തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങളില്‍ കടകംപള്ളി സുരേന്ദ്രൻ മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്ന് സീതാറാം യെച്ചൂരി. ''കടകംപള്ളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ല. ശബരിമല വിഷയത്തിലെ പാര്‍ട്ടി സ്വീകരിച്ചത് ശരിയായ നിലപാടാണ്. ഭരണഘടന പറയുന്ന തുല്ല്യതയാണ് പാർട്ടി നയം''- യെച്ചൂരി പറഞ്ഞു. അതേസമയം, യെച്ചൂരിയുടെ പ്രതികരണത്തോട് പ്രതികരിക്കാതെ കടകംപള്ളി സുരേന്ദ്രന്‍. വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു കടകംപള്ളിയുടെ പ്രതികരണം. കഴക്കുട്ടത്ത് ത്രികോണ പോര് തന്നെയെന്നും ബിജെപി സ്ഥാനാര്‍ത്ഥി വൈകുന്നതില്‍ കാര്യമില്ലെന്നും കടകംപള്ളി പറഞ്ഞു.
മകന്‍റെ കേസിന്‍റെ പേരിലല്ല കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിന്നത്. കോടിയേരിയുടെ മടങ്ങിവരവ് ആരോഗ്യനില അനുസരിച്ച് തീരുമാനിക്കും. കേരളഘടകം വിഭാഗീയതയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്നും യെച്ചൂരി പറഞ്ഞു. പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ പിണറായി തന്നെ മുഖ്യമന്ത്രിയാകും. വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഭാവിയില്‍ നടപടിയുണ്ടാകുമെന്നും ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ സീതാറാം യെച്ചൂരി പറഞ്ഞു.
2018ലെ ശബരിമല യുവതി പ്രവേശന വിവാദങ്ങളിൽ ഖേദമുണ്ടെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. ശബരിമലയിൽ നടന്നത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. ''2018ലെ സംഭവം നമ്മെയെല്ലാം വേദനിപ്പിച്ച സംഭവം. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവം. എല്ലാവർക്കും വിഷമുണ്ടാക്കി. എനിക്കും വല്ലാതെ വിഷമുണ്ടാക്കി''- കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശബരിമല വിഷയം അടഞ്ഞ അധ്യായമാണ്. അന്നത്തെ സംഭവത്തിനുശേഷം നിരവധി ഉത്സവങ്ങൾ നടന്നു. നേരത്തെ ഉള്ളതിനെക്കാൾ മനോഹരമായി തന്നെ ഉത്സവം നടത്തി. വിശാല ബെഞ്ചിന്റെ വിധി എന്തായാലും ഭക്തജനങ്ങളുമായും വിശ്വാസ സമൂഹവുമായും രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചിച്ചു കൊണ്ടേ തീരുമാനത്തിലെത്തൂവെന്നും കഴക്കൂട്ടം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി കൂടിയായ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
സി പി എം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ശബരിമലയില്‍ യുവതിപ്രവേശന വിഷയത്തിൽ വിഷമമുണ്ടായെന്ന് സ്ഥാനാര്‍ഥി കൂടിയായ ദേവസ്വം മന്ത്രി തുറന്നു സമ്മതിച്ചത്. ശബരിമല വിഷയം ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് നേരത്തെ പാർട്ടി വിലയിരുത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും ശബരിമല ചര്‍ച്ചാ വിഷയമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദേവസ്വം മന്ത്രിയുടെ ഏറ്റുപറച്ചിലെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ശബരിമല പ്രശ്നം ഖേദം കൊണ്ടോ പശ്ചാത്താപം കൊണ്ടോ അവസാനിക്കില്ലെന്ന് എൻഎസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ഇതിനോട് പ്രതികരിച്ചിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.