ഷീല സണ്ണിയെ നേരിട്ട് വിളിച്ചു; വ്യാജ മയക്കുമരുന്ന് കേസിൽ ഉത്തരവാദികളായവർക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി എംബി രാജേഷ്
- Published by:Naseeba TC
- news18-malayalam
Last Updated:
ഷീലാ സണ്ണി നിരപരാധിയാണെന്ന് കോടതിയെ അറിയിക്കുമെന്നും മന്ത്രി
തിരുവനന്തപുരം: ചാലക്കുടിയിൽ മയക്കുമരുന്ന് കേസിൽ വ്യാജമായി പ്രതിചേർക്കപ്പെട്ട ഷീലാ സണ്ണിയെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് മന്ത്രി എം ബി രാജേഷ്. ചെയ്യാത്ത തെറ്റിന്റെ പേരിൽ ജയിലിൽ കിടക്കാനിടയായതിലും, അനുഭവിച്ച ബുദ്ധിമുട്ടിലും മന്ത്രി ഖേദം പ്രകടിപ്പിച്ചു. വ്യാജമായി കേസിൽ കുടുക്കിയവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകി. ഫെയ്‌സ്‌ബുക്കിലൂടെയാണ് മന്ത്രി വിവരം പങ്കുവച്ചത്.
ഷീലാ സണ്ണി നിരപരാധിയാണ് എന്ന് കോടതിയെ അറിയിക്കും. ഇനി ഒരാൾക്കും ഇത്തരമൊരു അനുഭവം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുംവിധം, ഉത്തരവാദികളായ എല്ലാവർക്കുമെതിരെ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ചാലക്കുടിയിൽ മയക്കുമരുന്ന് കേസിൽ വ്യാജമായി പ്രതിചേർക്കപ്പെട്ട ഷീലാ സണ്ണിയെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു. ചെയ്യാത്ത തെറ്റിന്റെ പേരിൽ ജയിലിൽ കിടക്കാനിടയായതിലും, അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടിലും ഖേദം പ്രകടിപ്പിച്ചു. അവരെ വ്യാജമായി കേസിൽ കുടുക്കുന്നതിന് ഉത്തരവാദികളായ എല്ലാവർക്കുമെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകി. ഇക്കാര്യം ഇന്നലെ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയതാണ്. അതുകണ്ട് എന്നെ ഇന്നലെ ഫോണിൽ ബന്ധപ്പെട്ട് നന്ദി അറിയിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ഷീലാ സണ്ണി പറഞ്ഞു. ഇന്നലെ യോഗങ്ങളുടെ തിരക്കിലായതിനാൽ അത് എന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. സർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളിൽ ഷീലാ സണ്ണി സംതൃപ്തിയും നന്ദിയും അറിയിച്ചു. ഷീലാ സണ്ണി നിരപരാധിയാണ് എന്ന് കോടതിയെ അറിയിക്കും. ഇനി ഒരാൾക്കും ഇത്തരമൊരു അനുഭവം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുംവിധം, ഉത്തരവാദികളായ എല്ലാവർക്കുമെതിരെ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കും.
advertisement
അതേസമയം, വ്യാജ ലഹരിക്കേസിൽ ഷീല സണ്ണിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കമ്മീഷൻ തൃശൂർ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
ഇതിനിടയിൽ, ഷീലയുടെ ബാഗില്‍ പൊതി വെച്ചുവെന്ന് സംശയിക്കുന്ന ബന്ധു ഒളിവില്‍ പോയതായി സൂചന. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബെംഗളൂരുവില്‍ ജോലി ചെയ്യുന്നയാളെയാണ് സംഭവത്തിൽ സംശയിക്കുന്നത്. സംഭവത്തിൽ ബാംഗ്ലൂരിലുള്ള ബന്ധുക്കളാണ് തന്നെ കുടുക്കാൻ ശ്രമിച്ചതെന്ന് ഷീല നേരത്തെ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 02, 2023 5:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഷീല സണ്ണിയെ നേരിട്ട് വിളിച്ചു; വ്യാജ മയക്കുമരുന്ന് കേസിൽ ഉത്തരവാദികളായവർക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി എംബി രാജേഷ്