കോഴിക്കോട് (Kozhikode) വെള്ളിമാട് കുന്ന് (Vellimadu kunnu) ചിൽഡ്രൻസ് ഹോമിൽ (Children Home) നിന്നും കാണാതായ ആറ് പെൺകുട്ടികളെ ബെംഗളൂരുവിലെ (Bengaluru) മടിവാളയിൽ കണ്ടെത്തി. മലയാളികള്‍ നടത്തുന്ന ഒരു ഹോട്ടലിൽ വച്ചാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ഹോട്ടലില്‍ മുറി എടുക്കാനെത്തിയതായിരുന്നു പെൺകുട്ടികള്‍. തിരിച്ചറിയല്‍ രേഖകളൊന്നും ഇവരുടെ കൈവശമുണ്ടായിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ പെണ്‍കുട്ടികളെ തടഞ്ഞുവെക്കുകയായിരുന്നു. അഞ്ചുപേർ പൊലീസ് എത്തുമ്പോഴേക്കും രക്ഷപ്പെട്ടതായി ഹോട്ടൽ ജീവനക്കാർ പറഞ്ഞു. ഒരാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
പെണ്‍കുട്ടികള്‍ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെ മടിവാള പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂര്‍, കൊല്ലം സ്വദേശികളാണ് പൊലീസ് കസ്റ്റഡിയിലായത്. കോഴിക്കോട്ട് നിന്ന് പൊലീസ് സംഘം ബെംഗളൂരുവിലേക്ക് തിരിച്ചു. മറ്റ് പെണ്‍കുട്ടികള്‍ അധിക ദൂരം സഞ്ചരിക്കാന്‍ ഇടയില്ലെന്നും എത്രയും വേഗം തന്നെ ഇവരെ കണ്ടെത്താനാകുമെന്നും പോലീസ് അറിയിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് എത്രയും പെട്ടെന്ന് കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഇന്നലെ വൈകിട്ടാണ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായത്. ഇവരില്‍ രണ്ടുപേര്‍ സഹോദരിമാരാണ്. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാർ സ്വമേധയാണ് കേസെടുത്തത്.
സംഭവം സംബന്ധിച്ച് ജില്ലാ ബാലാവകാശ സംരക്ഷണ ഓഫീസറോട് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കമ്മീഷന്‍ അംഗം ബി ബബിത ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശിച്ചു. ചില്‍ഡ്രന്‍സ് ഹോമില്‍ ജീവനക്കാര്‍ കുറവാണെന്നും അത് പരിഹരിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ബബിത പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Girl Missing, Kozhikode