പി സി ജോർജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കേരള ജനപക്ഷം
- Published by:Rajesh V
- news18-malayalam
Last Updated:
വർക്കിങ് ചെയർമാൻ എസ്. ഭാസ്കരപിള്ളയാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
കേരള ജനപക്ഷം (സെക്കുലർ) രക്ഷാധികാരി പി സി ജോർജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി വർക്കിങ് ചെയർമാൻ എസ്. ഭാസ്കരപിള്ള. തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഭാസ്കരപിള്ളയാണ് പുതിയ ചെയർമാൻ. വൈസ് ചെയർമാൻ റജി കെ ചെറിയാൻ, ജനറൽ സെക്രട്ടറി ജയൻ മമ്പുറം, ട്രഷറർ എൻ എ നജുമുദ്ദീൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ജനപക്ഷം സ്ഥാനാര്‍ത്ഥിയായാണ് പി സി ജോര്‍ജ് പൂഞ്ഞാറിൽ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കവെയാണ് പാര്‍ട്ടിയില്‍നിന്നുള്ള പുറത്താക്കല്‍ നീക്കം. അതേസമയം, പുറത്താക്കൽ നീക്കത്തോട് പി സി ജോർജോ മകൻ ഷോണ്‍ ജോർജോ പ്രതികരിച്ചിട്ടില്ല.
മാർച്ച് ഏഴിന് പി സി ജോർജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം പിളർന്നിരുന്നു. പാർട്ടി ചെയർമാൻ ഇ കെ ഹസൻകുട്ടിയെയും മറ്റ് ഭാരവാഹികളെയും നീക്കിയാണ് പിളർന്ന വിഭാഗം പുതിയ കമ്മിറ്റി രൂപീകരിച്ചത്. ദളിത്, ഈഴവ, ന്യൂനപക്ഷ വിഭാഗങ്ങളെ നിരന്തരം വേദനിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുകയും നിലപാടില്ലാത്ത രാഷ്ട്രീയം കളിക്കുകയും ചെയ്യുന്ന പി സി ജോർജിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് പുതിയ കമ്മിറ്റിയുണ്ടാക്കിയത്.
advertisement
മുഖ്യരക്ഷാധികാരിയായി നിലവിലെ മലപ്പുറം ജില്ല പ്രസിഡൻറ് അബ്ദുൽ റഹ്മാൻ ഹാജി പാമങ്ങാടനെയും ചെയർമാനായി പാലക്കാട് ജില്ല പ്രസിഡന്റായിരുന്ന ജയൻ മമ്പറത്തെയും സംസ്ഥാന വർക്കിങ് പ്രസിഡൻറായി സംസ്ഥാന ജന. സെക്രട്ടറിയായിരുന്ന ഖാദർ മാസ്റ്ററെയും ജനറൽ സെക്രട്ടറിയായി കണ്ണൂർ ജില്ല പ്രസിഡൻറായിരുന്ന എസ് എം കെ മുഹമ്മദലിയെയും തെരഞ്ഞെടുത്തിരുന്നു. പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഭൂരിഭാഗം അംഗങ്ങളും ജനതാദളിൽ (എസ്) ലയിക്കുമെന്ന് മലപ്പുറത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചിരുന്നു.
advertisement
പി സി ജോർജിന് മുത്തം നൽകിയ പെൺകുട്ടിക്കെതിരേ സൈബർ ആക്രമണം
കേരള ജനപക്ഷം സ്ഥാനാർഥി പി സി ജോർജിന്റെ പ്രചാരണപര്യടനത്തിനിടെ മുത്തം നല്‍കിയ പെൺകുട്ടിക്ക് നേരെ സൈബർ ആക്രമണം. പൊൻകുന്നം പൊലീസ് സ്റ്റേഷനിൽ പെൺകുട്ടി പരാതി നൽകി. കേരള കോൺഗ്രസ് എം പൂഞ്ഞാർ നിയോജകമണ്ഡലം സെക്രട്ടറി മാത്തുക്കുട്ടി, ചെമ്മലമറ്റം സ്വദേശി മനോജ് എന്നിവർക്കെതിരേയാണ് പരാതി. മുക്കൂട്ടുതറ മേഖലയിലെ പര്യടനത്തിനിടയിലാണ് വിദ്യാർഥിനി പി.സി.ജോർജിനെ മാല ഇട്ട് സ്വീകരിച്ച് മുത്തം നൽകിയത്. പര്യടനത്തിന്റെ ഫോട്ടോ, മോശമായ രീതിയിൽ അശ്ലീല കമന്റോടുകൂടി ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും പ്രചരിപ്പിക്കുകയായിരുന്നു.
advertisement
സംഭവം നടന്നത് എരുമേലി പഞ്ചായത്തിലായതിനാൽ പരാതി എരുമേലി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. സാമൂഹമാധ്യമത്തിൽ പോസ്റ്റുകളിട്ട് അപകീർത്തിപ്പെടുത്തിയതിനാൽ ഇന്ത്യൻ ശിക്ഷാ നിയമം 509 വകുപ്പുപ്രകാരം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. നടപടി ആവശ്യപ്പെട്ട് പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും സ്ഥാനാർഥി പി സി ജോർജും പരാതി നൽകി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 03, 2021 9:49 PM IST