തിരുവനന്തപുരം: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി തെരഞ്ഞടുക്കപ്പെട്ട ദ്രൗപദി മുർമുവിനെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തില്‍ നിന്ന് ലഭിച്ച ഒരു വോട്ടലും സുരേന്ദ്രൻ പ്രതികരിച്ചു. ഒരു വോട്ടിന് മറ്റ് നൂറ്റിമുപ്പത്തൊമ്പതിനേക്കാള്‍ മൂല്യമുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
ഇടതുവലതുമുന്നണികളുടെ നിഷേധാത്മക നിലപാടുകള്‍ക്കെതിരെയുള്ള ഏക പോസിറ്റീവ് വോട്ട് എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇരുമുന്നണികളെയും ഞെട്ടിച്ചുകൊണ്ടാണ് ഒരു വോട്ട് മുർമുവിന് ലഭിച്ചുവെന്ന വാർത്ത പുറത്തുവന്നത്. ഇരുമുന്നണിയിലെയും ചില ഘടകകക്ഷി എംഎൽഎമാരെയാണ് നേതൃത്വം സംശയിക്കുന്നത്.
‘കേരളത്തില്‍ നിന്ന് ശ്രീമതി ദ്രൗപതി മുര്‍മ്മുവിന് ലഭിച്ച ഒരു വോട്ടിന് നൂറ്റിമുപ്പത്തൊമ്പതിനേക്കാള്‍ മൂല്യമുണ്ട്. ഇടതുവലതുമുന്നണികളുടെ നിഷേധാത്മക നിലപാടുകള്‍ക്കെതിരെയുള്ള ഏക പോസിറ്റീവ് വോട്ട്’. സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിൽ നിന്നുള്ള 140 എംഎൽഎമാരും വോട്ട് രേഖപ്പെടുത്തിയിരുന്നു. 140 അംഗ നിയമസഭയിൽ 139 അംഗങ്ങളുടെ വോട്ടാണ് പ്രതിപക്ഷ സ്ഥാനാർഥിയായ യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചത്. എൻ ഡി എ സ്ഥാനാർത്ഥിയായ ദ്രൗപദി മുർമ്മുവിന് സംസ്ഥാനത്തെ ഒരു എം എൽ എ വോട്ട് നൽകിയെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.
കേരളത്തിലെ ഒരു എംഎൽഎയുടെ വോട്ട് മൂല്യം 152 ആണ്. ഈ മൂല്യമുള്ള ഒരു വോട്ടുതന്നെയാണ് മുർമുവിന് ലഭിച്ചിരിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 140 പേരുടെയും വോട്ട് ഉറപ്പിക്കാൻ കഴിഞ്ഞാൽ ഇവിടെനിന്ന് യശ്വന്ത് സിൻഹയ്ക്കു ലഭിക്കുന്ന വോട്ട് മൂല്യം 21,280 ആയിരിക്കും. എന്നാൽ ഇതിൽ ഒരു എംഎൽഎയുടെ വോട്ട് മൂല്യം കുറച്ചാണ് സിൻഹയ്ക്ക് ലഭിച്ചത്.
നിയമസഭയിൽ ഒരംഗം മാത്രമുള്ള കക്ഷികളിലേക്കും സംശയമുനനീളുന്നുവെന്നാണ് സൂചന. മുന്നണിയിൽ നിന്ന് അകലം പാലിക്കുന്ന ഘടക കക്ഷി എംഎല്‍എയും സംശയനിഴലിലാണ്. ഏതായാലും വരും ദിവസങ്ങളിൽ ഇതിന്റെ പേരിലുള്ള വാദപ്രതിവാദങ്ങൾക്കാകും കേരളം സാക്ഷ്യം വഹിക്കുക.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.