തിരുവനന്തപുരം: ഹൈടെക് സ്കൂൾ പദ്ധതിയിലൂടെ സ്വർണക്കടത്ത് പ്രതി കെ.ടി റമീസ്നിക്ഷേപം സമാഹരിച്ചെന്ന ആരോപണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിൻറെ കത്ത്. സർക്കാർ സ്കൂളുകളിൽ ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യാനുള്ള കരാർ ഉറപ്പിച്ചത് സ്വർണക്കടത്ത് കേസിലെ പ്രതികളാണെന്ന വാർത്തകൾ ഞെട്ടലുണ്ടാക്കുന്നതാണെന്ന് രമേശ് ചെന്നിത്തല കത്തിൽ പറയുന്നു. ഈ ഉപകരണങ്ങളുടെ പാഴ്സൽ മറയാക്കി സ്വർണക്കടത്തിന് ശ്രമിച്ചുവെന്നാണ് ആരോപണം. ഈ സാഹചര്യത്തിൽ ഹൈടെക് സ്കൂൾ നവീകരണം, ഐടി@സ്കൂൾ പദ്ധതി, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയുമായി ബന്ധപ്പെട്ട് ഡിജിറ്റൽ ഉപകരണങ്ങളുടെ വാങ്ങലും ഇടപാടുകളും വിശദമായി പരിശോധിക്കണമെന്ന് ചെന്നിത്തല മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സർക്കാരിൻറെ വിവിധ പദ്ധതികളെ ഇത്തരത്തിൽ സ്വർണക്കടത്തിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചത് അത്യന്തം ഗൗരവതരമാണ്. സ്കൂളുകൾക്കു വേണ്ടി വാങ്ങിയ ഉപകരണങ്ങളുടെ ഗുണനിലവാരത്തെ സംബന്ധിച്ചും ചെന്നിത്തല കത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
കാലാവധി കഴിഞ്ഞതും ഇ-വേസ്റ്റ് കാറ്റഗറിയിൽ വരുന്നതുമായി ഉപകരണങ്ങളുമാണ് ഹൈ ടെക് സ്കൂൾ പദ്ധതിയുടെ പേരിൽ വാങ്ങിയത്. ഇതിനെ കുറിച്ച് തടസ്സവാദം ഉന്നയിച്ച ഫിനാൻസ് ഓഫിസറെ മറികടന്ന് ഐടി സെക്രട്ടറി ശിവശങ്കർ അദ്ധ്യക്ഷനായ സമിതി ടെൻഡർ സ്പെസിഫിക്കേഷനിൽ മാറ്റം വരുത്തിയെന്നും അദ്ദേഹം ആരോപിക്കുന്നു. സർക്കാർ കൊട്ടിഘോഷിച്ച് നടത്തുന്ന എല്ലാ വികസന പ്രവർത്തനങ്ങളും സ്വർണക്കടത്തിന് വേണ്ടിയായിരുന്നെന്ന ഗുരുതര ആരോപണവും പ്രതിപക്ഷ നേതാവ് കത്തിൽ ഉന്നയിച്ചിട്ടുണ്ട്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.