്റിന്റെ പകർപ്പാണ് പാലക്കാട് അട്ടപ്പാടി ഗവ. കോളജിലെ താത്കാലിക അധ്യാപക നിയമനത്തിന് ഹാജരാക്കിയത്. സംശയം തോന്നിയ അധ്യാപകർ മഹാരാജാസ് കോളേജിൽ വിവരം അറിയിച്ചു. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസ് ഇനി അട്ടപ്പാടി പൊലീസിന് കൈമാറും. വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
June 07, 2023 9:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി; മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യയുടെ PhD പ്രവേശനത്തിലും ക്രമക്കേടാരോപണം