ജാതിവെറിയുടെ ചാണകം; ഇടംവലം നോക്കാതെ തളിച്ചിട്ടുണ്ട് രാഷ്ട്രീയകേരളം
Last Updated:
കഴിഞ്ഞ പത്തു വർഷക്കാലം കേരളത്തിൽ രാഷ്ട്രീയം നോക്കാതെ നേതാക്കൾക്ക് എതിരെ ചാണകം തളിക്കൽ നടന്നിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ചാണകവെള്ളം തളിച്ച് ശുദ്ധീകരണം നടത്തിയത് ഗീത ഗോപി എം എൽ എയെ അധിക്ഷേപിക്കാനാണെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാണ്.
യൂത്ത് കോൺഗ്രസ് ചാണകവെള്ളം തളിച്ച് ശുദ്ധീകരണം നടത്തിയത് ഗീത ഗോപി എം എൽ എയെ അധിക്ഷേപിക്കാനാണെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാണ്. തനിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ജാതീയാധിക്ഷേപത്തിന് എതിരെ ദളിത് എം എൽ എ പൊലീസിൽ പരാതി നൽകുകയും ചെയ്തു. തൃശൂർ ചേർപ്പ് പൊലീസിൽ പരാതി നൽകിയ എം എൽ എ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകും.
നാട്ടിക എം എൽ എ ഗീത ഗോപി പി ഡബ്ല്യു ഡി ഓഫീസിനു മുന്നിൽ കഴിഞ്ഞദിവസം കുത്തിയിരിപ്പ് സമരം നടത്തി. ചേർപ്പ് - തൃപയാർ റോഡ് നന്നാക്കാത്തതിന് ഉത്തരവാദി എം എൽ എയാണെന്ന് ആരോപിച്ച് നാട്ടുകാർ ഗീതയെ തടഞ്ഞതിനു പിന്നാലെയായിരുന്നു ഇത്. പി ഡബ്ല്യു ഡി ഉദ്യോഗസ്ഥരും എം എൽ എയും തമ്മിൽ പ്രശ്നപരിഹാരത്തിനുള്ള ചർച്ച നടത്തിയതിനേത്തുടർന്ന് എം എൽ എ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ച് പോകുകയും ചെയ്തു. ഇതു കഴിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി എം എൽ എ നടത്തുന്നത് നാടകമാണെന്ന് ആരോപിച്ച് ചാണകവെള്ളം തളിക്കുകയും ചെയ്തു. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
advertisement
ഇതാദ്യമായിട്ടാണോ ജനപ്രതിനിധികൾക്ക് എതിരെ ചാണകവെള്ളം തളിക്കുന്നത്?
2005 മുതൽ അഞ്ചു വര്‍ഷം തിരുവനന്തപുരം ജില്ലയിലെ പുല്ലാമ്പാറ പഞ്ചായത്തില്‍ പട്ടികജാതിക്കാരിയായ കലാകൃഷ്ണനായിരുന്നു പ്രസിഡന്‍റ്. 2010ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ ചുള്ളാളം രാജന്‍ പ്രസിഡന്‍റ് ആയി. അഞ്ച് വര്‍ഷക്കാലം പഞ്ചായത്ത് ഓഫീസും ആ പദവിയും ''അശുദ്ധ''മാക്കിയെന്ന് ആരോപിച്ച് ചുള്ളാളം രാജനും അനുയായികളും പ്രസിഡന്‍റിന്‍റെ മുറിയും പരിസരവും ചാണകവെള്ളം കുടഞ്ഞ് ശുദ്ധിയാക്കി.
ഇതിനേക്കാള്‍ ഗുരുതരമായ സംഭവങ്ങളാണ് പത്തനംതിട്ട ഏനാദിമംഗലം പഞ്ചായത്തില്‍ അരങ്ങേറിയത്. രണ്ടുതവണ തുടർച്ചയായി പത്ത് വര്‍ഷക്കാലം പട്ടികജാതിക്കാരായിരുന്നു പഞ്ചായത്ത് പ്രസിഡന്‍റുമാര്‍. സരസമ്മകുട്ടപ്പനും കെ നാരായണനും. 2010ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവായിരുന്ന മാരൂര്‍ സജി പ്രസിഡന്‍റായി. ''ശുദ്ധിയാക്കല്‍'' കര്‍മത്തിന് പ്രസിഡന്‍റ് ഇരുന്ന മുറി മുഴുവനും കഴുകി വൃത്തിയാക്കി. ഉപകരണങ്ങള്‍ മുഴുവനും മാറ്റി ചാണകവെള്ളം തളിച്ചു കഴുകിയതിനു ശേഷം സമീപക്ഷേത്രത്തില്‍ നിന്നും കൊണ്ടുവന്ന പുണ്യാഹം തളിച്ച് തേങ്ങയടിച്ചാണ് പ്രസിഡന്‍റ് മുറിയില്‍ പ്രവേശിച്ചത്. നാട്ടുകാരുടെ സാന്നിധ്യത്തിലായിരുന്നു ഈ ക്യത്യം.
advertisement
2011 ഏപ്രിൽ മാസത്തിൽ രജിസ്ട്രേഷൻ ഐജി എകെ രാമകൃഷ്ണൻ സർവീസിൽ നിന്ന് വിരമിച്ചതിനു പിന്നാലെ അദ്ദേഹത്തിന്‍റെ ഔദ്യോഗിക കാറും ഓഫീസും ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ചത് വിവാദമായിരുന്നു. ദളിത് വിഭാഗക്കാരനായ അദ്ദേഹത്തിന്‍റെ ഓഫീസിലെ മേൽജാതിക്കാരായ കീഴുദ്യോഗസ്ഥരായിരുന്നു ഇത് ചെയ്തത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു. നികുതി സെക്രട്ടറിയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.
കൊടിക്കുന്നിൽ സുരേഷ് എം പിക്ക് എതിരെയായിരുന്നു അടുത്തിടെ നടന്ന മറ്റൊരു ചാണകവെള്ളം തളിക്കൽ. 2017 ഒക്ടോബറിൽ എം പിയുടെ ഉപവാസസമരം കഴിഞ്ഞതിന് തൊട്ടു പിന്നാലെ കൊട്ടാരക്കരയിലെ ഉപവാസ വേദിയിൽ മഹിളാമോർച്ച പ്രവർത്തകരാണ് ചാണകവെള്ളം തളിച്ചത്. സംഭവത്തിൽ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു.
advertisement
ജാതിയില്ലാത്ത ചാണകം
മന്ത്രി ജി സുധാകരനും ചാണകവെള്ളം തളിക്കലിന് ഇരയായിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പ്രസ്താവനയ്ക്കെതിരെ 2018 ഒക്ടോബറിൽ വെറ്റമുക്ക് - താമരക്കുളം റോഡിന്‍റെ നിർമാണോദ്ഘാടന പരിപാടിക്കു ശേഷമായിരുന്നു യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം. മന്ത്രി പ്രസംഗിച്ച സ്ഥലത്തും മന്ത്രിയുടെ വാഹനം കടന്നുപോയ സ്ഥലത്തുമായിരുന്നു യുവമോർച്ച പ്രവർത്തകർ ചാണകവെള്ളം തളിച്ചത്.
ചാണകം നിറഞ്ഞ ജനുവരി
2017 ജനുവരിയിൽ നിരവധി ഇടങ്ങളിൽ ചാണകവെള്ളം തളിക്കൽ നടന്നു. ഇതിലൊന്ന് എറണാകുളം മഹാരാജാസ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകർ പ്രിൻസിപ്പാളിന്‍റെ കസേര കത്തിച്ച സംഭവത്തിൽ എ ബി വി പി പ്രതിഷേധമായിരുന്നു. കസേര കത്തിച്ച സ്ഥലത്ത് ചാണകവെള്ളം തളിച്ച് ആയിരുന്നു എ ബി വി പിയുടെ പ്രതിഷേധം. അതേമാസം തന്നെയായിരുന്നു സംവിധായകൻ കമലിനെതിരെ ചാണകവെള്ളം തളിച്ച് യുവമോർച്ച പ്രതിഷേധം. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ദേശീയഗാനവുമായി ബന്ധപ്പെട്ട കമലിന്‍റെ പരാമർശത്തെ തുടർന്നായിരുന്നു ഇത്. കൊടുങ്ങല്ലൂരിൽ കമലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പരിപാടി നടന്ന സ്ഥലത്ത് യുവമോർച്ച ചാണകവെള്ളം തളിച്ച് പ്രതിഷേധിക്കുകയായിരുന്നു.
advertisement
ചാണകം ആരുടേയും കുത്തകയല്ല
കോൺഗ്രസും ബി ജെ പി സംഘപരിവാർ സംഘടനകളും മാത്രമല്ല കേരളത്തിലെ ചാണകവെള്ളം തളിക്കലിന് അവകാശികൾ. 2017 ജനുവരിയിൽ തന്നെയായിരുന്നു അത്. ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ പ്രസംഗിച്ച വേദി ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ചത് ഡി വൈ എഫ് ഐ പ്രവർത്തകർ ആയിരുന്നു. ഏണസ്റ്റോ ചെഗുവേരയുടെ ചിത്രങ്ങള്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ഗാന്ധിജിക്കും വിവേകാനന്ദനും മദര്‍ തെരേസക്കുമൊപ്പം വെക്കാന്‍ കൊള്ളാവുന്ന ചിത്രമല്ല ചെഗുവേരയുടേതെന്നും ചെറുപ്പക്കാരെ വഴിതെറ്റിക്കുന്ന സാന്നിധ്യമാണ് അതെന്നും പരാമര്‍ശിച്ച രാധാകൃഷ്ണൻ പ്രസംഗിച്ച വേദിയിൽ ഡി വൈ എഫ് ഐ ചാണകവെള്ളം തളിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 29, 2019 2:09 PM IST


