നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

തിരുവനന്തപുരം: തലശേരി, ഗുരുവായൂർ മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയത് സിപിഎം-ബിജെപി ധാരണയ്ക്ക് തെളിവെന്ന ആരോപണവുമായി കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് കുറുക്കുവഴി തേടുകയാണ് സിപിഎം. സംഘപരിവാറും സിപിഎമ്മും പല മണ്ഡലങ്ങളിലും സൗഹൃദ മത്സരം നടത്തുകയാണ്. സിപിഎം വ്യാപകമായി ബിജെപിയുടെ വോട്ട് വിലയ്ക്ക് വാങ്ങുകയാണ്. സിപിഎമ്മിന്റെ പ്രമുഖര്‍ മത്സരിക്കുന്ന പല മണ്ഡലങ്ങളിലും തീരെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി നിര്‍ത്തിയിട്ടുള്ളത്. പകരം സിപിഎമ്മും സമാന നിലപാടാണ് സ്വീകരിച്ചതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

അപകടകരമായ രാഷ്ട്രീയമാണ് സിപിഎം പയറ്റുന്നത്. വികസന നേട്ടം അവകാശപ്പെടാനില്ലാതെ വിഷയ ദാരിദ്ര്യം നേരിടുന്നതിനാണ് സിപിഎം ബിജെപിയുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് സഖ്യം രൂപപ്പെടുത്തിയത്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീല്‍ ആര്‍എസ്എസ് നേതാവ് ആര്‍.ബാലശങ്കര്‍ വെളിപ്പെടുത്തിയതിന് പിന്നാലെ എന്‍എഡിഎ സ്ഥാനാര്‍ത്ഥി പുന്നപ്ര-വയലാര്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതും യാദൃശ്ചികമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Also Read 'അർഹമായ അഭിനന്ദനങ്ങൾ ലഭിക്കാതെ പോയ നേതാവ്'; രമേശ് ചെന്നിത്തലയെ കുറിച്ച് മകൻ രോഹിത്ത്

ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി അഡ്വ. നിവേദിതയുടെ പത്രിക തള്ളിയിരുന്നു. ഇവിടെ ബിജെപിയ്ക്ക് ഡമ്മി സ്ഥാനാർഥിയും ഇല്ല. ബിജെപി സംസ്ഥാന പ്രസിഡൻ്റിൻ്റെ ഒപ്പ് ഇല്ലാത്ത സത്യവാങ്ങ്മൂലം സമർപ്പിച്ചതാണ് പത്രിക തള്ളാൻ കാരണം. ‌കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 25,400 വോട്ടുകൾ ബിജെപി നേടിയ മണ്ഡലമാണ് ഗുരുവായൂർ. ആദ്യം സുരേഷ് ഗോപിയെ മത്സരിപ്പിക്കാൻ പരിഗണിച്ചതും ഗുരുവായൂരിലായിരുന്നു.

തലശ്ശേരിയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്ന ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസിന്റെ നാമനിർദേശ പത്രികയും നേരത്തെ  തള്ളിയിരുന്നു. ചിഹ്നം അനുവദിക്കാൻ സംസ്ഥാന ഭാരവാഹിയെ ചുമതലപ്പെടുത്തിക്കൊണ്ട് ദേശീയ പ്രസിഡന്റ് നൽകുന്ന ഫോം എയിൽ ഒപ്പില്ലെന്ന കാരണത്താലാണ് പത്രിക തള്ളിയത്. ‌‍സീൽ പതിപ്പിച്ചിട്ടുണ്ടെങ്കിലും ഫോം എയിൽ ഒപ്പില്ല. ഡമ്മിയായി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് പത്രിക നൽകിയിരുന്നെങ്കിലും ഫോം എ രണ്ടു പേർക്കും ഒന്നായതിനാൽ ഈ പത്രികയും സ്വീകരിച്ചില്ല. ഫലത്തിൽ തലശ്ശേരിയിൽ ബിജെപിക്കു സ്ഥാനാർഥിയില്ലാത്ത സ്ഥിതിയായി.

Also Read- തലശ്ശേരിയിൽ ബിജെപിക്ക് സ്ഥാനാർഥിയില്ല; ജില്ലാ പ്രസിഡന്റിന്റെ പത്രിക തള്ളി

ഇതോടെ സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളുടെ നാമ നിർദേശ പത്രികകളാണ് തള്ളിയത്. ദേവികുളത്തെ എൻഡിഎ ഘടകകക്ഷിയായ എഐഎഡിഎംകെ സ്ഥാനാർഥികയുടെ പത്രിക നേരത്തെ തള്ളിയിരുന്നു.

ബിജെപിക്ക് കണ്ണൂർ ജില്ലയിൽ ഏറ്റവുമധികം വോട്ടുള്ള മണ്ഡലമാണു തലശ്ശേരി. 2016ൽ ബിജെപിക്കായി മത്സരിച്ച വി കെ സജീവൻ  22,125 വോട്ടുകളാണ് പിടിച്ചത്. എൽഡിഎഫിന് വേണ്ടി എ എൻ ഷംസീറും യുഡിഎഫിന് വേണ്ടി കെ പി അരവിന്ദാക്ഷനുമാണ് ഇത്തവണ മത്സരിക്കുന്നത്.  അതേസമയം, തൻ്റെ പത്രിക തള്ളിയതിനെതിരെ സുപ്രീംകോടതി പറഞ്ഞു. സാങ്കേതികത്വം പറഞ്ഞ് പത്രിക തള്ളിയത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന0 നടപടിയെന്നും ഹരിദാസ് പറഞ്ഞു.

ഇടുക്കി ദേവികുളത്ത്  നാലുപേരുടെ നാമനിർദേശ പത്രികകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. എൻഡിഎയ്ക്കു വേണ്ടി മത്സരിക്കുന്ന എഐഎഡിഎംകെ സ്ഥാനാർഥി ധനലക്ഷ്മിയുടെയും ഡമ്മിയുടെയും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന പൊൻപാണ്ടി, ബിഎസ്പിയിൽ മത്സരിക്കുന്ന തങ്കച്ചൻ എന്നിവരുടെ പത്രികകളാണ് തള്ളിയത്. തൊടുപുഴയിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ പത്രിക സ്വീകരിക്കുന്നത് നീട്ടിവെച്ചു. ക്രിമിനൽ കേസ് വിവരം കെ ഐ ആന്റണി സത്യവാങ് മൂലത്തിൽ ഉൾപെടുത്തിയില്ലെന്ന പരാതിയെ തുടർന്നാണിത്.

പിറവത്തെ എൽഡിഎഫ് സ്ഥാനാർഥി സിന്ധുമോൾ ജേക്കബിന്റെ നാമനിർദ്ദേശപത്രിക തള്ളണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലെ പിശക് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പരാതി നൽകിയത്. വോട്ടർപട്ടികയിലെ ക്രമനമ്പർ 1091 എന്നതിനുപകരം 1901എന്ന് തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് നാലുമണിക്ക് തീരുമാനം പറയാമെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.

മലപ്പുറം കൊണ്ടോട്ടിയിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെ പി സുലൈമാൻ ഹാജി സമർപ്പിച്ച നാമനിർദേശപത്രികയുടെ പരിശോധന തർക്കങ്ങളെത്തുടർന്നു മാറ്റി. ജീവിതപങ്കാളി, സ്വത്ത് എന്നിവ സംബന്ധിച്ച വിവരങ്ങൾ മറച്ചുവച്ചെന്നാണ് ആരോപണം.