ഹമാസ് ഭീകരരെന്ന് പറഞ്ഞ ശശി തരൂരിനെ അതേ വേദിയിൽ തിരുത്തി മുസ്ലിം ലീഗ് നേതാക്കൾ
- Published by:Rajesh V
- news18-malayalam
Last Updated:
തരൂരിന് ശേഷം പ്രസംഗിച്ച അബ്ദുസമദ് സമദാനി എംപിയും എം കെ മുനീര്‍ എംഎല്‍എയും ഈ പരാമര്‍ശം തിരുത്തി. അധിനിവേശത്തിനെതിരായ സ്വാതന്ത്ര്യസമരമാണ് പലസ്തീനികള്‍ നടത്തുന്നതെന്ന് അബ്ദുസമദ് സമദാനി ചൂണ്ടിക്കാട്ടി. പ്രതിരോധം ഭീകരവാദമല്ലെന്ന് എം കെ മുനീറും പറഞ്ഞു
കോഴിക്കോട്: ഹമാസ് ഭീകരവാദികള്‍ ഇസ്രായേലില്‍ ആക്രമണം നടത്തിയെന്ന ശശി തരൂര്‍ എം പിയുടെ പരാമര്‍ശം അതേവേദിയിൽ തിരുത്തി മുസ്ലിം ലീഗ് നേതാക്കള്‍. ഇസ്രായേലില്‍ ഒക്ടോബര്‍ 7ന് നടന്നത് ഭീകരാക്രമണമാണെന്നാണ് മുസ്ലിം ലീഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാര്‍ഢ്യ മനുഷ്യാവകാശ റാലിയില്‍ മുഖ്യപ്രഭാഷണം നടത്തിയ തരൂര്‍ പറഞ്ഞത്. തരൂരിന് ശേഷം പ്രസംഗിച്ച അബ്ദുസമദ് സമദാനി എംപിയും എം കെ മുനീര്‍ എംഎല്‍എയും ഈ പരാമര്‍ശം തിരുത്തി. അധിനിവേശത്തിനെതിരായ സ്വാതന്ത്ര്യസമരമാണ് പലസ്തീനികള്‍ നടത്തുന്നതെന്ന് അബ്ദുസമദ് സമദാനി ചൂണ്ടിക്കാട്ടി. പ്രതിരോധം ഭീകരവാദമല്ലെന്ന് എം കെ മുനീറും പറഞ്ഞു.
ഭീകരവാദികള്‍ ഇസ്രായേലില്‍ ആക്രമണം നടത്തി 1400 വ്യക്തികളെ കൊന്നുവെന്നായിരുന്നു തരൂര്‍ പറഞ്ഞത്. 200 പേരെ അവര്‍ ബന്ദികളാക്കി. അതിന്റെ മറുപടിയായി 6000 പേരെ കൊന്നു കഴിഞ്ഞിട്ടും ബോംബിടല്‍ നിര്‍ത്തിയിട്ടില്ല. ഇസ്രായേലില്‍ ഭീകരവാദികള്‍ നിരപരാധികളായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നപ്പോള്‍ ലോകം അപലപിച്ചതാണ്. അതേ രീതിയില്‍ ഇസ്രായേല്‍ ബോംബിങ്ങിനെയും നാം അപലപിക്കുന്നുവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
advertisement
കണ്ണിനുപകരം കണ്ണ് എടുത്താല്‍ അന്ധകാരമാവും ഫലമെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. പക്ഷേ, സമാധാനം കൊണ്ടുവരാൻ ആരും ശ്രമിക്കുന്നില്ല. ഭീകരവാദികളുടെ പ്രവര്‍ത്തനം രണ്ട് ഭാഗത്തുമുണ്ടായി. അതിന് മൃഗീയമായ പ്രതികരണമാണിപ്പോള്‍ കാണുന്നത്. ഭക്ഷണം, വെള്ളം വൈദ്യുതി, ഇന്ധനം എല്ലാം നിര്‍ത്തിവെച്ചു. നിരപരാധികളായ വ്യക്തികളും യുദ്ധം ചെയ്യാത്തവരും മരിക്കുന്നു. യുദ്ധനിയമങ്ങളെല്ലാം ലംഘിക്കുകയാണ്.
യുദ്ധം നിര്‍ത്തണം. പലര്‍ക്കും പല വാദവും പറയാനുണ്ടാവും. എന്നാലും ഏതു വാദത്തിനും ഇങ്ങനെ മനുഷ്യനെ കഷ്ടപ്പാടിലാക്കുന്നത് സമ്മതിക്കാനാവില്ല. ഇസ്രായേലിന്റെ പലസ്തീനിലെ ആക്രമണം ഉടൻ അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം. പലസ്തീൻ പ്രശ്നം മുസ്‍ലിംകളുടെമാത്രം കാര്യമല്ല. ഒരു ശതമാനം വരുന്ന ക്രിസ്ത്യാനികളും മരിച്ചുവീഴുന്നുണ്ട്. യുദ്ധത്തിന് മതമില്ലെന്നാണ് ക്രിസ്ത്യൻ മത അധ്യക്ഷൻതന്നെ പറഞ്ഞത്. ചര്‍ച്ചിനും ക്രിസ്ത്യൻ വിഭാഗം നടത്തുന്ന ആശുപത്രിക്കും ബോംബിട്ടു.
advertisement
എല്ലാ അന്താരാഷ്ട്ര മാനുഷിക മര്യാദകളും ലംഘിക്കുകയാണ്. ലോകത്ത് ജൂതര്‍ എത്തിയപ്പോള്‍ എതിര്‍പ്പ് നേരിടാത്ത ഏക സ്ഥലം കേരളമാണ്. ഇസ്രായേല്‍ രൂപവത്കരണകാലത്ത് കേരളത്തില്‍നിന്ന് അവിടേക്ക് കുടിയേറിയ ജൂതന്മാര്‍ക്ക് ഇവിടത്തെ സമാധാനവും സഹവര്‍ത്തിത്വവും അറിയാം. ഇപ്പോഴുള്ള ആക്രമണത്തില്‍നിന്ന് ഇസ്രായേലിനെ തടയാൻ ഇവിടെനിന്ന് പോയവര്‍ക്കും പ്രവര്‍ത്തിക്കാനാവണം.
പ്രദേശത്ത് 15 കൊല്ലം കൊണ്ട് ഉണ്ടായതിനേക്കാള്‍ അധികം പേര്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണങ്ങളില്‍ മരിച്ചുകഴിഞ്ഞു. 19 ദിവസമായി മനുഷ്യാവകാശങ്ങളുടെ ദുരന്തമാണ് കാണുന്നത്. ഗാന്ധിജിയും നെഹ്റുവും പലസ്തീനൊപ്പമായിരുന്നുവെന്നും പറഞ്ഞ തരൂര്‍ പലസ്തീൻ കവി മഹ്മൂദ് ദര്‍വീശിന്റെ സാധാരണക്കാരുടെ സങ്കടം പറയുന്ന കവിത ചൊല്ലിയാണ് പ്രസംഗം അവസാനിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
October 27, 2023 7:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹമാസ് ഭീകരരെന്ന് പറഞ്ഞ ശശി തരൂരിനെ അതേ വേദിയിൽ തിരുത്തി മുസ്ലിം ലീഗ് നേതാക്കൾ