തന്റെ മകനെതിരെ വ്യാജ പീഡന പരാതി ചമച്ചതാണെന്ന് വിജയ് ബാബുവിന്റെ (Vijay Babu) അമ്മ. യുവനടിയുടെ പരാതിയെതുടർന്നാണ് വിജയ് ബാബുവിനെതിരെ കേസ് എടുത്തത്. എറണാകുളം കേന്ദ്രീകരിച്ച സിനിമ സംഘമാണ് ഇതിനു പിന്നിലെന്ന് അമ്മ മായാ ബാബു മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതിയിൽ പറയുന്നു. മകനെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടന്നതായും പരാതിയിൽ പരാമർശമുണ്ട്. ഇതിനെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് മായാ ബാബുവിന്റെ പരാതി.
അതേസമയം, യു.എ.ഇയിൽ നിന്ന് വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കൊച്ചി സിറ്റി പൊലീസ്. ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടിസിന്റെ ഭാഗമായി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് വാറണ്ട് യു.എ.ഇ. പോലീസിന് കൈമാറി.
കുറ്റകൃത്യങ്ങളിൽ വിചാരണ നേരിടുന്നതിനായി ഒരാളെ സ്വന്തം രാജ്യത്തേക്ക് കൈമാറുക എന്ന ഉദ്ദേശത്തോടെ ഒരു രാജ്യത്തെ നിയമപാലകർ പുറപ്പെടുവിക്കുന്നതാണ് റെഡ് കോർണർ നോട്ടീസ്.
വിജയ് ബാബു യുഎഇയിൽ എവിടെയാണെന്ന് കൊച്ചി പോലീസിന് വിവരമില്ല. വിജയ് ബാബു തങ്ങളുടെ രാജ്യത്ത് എവിടെയാണെന്ന് അന്വേഷിച്ച് കണ്ടെത്താൻ യു.എ.ഇ. പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കിൽ വിജയ് ബാബുവിനെ യു.എ.ഇ. പൊലീസ് കസ്റ്റഡിയിലെടുക്കും. യു.എ.ഇ.യിൽ നിന്നുള്ള മറുപടിക്ക് ശേഷം ഇന്റർപോൽ സഹായത്തോടെ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
താൻ ബിസിനസ് ആവശ്യത്തിനായി വിദേശത്താണെന്നും, മെയ് 19 ന് മാത്രമേ കേരളത്തിലേക്ക് മടങ്ങിയെത്താൻ കഴിയൂ എന്നും വിജയ് ബാബു നേരത്തെ പോലീസിനെ അറിയിച്ചിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ നാട്ടിൽ നിന്ന് മാറി നിൽക്കാനാണ് വിജയ് ബാബു ഉദ്ദേശിച്ചിരുന്നതെന്ന് സൂചനയുണ്ട്.
എന്നാൽ, വിജയ് ബാബു ബലാത്സംഗക്കേസിൽ ഉൾപ്പെട്ടതിനാൽ കാത്തിരിക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചു. പോലീസ് ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്. മെയ് 18ന് ശേഷം മാത്രമേ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കൂ.
മാർച്ച് 13 മുതൽ ഒരു മാസത്തോളം കൊച്ചിയിൽ വച്ച് വിജയ് ബാബു തന്നെ ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതി. എറണാകുളം സൗത്ത് പോലീസ് കേസെടുത്തതിനെ തുടർന്ന് ഏപ്രിൽ 22 ന് വിജയ് ബാബു വിദേശത്തേക്ക് കടന്നിരുന്നു. ഇദ്ദേഹം പരാതിക്കാരിയായ നടിയുടെ പേര് വെളിപ്പെടുത്തിയ ഫേസ്ബുക്ക് വീഡിയോ വിവാദമായിരുന്നു. ശേഷം ഇത് പിൻവലിക്കപ്പെട്ടു.
Summary: Mother of Vijay Babu had filed a complaint to Chief Minister and Director General of Police alleging that the rape case against her son fabricated. The actor/ producer remains absconding ever since the complaint has been raised. Police had initiated steps to repatriate him from the UAEഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.