ഇതുപോലത്തെ ഏത് കേസുണ്ടെങ്കിലും എന്റെ നെഞ്ചത്തേക്ക് കയറുന്നതെന്തിനെന്ന് മനസിലാകുന്നില്ല: വി ഡി സതീശൻ
- Published by:Rajesh V
- news18-malayalam
Last Updated:
'ഇത് എങ്ങനെയാണ് പുറത്ത് പോയതെന്ന് കെ എന്‍ ഉണ്ണികൃഷ്ണന്റെ പ്രസ്താവനയുടെ വരികളിലുണ്ട്. സിപിഎം അന്വേഷിക്കട്ടെ'
തിരുവനന്തപുരം: സിപിഎം നേതാവ് കെ ജെ ഷൈനിനെതിരായ അപവാദ പ്രചാരണങ്ങള്‍ക്ക് പിന്നിൽ കോൺഗ്രസാണെന്ന ആരോപണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത്തരമൊരു പ്രചാരണം എങ്ങനെ പുറത്തായെന്നത് സിപിഎം തന്നെ അന്വേഷിക്കുന്നതായിരിക്കും നല്ലതെന്ന് പറഞ്ഞ സതീശന്‍, കെ എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എയുടെ പ്രസ്താവനയുടെ വരികളില്‍ ഇക്കാര്യങ്ങളുണ്ടെന്നും പറഞ്ഞു.
തന്നെയും വൈപ്പിൻ എംഎല്‍എ കെ എൻ ഉണ്ണികൃഷ്ണന്‍ എംഎല്‍എയെയും ചേര്‍ത്തുവച്ചുള്ള പ്രചാരണത്തിന് പിന്നില്‍ കോണ്‍ഗ്രസും യുഡിഎഫുമാണെന്ന് കെ ജെ ഷൈന്‍ ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയാതെ ഇത്തരമൊരു പ്രചാരണം നടക്കില്ലെന്നും അവര്‍ ആരോപിക്കുകയുണ്ടായി. ഇതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ഇതും വായിക്കുക: 'ഇത് നേതാവ് പറഞ്ഞ ബോംബ്; പ്രതിപക്ഷനേതാവ് അറിയാതെ എനിക്കെതിരെ ആരോപണം ഉയരില്ല': കെ ജെ ഷൈൻ ടീച്ചർ
ഇതുപോലത്തെ ഏത് കേസുണ്ടെങ്കിലും എന്തിനാണ് തന്റെ നെഞ്ചത്തേക്ക് കയറുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് സതീശന്‍ പറഞ്ഞു. 'ഇത് എങ്ങനെയാണ് ആദ്യം പുറത്ത് വന്നതെന്ന് സിപിഎം അന്വേഷിക്കട്ടെ. കോണ്‍ഗ്രസുകാര്‍ക്കെതിരെ ഒരു മാസമായിട്ട് സിപിഎം ഹാന്‍ഡിലുകള്‍ വ്യാപകമായി പ്രചാരണം നടത്തിയപ്പോള്‍ ഈ മാന്യതയൊന്നും ഉണ്ടായിട്ടില്ല. അപ്പോള്‍ കോണ്‍ഗ്രസ് ഹാന്‍ഡിലുകളിലും പ്രചാരണമുണ്ടാകും. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഈ കാര്യങ്ങളൊക്കെ വച്ച് പ്രചാരണം നടത്തിയപ്പോള്‍ മനുഷ്യാവകാശവും സ്ത്രീസംരക്ഷവുമൊന്നും ഉണ്ടായില്ല' സതീശന്‍ പറഞ്ഞു.
advertisement
ഇതും വായിക്കുക: 'അപവാദ പ്രചരണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടും': വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ
'ഇത് എങ്ങനെയാണ് പുറത്ത് പോയതെന്ന് കെ എന്‍ ഉണ്ണികൃഷ്ണന്റെ പ്രസ്താവനയുടെ വരികളിലുണ്ട്. കോണ്‍ഗ്രസ് ആസൂത്രിതമായല്ല ഇത് നടത്തിയിട്ടുള്ളത്. എങ്ങനെയാണ് വാര്‍ത്ത പുറത്ത് പോയതെന്ന് സിപിഎം അന്വേഷിക്കുന്നതായിരിക്കും നല്ലത്' സതീശന്‍ കുട്ടിച്ചേര്‍ത്തു. നിയമസഭയ്ക്ക് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 19, 2025 2:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇതുപോലത്തെ ഏത് കേസുണ്ടെങ്കിലും എന്റെ നെഞ്ചത്തേക്ക് കയറുന്നതെന്തിനെന്ന് മനസിലാകുന്നില്ല: വി ഡി സതീശൻ