അമിത ജോലിഭാരം; പൊലീസിലെ ആത്മഹത്യ സഭയിൽ; 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി
- Published by:Rajesh V
- news18-malayalam
Last Updated:
ആത്മഹത്യചെയ്ത പൊലീസ് ഉദ്യോഗസ്ഥൻ ജോബിദാസിന്റെ ആത്മഹത്യാക്കുറിപ്പും എംഎൽഎ നിയമസഭയിൽ വായിച്ചു. 'നന്നായി പഠിക്കണം, പൊലീസിലല്ലാതെ ജോലി വാങ്ങണം' എന്ന് മക്കളോട് പറയുന്ന കുറിപ്പാണ് വായിച്ചത്
തിരുവന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യ നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. 5 വർഷത്തിനിടയിൽ 88 പൊലീസുകാർ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതായും ശരാശരി 44 പൊലീസുകാരെ വെച്ചാണ് 118 പൊലീസുകാരുടെ ജോലി ഒരു സ്റ്റേഷനിൽ ചെയ്യുന്നതെന്നും പി സി വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. ആത്മഹത്യചെയ്ത പൊലീസ് ഉദ്യോഗസ്ഥൻ ജോബിദാസിന്റെ ആത്മഹത്യാക്കുറിപ്പും എംഎൽഎ നിയമസഭയിൽ വായിച്ചു. 'നന്നായി പഠിക്കണം, പൊലീസിലല്ലാതെ ജോലി വാങ്ങണം' എന്ന് മക്കളോട് പറയുന്ന കുറിപ്പാണ് വായിച്ചത്.
ഉറക്കവും ആഹാരവും സമയത്ത് കിട്ടാത്ത നരകജീവിതമാണ് പൊലീസിനെന്ന് പ്രതിപക്ഷം വ്യക്തമാക്കി. പൊലീസിനെ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ കമ്മിറ്റികളെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
അതേസമയം, പൊലീസ് സേനയിൽ എട്ടുമണിക്കൂർ ജോലി എന്നത് പെട്ടെന്ന് നടപ്പിലാക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി മറുപടിനൽകി. എന്നാൽ, ഇത് ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനമാണ് സർക്കാർ നടത്തിവരുന്നതെന്നും തിരക്കുള്ള 52 സ്റ്റേഷനുകളിൽ നടപ്പിലാക്കിയതായും കൂടുതൽ സ്റ്റേഷനുകളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാനസിക സമ്മർദം ലഘൂകരിക്കുന്നതിന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മെന്ററിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
പൊലീസ് സ്റ്റേഷനുകളിൽ ബാഹ്യ ഇടപ്പെടലുകൾ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ബാഹ്യ ഇടപ്പെടലുകളില്ലെന്ന് നെഞ്ചിൽകൈവെച്ച് പറയാൻ മുഖ്യമന്ത്രിക്ക് കഴിയുമോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. എസ്എച്ച്ഒമാരെ നിയമിക്കുന്നത് പാർട്ടി ഏരിയാ കമ്മറ്റികളല്ലേയെന്നും സതീശൻ ചോദിച്ചു.
പൊലീസ് സേനയില്‍ പ്രശ്‌നമുണ്ടോ എന്നു പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. പൊലീസുകാരുടെ മനോവീര്യം തകര്‍ക്കുന്ന നടപടി ഉണ്ടാകരുത്.
പൊലീസ് സേനാംഗങ്ങള്‍ക്കിടയിലെ ആത്മഹത്യക്കുള്ള കാരണങ്ങളില്‍ കൂടുതലും കുടുംബപ്രശ്നങ്ങളും സാമ്പത്തികപ്രശ്നങ്ങളും പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതില്‍നിന്നും ഉരുത്തിരിയുന്ന മാനസിക സംഘര്‍ഷങ്ങളും ആത്മഹത്യക്ക് കാരണമാകുന്നുണ്ട്.
advertisement
എന്നാല്‍, ഔദ്യോഗിക ജീവിതത്തിലെ പ്രശ്നങ്ങളും ആത്മഹത്യകള്‍ക്ക് വഴിവച്ചിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്. ഇത്തരത്തില്‍ കാണുന്ന ആത്മഹത്യാപ്രവണതകള്‍ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ എല്ലാ ഘട്ടത്തിലും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പൊലീസുകാരുടെ സമ്മര്‍ദം ക്രമസമാധാനത്തെ ബാധിക്കുന്നുവെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 01, 2024 2:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അമിത ജോലിഭാരം; പൊലീസിലെ ആത്മഹത്യ സഭയിൽ; 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി