തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കരന് മാത്രമല്ല ഓഫീസിലെ രണ്ട് പ്രധാന ഉദ്യോഗസ്ഥർക്കും രണ്ട് മന്ത്രിമാർക്കും സ്വർണക്കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഈ രണ്ട് ഉദ്യോഗസ്ഥർ ടെലിഫോണിലൂടെയും അല്ലാതെയും കള്ളക്കടത്തുകാരുമായി നിരന്തരം ബന്ധപ്പെടുകയും സ്വപ്നയും സരിത്തും സന്ദീപ് നായരും ഉൾപ്പെടെയുള്ള സ്വർണ്ണക്കടത്തുകാർ നിരവധി തവണ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുകയും ചെയ്തിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്ന് അപഹാസ്യനാവും മുമ്പ് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Also Read- ബിനീഷ് കോടിയേരി എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍; അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സൂചന
രണ്ട് മന്ത്രിമാർ സ്വർണ്ണക്കടത്തുകാരെ സഹായിച്ചിട്ടുണ്ടെന്ന ആരോപണം ഉത്തരവാദിത്തത്തോടെയാണ് പറയുന്നത്. ശിവശങ്കരൻ എല്ലാം ചെയ്തത് മുഖ്യമന്ത്രിയ്ക്ക് വേണ്ടിയാണ്. സ്വപ്നയെ ശിവശങ്കരന് പരിചയപ്പെടുത്തി കൊടുത്തത് മുഖ്യമന്ത്രിയാണ്. ശിവശങ്കരനേക്കാൾ കൂടുതൽ ബന്ധം സ്വപ്നയുമായി മുഖ്യമന്ത്രിക്കാണുള്ളത്. മുഖ്യമന്ത്രി വിദേശയാത്ര ചെയ്യുന്നതിന് നാലുദിവസം മുമ്പ് ശിവശങ്കരനും സ്വപ്നയും എങ്ങനെ വിദേശത്ത് എത്തി? മുഖ്യമന്ത്രി വിദേശത്ത് നടത്തിയ ഉന്നതരുമായുള്ള കൂടിക്കാഴ്ചയിൽ സ്വപ്ന എങ്ങനെ പങ്കെടുത്തു? സ്വർണ്ണക്കടത്തുകാരെ സഹായിക്കാൻ ശിവശങ്കരൻ ഇറങ്ങിയത് മുഖ്യമന്ത്രിയുടെ താത്പര്യപ്രകാരമാണ്.
Also Read- എൻഫോഴ്സ്മെന്റ് കേസിൽ എം. ശിവശങ്കർ അഞ്ചാം പ്രതി; കസ്റ്റഡിയിൽ വിട്ടു
സ്വർണ്ണം പിടിച്ചപ്പോൾ അത് വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നും പറഞ്ഞാണ് ശിവശങ്കരൻ വിളിച്ചത്. സ്വന്തം ഫോണിൽ നിന്നും ഓഫീസ് ഫോണിൽ നിന്നും വിളിച്ച ശിവശങ്കരൻ സ്വർണ്ണം വിട്ടുകിട്ടാതായപ്പോൾ ഭീഷണിയുടെ സ്വരത്തിലായിരുന്നു സംസാരിച്ചത്. ജൂലൈ ആറിന് തന്നെ താൻ ഈ കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ എന്തും പറയുന്ന നാവ് കൊണ്ട് ബിജെപി പ്രസിഡന്റ് അസംബന്ധം വിളിച്ചു പറയുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
'സംവരണ പ്രക്ഷോഭം ഗൂഢാലോചന'
മുന്നോക്ക വിഭാഗങ്ങളുടെ സംവരണത്തിന്റെ പേരിൽ നടക്കുന്ന പ്രക്ഷോഭം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള മുസ്ലിംലീഗിന്റെയും മറ്റു തീവ്ര വർഗീയ പ്രസ്ഥാനങ്ങളുടേയും ഗൂഢാലോചനയാണെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു. മുന്നോക്ക സംവരണത്തിനെതിരെ ആസൂത്രിതമായ നീക്കമാണ് നിലവിൽ നടക്കുന്നത്. പിണറായി വിജയനോട് അടുപ്പമുള്ള കാന്തപുരവും ഇടതുമുന്നണിയോട് ഒപ്പം പ്രവർത്തിക്കുന്ന ഐഎൻഎല്ലും ഒരു മുന്നണിയിലുമില്ലാത്ത തീവ്രവാദ സംഘടനകളും കുഞ്ഞാലിക്കുട്ടിക്ക് പിന്നിൽ അണിനിരക്കുന്നതിൽ അസ്വഭാവികതയുണ്ട്. ഇതിൽ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടൽ ദുരൂഹമാണ്.
സംസ്ഥാന സർക്കാർ പാലാരിവട്ടം അഴിമതികേസ് അട്ടിമറിക്കാൻ ശ്രമിച്ചതും സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായ സംഭവവികാസങ്ങളുണ്ടാകുമ്പോഴുള്ള മുസ്ലിം ലീഗിന്റെ മൗനവും സംശയാസ്പദമാണ്. നോട്ട്നിരോധനത്തിന്റെ സമയത്ത് ഇബ്രാഹിം കുഞ്ഞ് 10 കോടി കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ച കേസ് സർക്കാർ അട്ടിമറിച്ചെങ്കിലും ഇഡി അന്വേഷിക്കുകയാണ്. പാലാരിവട്ടം പാലത്തിന്റെ അഴിമതി പണമാണ് ഇബ്രാഹിം കുഞ്ഞ് വെളുപ്പിക്കാൻ ശ്രമിച്ചത്. ഈ അഴിമതി പണം ലീഗിലെ ഉന്നത നേതാക്കളിലേക്കാണ് പോയത്. സംവരണത്തിന്റെ പേരിൽ ഭൂരിപക്ഷ സമുദായത്തെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം സമുദായത്തിന് ധാരാളം അവകാശങ്ങളുണ്ട്. ഇതിനോട് ആർക്കും അസഹിഷ്ണുതയില്ല. എന്നാൽ ഭൂരിപക്ഷവിഭാഗത്തിനും ക്രൈസ്തവർക്കും ചെറിയ ആനുകൂല്യങ്ങൾ കിട്ടുമ്പോഴേക്കും ലീഗ് അസഹിഷ്ണുത കാട്ടുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: BJP president K Surendran, Kerala gold, Kerala Gold Smuggling, M sivasankar, M sivasankar arrest, Sivasankar, Sivasankar arrest