'പൂഞ്ഞാറിൽ ഇടത് സ്ഥാനാർഥി എസ്.ഡി.പി.ഐ വോട്ട് വിലയ്ക്കു വാങ്ങി': ആരോപണവുമായി പി.സി ജോര്‍ജ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
എസ്ഡിപിഐ ബന്ധത്തിൽ സിപിഎം സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു.
കോട്ടയം: പൂഞ്ഞാറിൽ ഇടത് സ്ഥാനാർഥി എസ് ഡി പി ഐ വോട്ട് വിലക്ക് വാങ്ങിയതായി പിസി ജോർജ്. എസ്ഡിപിഐ ബന്ധത്തിൽ സിപിഎം സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു. പൂഞ്ഞാറിൽ മുപ്പത്തി അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ജോർജ് ന്യൂസ് 18 നോട് പറഞ്ഞു. എസ്ഡിപിഐ വോട്ട് വേണ്ടാ എന്ന് പറയാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ധൈര്യമുണ്ടോയെന്നും ജോർജ് ചോദിച്ചു.
അതേസമയം പിസി ജോർജിന്റെ ആരോപണം പൂഞ്ഞാറിലെ ഇടത് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തിങ്കൽ നിഷേധിച്ചു. പൂഞ്ഞാറിൽ പതിനായിരം വോട്ടിനു ജയിക്കുമെന്നും സെബാസ്റ്റ്യൻ കുളത്തിങ്കൽ പറഞ്ഞു.
അടുത്തിടെ ഈരാറ്റുപേട്ടയിൽ പ്രചാരണത്തിനെത്തിയപ്പോള്‍ പി.സി ജോർജിനെ കൂക്കുവിളിച്ചതും മണ്ഡലത്തിൽ ചർച്ചാ വിഷയമാണ്. . ഈരാറ്റുപേട്ട ഒറ്റപ്പെട്ട സംഭവമല്ലെന്നും മണ്ഡലത്തിലെ വിവിധ ഇടങ്ങളില്‍ സമാന അനുഭവം പി സി ജോര്‍ജിന് ഉണ്ടായിട്ടുണ്ടെന്നും ഇടതു സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആരോപിച്ചു. എന്നാല്‍ തന്നെ കൂക്കിവിളിച്ചതിനു പിന്നില്‍ എസ്ഡിപിഐക്കാരാണെന്നാണ പി.സി ജോർജ് ആരോപിച്ചത്.
advertisement
ഈരാറ്റുപേട്ട നഗരസഭയിലെ പ്രചാരണ പരിപാടികള്‍ക്ക് ഇടയില്‍ വലിയ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി അതുവഴി നാട്ടില്‍ വര്‍ഗ്ഗീയ ലഹള ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നാണ് പിസിയുടെ ആരോപണം. ഇനി ഈരാറ്റുപേട്ടയില്‍ പ്രചാരണ പരിപാടികള്‍ നടത്തി ലഹള ഉണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കില്ല. ഈ നാട്ടില്‍ സമാധാനം നിലനില്‍ക്കണമെന്ന് ആഗ്രഹമുള്ള മതേതര വിശ്വാസികളായ ഈരാറ്റുപേട്ടക്കാര്‍ തനിക്ക് വോട്ട് ചെയ്യുമെന്നും പി സി ജോര്‍ജ് അഭ്യർഥിച്ചിരുന്നു.
കഴിഞ്ഞ ദിവസം കേരള ജനപക്ഷം (സെക്കുലർ) രക്ഷാധികാരി പി സി ജോർജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി വർക്കിങ് ചെയർമാൻ എസ്. ഭാസ്കരപിള്ള വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഭാസ്കരപിള്ളയാണ് പുതിയ ചെയർമാൻ. വൈസ് ചെയർമാൻ റജി കെ ചെറിയാൻ, ജനറൽ സെക്രട്ടറി ജയൻ മമ്പുറം, ട്രഷറർ എൻ എ നജുമുദ്ദീൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
advertisement
ജനപക്ഷം സ്ഥാനാര്‍ത്ഥിയായാണ് പി സി ജോര്‍ജ് പൂഞ്ഞാറിൽ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കവെയാണ് പാര്‍ട്ടിയില്‍നിന്നുള്ള പുറത്താക്കല്‍ നീക്കം. മാർച്ച് ഏഴിന് പി സി ജോർജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം പിളർന്നിരുന്നു. പാർട്ടി ചെയർമാൻ ഇ കെ ഹസൻകുട്ടിയെയും മറ്റ് ഭാരവാഹികളെയും നീക്കിയാണ് പിളർന്ന വിഭാഗം പുതിയ കമ്മിറ്റി രൂപീകരിച്ചത്. ദളിത്, ഈഴവ, ന്യൂനപക്ഷ വിഭാഗങ്ങളെ നിരന്തരം വേദനിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുകയും നിലപാടില്ലാത്ത രാഷ്ട്രീയം കളിക്കുകയും ചെയ്യുന്ന പി സി ജോർജിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് പുതിയ കമ്മിറ്റിയുണ്ടാക്കിയത്.
advertisement
മുഖ്യരക്ഷാധികാരിയായി നിലവിലെ മലപ്പുറം ജില്ല പ്രസിഡൻറ് അബ്ദുൽ റഹ്മാൻ ഹാജി പാമങ്ങാടനെയും ചെയർമാനായി പാലക്കാട് ജില്ല പ്രസിഡന്റായിരുന്ന ജയൻ മമ്പറത്തെയും സംസ്ഥാന വർക്കിങ് പ്രസിഡൻറായി സംസ്ഥാന ജന. സെക്രട്ടറിയായിരുന്ന ഖാദർ മാസ്റ്ററെയും ജനറൽ സെക്രട്ടറിയായി കണ്ണൂർ ജില്ല പ്രസിഡൻറായിരുന്ന എസ് എം കെ മുഹമ്മദലിയെയും തെരഞ്ഞെടുത്തിരുന്നു. പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഭൂരിഭാഗം അംഗങ്ങളും ജനതാദളിൽ (എസ്) ലയിക്കുമെന്ന് മലപ്പുറത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 04, 2021 3:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പൂഞ്ഞാറിൽ ഇടത് സ്ഥാനാർഥി എസ്.ഡി.പി.ഐ വോട്ട് വിലയ്ക്കു വാങ്ങി': ആരോപണവുമായി പി.സി ജോര്‍ജ്