ഇത് എന്ത് പ്രഹസനമാണ് ? ബജറ്റിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മുഖ്യമന്ത്രിയുടെ യോഗം; പങ്കെടുത്തത് 10 MPമാർ മാത്രം
- Published by:user_49
- news18india
Last Updated:
സംസ്ഥാനത്തിന്റെ വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ യോഗം പ്രഹസനമായെങ്കിലും, യോഗത്തിന്റെ രാഷ്ട്രീയ ലക്ഷ്യം വിജയിച്ചു
തിരുവനന്തപുരം: പതിവ് തെററിയില്ല, ഇക്കുറിയും എംപിമാരുടെ യോഗം പ്രഹസനമായി. സംസ്ഥാനത്തിന്റെ വികസന വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ താല്‍പര്യപ്പെട്ട് യോഗത്തിനെത്തിയത് 10 പേര്‍ മാത്രം. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായിട്ടാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. സംസ്ഥാനത്തു നിന്നുളള ലോക്‌സഭ-രാജ്യസഭ എംപിമാര്‍ക്കായിരുന്നു ക്ഷണം.
മുഖ്യമന്ത്രിക്ക് പുറമെ ചില മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു. ലോക്‌സഭയില്‍ 20, രാജ്യസഭയില്‍ 9 ആകെ 29 എംപിമാണ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലുളളത്. ബിജെപിയുടെ നോമിനേറ്റഡ് എംപി സുരേഷ് ഗോപിയും യോഗത്തിനെത്തിയില്ല.
Also read: സ്കൂളുകളിൽ മതപഠനം പാടില്ല; നിയമലംഘനം നടത്തുന്ന സ്കൂളുകൾ സർക്കാരിന് പൂട്ടാമെന്ന് ഹൈക്കോടതി ഉത്തരവ്
അവിടെ ബജറ്റ് റെഡി, ഇവിടെ ചര്‍ച്ച
ബജറ്റ് അവതരണത്തിന് ദിവസങ്ങള്‍മാത്രം ശേഷിക്കേ, ഇവിടെ ബജറ്റില്‍ ഉള്‍പെടുത്തേണ്ട വിഷയങ്ങളെകുറിച്ചാണ് ചര്‍ച്ച. വിവിധ മേഖലകളുമായി ചര്‍ച്ച നടത്തി ധനമന്ത്രാലയം ബജറ്റ് അച്ചടിക്ക് നീങ്ങുമ്പോള്‍ ഇവിടെ ചര്‍ച്ച നടന്നിട്ട് എന്ത് കാര്യം. ചുരുക്കത്തില്‍ യോഗം പ്രഹസനമാണെന്ന് പങ്കെടുക്കുന്നവര്‍ക്കെല്ലാം അറിയാം. റയില്‍വേ വികസനം, ജിഎസ്ടി നഷ്ടപരിഹാരം, പ്രളയസഹായം ഇങ്ങനെ ബജറ്റില്‍ ഉള്‍പെടേണ്ട കേരളത്തിന്റെ ആവശ്യങ്ങള്‍ എംപിമാരെ ധരിപ്പിക്കാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഇക്കാര്യത്തില്‍ എംപിമാരുടെ ഇടപെടല്‍ ഏതെങ്കിലും തരത്തില്‍ ഫലം കാണണമായിരുന്നെങ്കില്‍ നേരത്തെ യോഗം ചേരണമായിരുന്നു.
advertisement
പതിവ് പ്രഹസനം
കേരളത്തില്‍ മുഖ്യമന്ത്രി വിളിക്കുന്ന എംപിമാരുടെ യോഗം എന്നും പ്രഹസനമാണ്. പാര്‍ലമെന്റ് സമ്മേളനത്തിന്റെ അടുത്ത ദിവസങ്ങളില്‍ ചേരുന്ന ഈ യോഗത്തിനായി ഹോംവര്‍ക്കുകള്‍ ഒന്നും ഉണ്ടാകാറില്ല. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ എംപിമാരെ ഓര്‍മ്മപ്പെടുത്തുന്നതിനപ്പുറം ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ എംപിമാര്‍ക്കും കഴിയാറില്ല. യോഗത്തിലെ പങ്കാളിത്തത്തിലും രാഷ്ട്രീയം പ്രകടമാകാറാണ് പതിവ്. ഭരണകക്ഷിയില്‍ നിന്നുള്ള എംപിമാര്‍ സാധാരണ പങ്കെടുക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും മറ്റുള്ളവര്‍ വിട്ടുനില്‍കും. ഇത്തവണയും പ്രതിഫലിച്ചത് ഈ രാഷ്ട്രീയമാണ്, 20 ലോക്‌സഭ എംപിമാരില്‍ ഒരാള്‍ മാത്രമാണ് ഭരണകക്ഷിയില്‍ നിന്നുളളത്.
advertisement
എന്‍പിആര്‍ വിരുദ്ധനിലപാടിന് പിന്തുണ
സംസ്ഥാനത്തിന്റെ വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ യോഗം പ്രഹസനമായെങ്കിലും, യോഗത്തിന്റെ രാഷ്ട്രീയ ലക്ഷ്യം വിജയിച്ചു. ദേശീയ പൗരത്വ രജിസ്റ്ററുമായി സഹകരിക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിന് എംപിമാരുടെ പിന്തുണ ലഭിച്ചു. സെന്‍സസും എന്‍പിആറും തമ്മില്‍ ആശയകുഴപ്പമുണ്ടാക്കാതിരിക്കാന്‍ ഇടപെടുമെന്ന് എംപിമാര്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jan 25, 2020 9:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇത് എന്ത് പ്രഹസനമാണ് ? ബജറ്റിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മുഖ്യമന്ത്രിയുടെ യോഗം; പങ്കെടുത്തത് 10 MPമാർ മാത്രം







