പി.കെ ശശിക്കെതിരായ പരാതി: പോളിറ്റ്ബ്യൂറോയിൽ ഭിന്നത
Last Updated:
#എം.ഉണ്ണികൃഷ്ണൻ
ന്യൂഡൽഹി: പി.കെ ശശി എംഎൽഎയ്ക്ക് എതിരായ ലൈംഗിക പീഡന പരാതി സീതാറാം യച്ചൂരി സ്ഥിരീകരിച്ചതിനെ ചൊല്ലി സിപിഎം പോളിറ്റ് ബ്യുറോയിൽ ഭിന്നത. പരാതി സംസ്ഥാന നേതൃത്വത്തിന് കൈമാറിയെന്നും അന്വേഷണം തുടങ്ങിയെന്നുന്നുമുള്ള യച്ചൂരിയുടെ പ്രതികരണമാണ് ഭിന്നതയ്ക്ക് കാരണം.
കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് അന്വേഷണം നടക്കുന്നതെന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്ന് പോളിറ്റ് ബ്യുറോ പിന്നീട് പ്രസ്താവന ഇറക്കി. കേന്ദ്ര നേതൃത്വം പരാതി കൈമാറിയിട്ടില്ലെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.
പികെ ശശി എം.എൽ.എയ്ക്ക് എതിരായ പരാതി ലഭിച്ചിരുന്നുവെന്ന് നേരത്തെ സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ഇന്നലെ പരാതി ലഭിച്ചപ്പോൾ തന്നെ അത് സംസ്ഥാന കമ്മിറ്റിക്ക് അയച്ചുവെന്നും നടപടി ക്രമപ്രകാരം അവർ അന്വേഷണം തുടങ്ങിയെന്നുമുള്ള സീതാറാം യച്ചൂരിയുടെ പ്രതികരണമാണ് സിപിഎം പിബിയിൽ പൊട്ടിത്തെറിക്ക് ഇടയാക്കിയത്.
advertisement
യച്ചൂരിയുടെ പ്രതികരണത്തിന് പിന്നാലെ ചേർന്ന അവൈലബിൾ പോളിറ്റ് ബ്യുറോ യോഗത്തിൽ പരാതി കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് ഒരു വിഭാഗം വിമർശം ഉയർത്തി. യച്ചൂരി പരാതി അയച്ചതിനെ തുടർന്ന് അന്വേഷണം നടത്തിയെന്ന സൂചന നൽകിയത് ശരിയായില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.
യോഗശേഷം ഇറക്കിയ വാർത്താക്കുറിപ്പിൽ പരാതി സ്ഥിരീകരിക്കാൻ പിബി തയാറായിട്ടില്ല. കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയിട്ടില്ലെന്നും പരാതി സംസ്ഥാനത്ത് പരിശോധിക്കുമെന്നും മാത്രമേ കുറിപ്പിൽ പറയുന്നുള്ളൂ. ഇക്കാര്യം കോടിയേരിയും ആവർത്തിച്ചു.
തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്നും ഇതേപ്പറ്റി അറിയില്ലെന്നുമായിരുന്നു പ്രകാശ കാരാട്ടിന്റെ പ്രതികരണം. ആഗസ്റ്റ് പതിനാലാം തീയതി ബൃന്ദാ കാരാട്ടിന് പരാതി ലഭിച്ചിട്ടും നടപടി എടുത്തില്ലെന്ന വിമർശനങ്ങൾക്കിടെയുള്ള യച്ചൂരിയുടെ സ്ഥിരീകരണമാണ് ഒരു വിഭാഗം നേതാക്കളെ പ്രതിരോധത്തിലാക്കിയതെന്നാണ് സൂചന. പാർട്ടി നിലപാടു വ്യക്തമാക്കിയിട്ടുണ്ടെന്നു കാട്ടി ബൃന്ദ കാരാട്ട് പ്രതികരിക്കാൻ വിസമ്മതിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 04, 2018 3:59 PM IST