'പിണറായിയുടെ ഇഷ്ടക്കാരാകാനുള്ള ശ്രമം ഇനിയെങ്കിലും  നിര്‍ത്തണം': നേതൃത്വത്തിനെതിരെ മുനവെച്ച വിമർശനവുമായി ടി പി അഷ്‌റഫലി

Last Updated:

''സത്യപ്രതിജ്ഞക്ക് ക്ഷണം കിട്ടുമ്പോഴേക്ക് കുപ്പായം ഇസ്തിരിയിടുന്ന ചില യുഡിഎഫ് നേതാക്കന്മാര്‍ ജനങ്ങളുടെ സുരക്ഷ ഓര്‍ക്കണം. 'പിണറായിയുടെ ഇഷ്ടക്കാരാകാന്‍' ഇനിയും മത്സരിക്കരുത്.''

കോഴിക്കോട്: പിണറായിയുടെ ഇഷ്ടക്കാരാകാന്‍ മത്സരിക്കുന്നത് ഇനിയെങ്കിലും നിര്‍ത്തണമെന്ന യുഡിഎഫ് നേതാക്കന്മാരോട് എം എസ് എഫ് ദേശീയ ജനറല്‍ സെക്രട്ടറി ടി പി അഷ്‌റഫലി. സത്യപ്രതിജ്ഞക്ക് ക്ഷണം കിട്ടുമ്പോഴേക്ക് കുപ്പായം ഇസ്തിരിയിടുന്ന യുഡിഎഫ് നേതാക്കന്‍മാര്‍ ജനങ്ങളുടെ സുരക്ഷ ഓര്‍ക്കണമെന്നും അഷ്‌റഫലി ഫേസ്ബുക്കില്‍ കുറിക്കുന്നു. സര്‍ക്കാറിന്റെ ആളെക്കൂട്ടിയുള്ള സത്യപ്രതിജ്ഞാ ചടങ്ങിനെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് യുഡിഎഫ് നേതാക്കള്‍ക്കും മുനവെച്ചുള്ള വിമര്‍ശനം. പറഞ്ഞത് യുഡിഎഫ് നേതാക്കള്‍ എന്നാണെങ്കിലും അഷ്‌റഫലിയുടെ വിമര്‍ശനം സ്വന്തം പാര്‍ട്ടി നേതൃത്വത്തിനെതിരെയാണ്.
സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കണമെന്ന് യൂത്ത് ലീഗിനുള്ളിൽ പൊതു ആവശ്യമുയര്‍ന്നിട്ടുണ്ടെങ്കിലും മുസ്ലിം ലീഗ് നേതൃത്വം കൃത്യമായ നിലപാടെടുത്തിരുന്നില്ല. പിണറായി മുഖ്യമന്ത്രിയായിരിക്കെ സത്യപ്രതിജ്ഞാ ചടങ്ങ് പൂര്‍ണ്ണമായി ബഹിഷ്‌കരിക്കേണ്ടെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവരുടെ മനസ്സ്. പിണറായിയോട് പി കെ കുഞ്ഞാലിക്കുട്ടി മൃദുസമീപനം സ്വീകരിക്കുന്നുവെന്നത് നേരത്തെ തന്നെ മുസ്ലിം ലീഗില്‍ ചര്‍ച്ചയാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെ ഇതുവരെ ആരും പരസ്യമായി പറയാത്ത വിമര്‍ശനമാണ് ടി പി അഷ്‌റഫലി പരോക്ഷമായി ഉന്നയിച്ചത്.
advertisement
നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ പരാജയത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രവര്‍ത്തകര്‍ പരസ്യ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. നേതൃമാറ്റം വേണമെന്നും പാര്‍ട്ടിയില്‍ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വം അവസാനിപ്പിക്കണമെന്നും നേതാക്കളില്‍ ഒരു വിഭാഗവും ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ടി പി അഷ്‌റഫലിയുടെ പരാമര്‍ശം ശ്രദ്ധേയമാകുന്നത്.
ടി പി അഷ്‌റഫലിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം...
കേരളത്തില്‍ കോവിഡ് രൂക്ഷമായി തുടരുകയാണ്. ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് 500 പേര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നും മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുന്നത് കോവിഡ് പ്രോട്ടോകള്‍ പാലിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്കുന്നത്.  ഇതിനു യുഡിഎഫ് നേതാക്കള്‍ പങ്കെടുത്ത് കൂട്ടുനില്‍ക്കരുത്, ചടങ്ങ് ബഹിഷ്‌കരിക്കണം.
advertisement
500 എന്നത് ഒരു വലിയ സംഖ്യയല്ലെന്നാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം. ഈ മഹാമാരിക്കാലത്ത് 500ന് 50,000ത്തിന്റെ വിലയുണ്ട്. സ്വന്തം വീടിനകത്തു ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും കൂടിയിരിക്കുന്നത് പോലും ഒഴിവാക്കണമെന്ന് പത്രസമ്മേളനത്തിലൂടെ പറയുന്ന മുഖ്യമന്ത്രിയുടെ തനിസ്വരൂപം വെളിവാകുകയാണ് ഇപ്പോള്‍.
സത്യപ്രതിജ്ഞക്ക് ക്ഷണം കിട്ടുമ്പോഴേക്ക് കുപ്പായം ഇസ്തിരിയിടുന്ന ചില യുഡിഎഫ് നേതാക്കന്മാര്‍ ജനങ്ങളുടെ സുരക്ഷ ഓര്‍ക്കണം. 'പിണറായിയുടെ ഇഷ്ടക്കാരാകാന്‍' ഇനിയും മത്സരിക്കരുത്.
advertisement
ജനങ്ങളെ പൂട്ടിയിടുകയും മാതൃകയാക്കേണ്ട അധികാരികള്‍ എല്ലാ പ്രോട്ടോക്കളും ലംഘിച്ചു ആഘോഷിക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ യു ഡി എഫുകാര്‍ ആ മരണത്തിന്റെ വ്യാപാരികളില്‍ ഉള്‍പ്പെടേണ്ട.
ബഹിഷ്‌കരണവും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്.
പ്രതിപക്ഷ നേതാവിനെ തെരെഞ്ഞെടുക്കുന്നതിന് മുമ്പേ കേരളത്തിലെ പൊതുജനത്തെ പ്രതിപക്ഷനേതാവാക്കി നമുക്ക് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യാം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പിണറായിയുടെ ഇഷ്ടക്കാരാകാനുള്ള ശ്രമം ഇനിയെങ്കിലും  നിര്‍ത്തണം': നേതൃത്വത്തിനെതിരെ മുനവെച്ച വിമർശനവുമായി ടി പി അഷ്‌റഫലി
Next Article
advertisement
പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷണം‌പോയ ബൈക്കിൽ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ
പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷണം‌പോയ ബൈക്കിൽ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ
  • ഉടമ പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷ്ടാവ് ബൈക്കുമായി കടന്നുപോയി.

  • തൻ്റെ ബൈക്കാണെന്ന് തിരിച്ചറിഞ്ഞ ഉടമ മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി.

  • മദ്യലഹരിയിലായിരുന്ന മോഷ്ടാവ് രാജേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു.

View All
advertisement