മാവേലിക്കര: സൗഹൃദത്തിലുണ്ടായ വിള്ളലും പകയുമാണ് വള്ളിക്കുന്നത്തെ പൊലീസുകാരിയുടെ കൊലപാതകത്തിന് ഇടയാക്കിയതെന്ന് പൊലീസ്. കൊല്ലപ്പെട്ട കോൺസ്റ്റബിൾ സൗമ്യയും അവരെ കൊലക്കത്തിക്കിരയാക്കി ചുട്ടുകൊന്ന അജാസും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 2013 ൽ പൊലീസ് സേനയുടെ ഭാഗമായ സൗമ്യ, പരിശീലനകാലത്താണ് പൊലീസ് ഉദ്യോഗസ്ഥനായ അജാസിനെ പരിചയപ്പെടുന്നത്. ഇവരുടെ ബാച്ചിന്‍റെ പരിശീലകനായിരുന്നു കൊച്ചി വാഴക്കാല സ്വദേശിയായ അജാസ്. ഇവർ തമ്മിലുണ്ടായ സൗഹൃദത്തിൽ വിള്ളൽ വീണതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവർക്കിടയിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും സൂചനയുണ്ട്.
വിവാഹശേഷമാണ് സൗമ്യയ്ക്ക് പൊലീസിൽ നിയമനം ലഭിക്കുന്നത്. മൂന്ന് കുട്ടികളുടെ അമ്മയായ സൗമ്യയുടെ ഭർത്താവ് സജീവ് വിദേശത്താണ്.ഏറ്റവും ഒടുവിൽ നാട്ടിലെത്തി പതിനഞ്ച് ദിവസം മുൻപാണ് ഇയാൾ ജോലിസ്ഥലത്തേക്ക് മടങ്ങിയത്. ആറ്, ഏഴ് ക്ലാസുകളിലാണ് സൗമ്യയുടെ കുട്ടികൾ പഠിക്കുന്നത്. ഏറ്റവും ഇളയ കുട്ടിക്ക് മൂന്നരവയസ്സാണ്.
സൗമ്യയുടെ പോസ്റ്റ്മോർട്ടം ഇന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ നടക്കും. കൊലപാതകത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസ് ചികിത്സയിലാണ്. ഇരുവരുടെയും മൊബൈൽ ഫോണുകൾ പൊലീസ് വിശദമായി പരിശോധിക്കും. സൗമ്യയുടെ സുഹൃത്തുക്കളിൽ നിന്ന് മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.