മുതലപ്പൊഴിയിൽ മന്ത്രിമാരെ നാട്ടുകാർ തടയാൻ ശ്രമം; ഷോ വേണ്ടെന്ന് മന്ത്രിമാർ
- Published by:Anuraj GR
- news18-malayalam
Last Updated:
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു കാണാതായ മൂന്നുപേർക്കായി തെരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് മന്ത്രിമാർ സ്ഥലത്തെത്തിയത്
തിരുവനന്തപുരം: മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടമുണ്ടായ മുതലപ്പൊഴി സന്ദർശിച്ച മന്ത്രിമാരെ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. തിരുവനന്തപുരം ജില്ലയിൽനിന്നുള്ള മന്ത്രിമാരായ വി ശിവൻകുട്ടി, ആന്‍റണി രാജു, ജി ആർ അനിൽ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു കാണാതായ മൂന്നുപേർക്കായി തെരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് മന്ത്രിമാർ സ്ഥലത്തെത്തിയത്. അതിനിടെ നാട്ടുകാരോട് ഷോ കാണിക്കരുതെന്ന് മന്ത്രിമാർ പറഞ്ഞത് പ്രതിഷേധത്തിനിടയാക്കി.
അതേസമയം ഫാദർ യൂജിൻ പെരേരക്കെതിരെ മന്ത്രി വി.ശിവൻകുട്ടി രംഗത്തെത്തി. മന്ത്രിമാർ അടങ്ങുന്ന സംഘത്തെ പ്രകോപിപ്പിക്കാൻ ശ്രമിച്ചത് യൂജിൻ പെരേരയാണെന്ന് മന്ത്രി പറഞ്ഞു. നാട്ടുകാർ പക്ഷെ ഫാദർ യൂജിന്റെ നിർദേശങ്ങൾ അവഗണിച്ചു. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോ എല്ലാത്തിനും സാക്ഷിയാണ്. വിഴിഞ്ഞം സമരത്തിന്റെ പേരിലെ കലാപ നീക്കങ്ങൾക്ക് നേതൃത്വം നൽകിയതും ഫാദർ യൂജിനാണെന്നും ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു പുരോഹിതനിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത നീക്കമാണുണ്ടായതെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. മത്സ്യത്തൊഴിലാളികളോടുള്ള ചൂഷണം അവസാനിപ്പിക്കണം. തീരദേശ പള്ളികളിൽ അനധികൃതമായ പിരിവ് നടക്കുന്നു. ഒരുവർഷം ഒരു കോടി രൂപ വരെ പിരിച്ചെടുക്കുന്ന പള്ളികൾ ഉണ്ട്. ഈ പണത്തിന് കണക്കുണ്ടോ എന്ന് മന്ത്രി ശിവൻകുട്ടി ചോദിച്ചു. അനുമതി ഇല്ലാതെയാണ് ഈ പണപ്പിരിവ് നടക്കുന്നത്. ഇതിനെതിരെ പ്രതികരിക്കുന്നതാണ് സർക്കാരിനെതിരായ നീക്കങ്ങൾക്ക് സഭയെ പ്രേരിപ്പിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
advertisement
ഇന്ന് വെളുപ്പിനാണ് മത്സ്യബന്ധന വള്ളം മറിഞ്ഞത്. അതിരാവിലെതന്നെ ജില്ലാ ഭരണകൂടം തിരച്ചിലിന് വേണ്ട ക്രമീകരണങ്ങൾ നടത്തിയതായി മന്ത്രിമാർ പറഞ്ഞു. ഡോണിയർ വിമാനം, ഹെലികോപ്റ്റർ എന്നിവയടക്കമുള്ളവയുടെ സഹായത്തോടെ കോസ്റ്റ് ഗാർഡ്, ലോക്കൽ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ് തുടങ്ങിയ ഏജൻസികൾ തിരച്ചിൽ രാവിലെ തന്നെ ആരംഭിച്ചു. ജില്ലാ അദാലത്ത് വെട്ടിച്ചുരുക്കി മന്ത്രിമാരും ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി.
മത്സ്യത്തൊഴിലാളികൾക്ക് പറയാനുള്ളത് സശ്രദ്ധം കേട്ടതായി മന്ത്രിമാർ പറഞ്ഞു. സ്കൂബാ ഡൈവേഴ്സിന്റെ സേവനം മത്സ്യത്തൊഴിലാളികളുടെ ആവശ്യപ്രകാരം ലഭ്യമാക്കി. ഇതിനുശേഷം മരിച്ച മത്സ്യത്തൊഴിലാളി കുഞ്ഞുമോന്റെ മൃതദേഹത്തിൽ മന്ത്രിമാർ ആദരാഞ്ജലികൾ അർപ്പിച്ചു. കുടുംബത്തെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയും ചെയ്തു.
advertisement
തുടർന്ന് മന്ത്രിമാർ തിരികെ പോകാൻ ഒരുങ്ങുമ്പോഴാണ് ബിഷപ്പ് തോമസ് നെറ്റോയും ഫാദർ യുജീൻ പേരേരയും സംഭവസ്ഥലത്ത് എത്തുന്നത്. സ്ഥലത്തെത്തിയ ഉടൻ ഫാദർ യുജീൻ പെരേര മന്ത്രിമാരെ തടയാൻ ആഹ്വാനം ചെയ്യുകയായിരുന്നുവെന്നാണ് മന്ത്രി വി ശിവൻകുട്ടിയുടെ ആരോപണം. എന്നാൽ നാട്ടുകാർ സംയമനം പാലിച്ചതിനെ തുടർന്ന് സംഘർഷം ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
വി ജോയി എം. എൽ. എ., ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഐ എ എസ് തുടങ്ങിയവരും മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു. തുടർന്നുള്ള നടപടികൾ ഏകോപിപ്പിക്കാൻ മന്ത്രിമാരുടെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടർ ആർ ഡി ഒയെ ചുമതലപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 10, 2023 4:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുതലപ്പൊഴിയിൽ മന്ത്രിമാരെ നാട്ടുകാർ തടയാൻ ശ്രമം; ഷോ വേണ്ടെന്ന് മന്ത്രിമാർ