ആലപ്പുഴ: സിപിഎമ്മിലെ പോസ്റ്റർ വിവാദം തെരഞ്ഞെടുപ്പിൽ ദോഷം ചെയ്തെന്ന വെളിപ്പെടുത്തലുമായി അമ്പലപ്പുഴയിലെ ഇടത് സ്ഥാനാർഥി മന്ത്രി ജി സുധാകരന്റെ പോസ്റ്റർ നശിപ്പിച്ചത് തെരഞ്ഞെടുപ്പിൽ ദോഷം ചെയ്‌തെന്ന് എച്ച് സലാം ന്യൂസ് 18നോട് പറഞ്ഞു. എ എം ആരിഫിന്റെ ചിത്രം ഉൾപ്പെടുത്തിയ പുതിയ പോസ്റ്റുകൾ ഇറക്കുന്നത് പാർട്ടി ചർച്ച ചെയ്തിരുന്നില്ല. ജില്ലാ സെക്രട്ടറിയുടെ വിമർശനം ശരിവെയ്ക്കുന്നു. സംഭവിച്ചതെല്ലാം പാർട്ടി പരിശോധിക്കണമെന്നും സലാം ന്യൂസ് 18 നോട് പറഞ്ഞു.
ജി സുധാകരനെ മാറ്റി നിർത്തിയതോടെ കടുത്ത മത്സരം നടന്ന അമ്പലപ്പുഴ മണ്ഡലത്തിൽ വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പാണ് പോസ്റ്റർ വിവാദം തലപൊക്കിയത്. എ എം ആരിഫിനൊപ്പമുള്ള സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ പതിപ്പിക്കുന്നതിന് മന്ത്രി ജി സുധാകരനൊപ്പമുള്ള പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു. സുധാകരന് സീറ്റ് നൽകാത്തതിൽ പ്രതിഷേധം നിലനിന്ന മണ്ഡലത്തിൽ വോട്ടെടുപ്പിന് തൊട്ട് മുമ്പുണ്ടായ സംഭവം തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തില്ല എന്നാണ് ഇടതുസ്ഥാനാർത്ഥിയുടെ തുറന്നുപറച്ചിൽ.
വിവാദം നവ മാധ്യമങ്ങളിലും വാർത്തകളിലും ഇടം പിടിച്ചു. എന്താണ് സംഭവിച്ചതെന്ന് താൻ ആവശ്യപ്പെടാതെ തന്നെ പാർട്ടി പരിശോധിക്കണമെന്നും സലാം പറഞ്ഞു. എ എം ആരിഫ് പോസ്റ്ററുകൾ ഇറക്കിയ സംഭവത്തിൽ പാർട്ടിയുമായി കൂടിയാലോചന ഉണ്ടായില്ലെന്ന ജില്ലാ സെക്രട്ടറിയുടെ വിമർശനം സലാമും ശരിവെയ്ക്കുന്നു.
You may also like:മദ്യപന്റെ 'സ്വപ്നദർശനം' തുണച്ചു; രണ്ടരവർഷം മുൻപ് ജ്യേഷ്ഠനെ അനുജൻ കൊന്ന് കുഴിച്ചിട്ടത് പുറത്തായി
പോസ്റ്റർ വിവാദവും ജി സുധാകരനെതിരായ പരാതിയും ആളിക്കത്തിയിട്ടും ജില്ലയിലെ പ്രശ്നത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടാകുന്നില്ല എന്നതാണ് ശ്രദ്ധേയം.
You may also like:രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ ബിജെപി ഭരണം പിടിച്ചു
ജി സുധാകരനും സലാമും ഒന്നിച്ചുള്ള പോസ്റ്ററുകൾ കീറി എറിഞ്ഞായിരുന്നു പുതിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കരൂർ പായൽ കുളങ്ങര ഭാഗങ്ങളിൽ സ്ഥാനാർത്ഥിക്കൊപ്പം ജി സുധാകരന്റെ മുഖം പതിച്ച പോസ്റ്ററുകൾ മാറ്റിയിരുന്നു. ആലപ്പുഴ നഗരത്തിൽ ജി സുധാകരൻറെ പോസ്റ്ററുകൾക്ക് മുകളിലായാണ് ആരിഫിൻറെ പോസ്റ്ററുകൾ.
ആലപ്പുഴ ബൈപാസ് ഉദ്ഘാടന വേളയിൽ ക്ഷണം സംബന്ധിച്ച വിവാദങ്ങളിൽ ജി സുധാകരനും എഎം ആരിഫും കൊമ്പുകോർത്തിരുന്നു. അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് സുധാകരനെ മാറ്റി നിർത്തിയത് ആലപ്പുഴയിൽ പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
പോസ്റ്റർ വിവാദത്തിൽ തെരഞ്ഞെടുപ്പ് കമ്മിറ്റിയോട് വിശദീകരണം ചോദിച്ചതായി മന്ത്രി ജി സുധാകരനും പറഞ്ഞിരുന്നു. സ്ഥാനാർത്ഥിക്ക് ദോഷം ചെയ്യുന്ന നീക്കമാണ് അമ്പലപ്പുഴയിൽ ഉണ്ടായത്. പുതിയ പോസ്റ്ററുകൾ പതിപ്പിച്ചത് സലാമിൻറെ അറിവോടെ ആണെന്ന് കരുതുന്നില്ല. ഈ പ്രവണത നല്ലതല്ലെന്നുമായിരുന്നു സുധാകരൻ പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.