തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താൽമൂലമുണ്ടായ നഷ്ടം ഈടാക്കാനുള്ള ജപ്തി നടപടി ആരംഭിച്ചെങ്കിലും വീടുകളില്‍നിന്നും ആളുകളെ അപ്പോള്‍ത്തന്നെ ഒഴിപ്പിക്കില്ല. ജപ്തിനോട്ടീസ് നല്‍കിയിട്ടുള്ളവര്‍ക്ക് വീടൊഴിയാന്‍ സമയം നല്‍കിയിട്ടുണ്ട്. നോട്ടീസ് നല്‍കി സ്വത്തുക്കൾ സർക്കാർ അധീനതയിലാക്കാനുള്ള നടപടികളാണ് നടക്കുന്നത്.
ജപ്തിക്ക് മുന്നോടിയായി നിയമത്തിലെ 1968ലെ കേരള റവന്യൂ റിക്കവറി നിയമത്തിലെ 7, 34 വകുപ്പുകള്‍പ്രകാരം വ്യക്തിക്ക് മുന്‍കൂര്‍ ഡിമാന്‍ഡ് നോട്ടീസ് നല്‍കിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് ഈ നോട്ടീസ് ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
നോട്ടീസ് നല്‍കാതെ കണ്ടുകെട്ടാനാണ് കളക്ടര്‍മാര്‍ക്ക് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ഉത്തരവ് നല്‍കിയത്. കുടിശ്ശിക തുക ഈടാക്കാനുള്ള വസ്തുക്കള്‍ മാത്രമേ ജപ്തിചെയ്യാന്‍ പാടുള്ളൂ. ജപ്തിക്കുശേഷവും കുടിശ്ശികത്തുക അടയ്ക്കുന്നില്ലെങ്കില്‍ ജംഗമവസ്തുക്കള്‍ ലേലംചെയ്യാം. ഭൂമി ജപ്തിചെയ്തശേഷവും ലേലംചെയ്യുന്നതിന് മുന്നോടിയായി ബാധ്യതകള്‍ തീര്‍ക്കുന്നതിനും ബാക്കിയുള്ള ഭൂമി നിലനിര്‍ത്തുന്നതിനും ഒരു അവസരംകൂടി നല്‍കും.
Also Read-പിഎഫ്ഐ പ്രവർത്തകരുടെ സ്വത്ത് കണ്ടുകെട്ടൽ നടപടി തുടങ്ങി
ര്‍ത്താല്‍ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും പ്രധാന ഭാരവാഹികളുടെ വീടുകളിലുമടക്കം 208 കേന്ദ്രങ്ങളില്‍ റവന്യൂ വകുപ്പ് കണ്ടുകെട്ടല്‍ നടപടി പൂർത്തിയാക്കി. മലപ്പുറത്ത് 89 കേന്ദ്രങ്ങളിലാണ് നടപടികളുണ്ടായത്. കോഴിക്കോട് -23, കണ്ണൂര്‍ -ഒന്‍പത്, കാസര്‍കോട് -മൂന്ന്, വയനാട് -14, തൃശ്ശൂര്‍ -16, കോട്ടയം -അഞ്ച്, ഇടുക്കി-6, പത്തനംതിട്ട-2, തിരുവനന്തപുരം-5, കൊല്ലം-1.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.