തിരുവനന്തപുരം: പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ പ്രതികളും എസ്എഫ്ഐ നേതാക്കളുമായിരുന്ന ശിവരഞ്ജിത്തും നസീമും പ്രണവും ക്രമക്കേട് നടത്തിയതായി പി എസ് സി സ്ഥിരീകരിച്ചു. പരീക്ഷസമയത്ത് ഇവര്‍ മൂന്ന് പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായാണ് സൂചന. പരീക്ഷയുടെ ഉത്തരങ്ങള്‍ ഇവര്‍ക്ക് എസ്എംഎസായി ലഭിച്ചുവെന്നാണ് പി എസ് സി വിജിലൻസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ റാങ്ക് പട്ടികയിൽ നിന്ന് നീക്കാൻ കമ്മീഷൻ തീരുമാനിച്ചത്. ഇവരെ പി എസ് സി പരീക്ഷ എഴുതുന്നതിൽ നിന്ന് സ്ഥിരമായി വിലക്ക് ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ക്രമക്കേട് സംബന്ധിച്ച് അന്വേഷണം വേണമെന്ന് പൊലീസിനോട് ആവശ്യപ്പെടും.
പിഎസ്‍സി ചോദ്യപേപ്പര്‍ അധ്യാപകരുടെ സഹായത്തോടെ ചോര്‍ത്തിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത് എന്ന സംശയമാണ് ഇപ്പോള്‍ ബലപ്പെടുന്നത്. യൂണിവേഴ്‍സിറ്റി കോളേജിലെത്തിയ ശേഷം അധ്യാപകരുടെ സഹായത്തോടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയിരിക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. ചോദ്യപേപ്പര്‍ വാട്സാപ്പ് വഴി മൂവര്‍ക്കും ലഭിച്ചിരിക്കാം എന്ന നിഗമനത്തിലാണ് വിജിലന്‍സ് സംഘം ഇപ്പോള്‍. കേരള പൊലീസിന്‍റെ സൈബര്‍ വിഭാഗവുമായി സഹകരിച്ചാണ് പിഎസ്‍സി വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തിയത്. മൊബൈല്‍ ഫോണ്‍ സ്മാര്‍ട്ട് വാച്ചുമായി കണക്ട് ചെയ്ത് തട്ടിപ്പ് നടത്തിയിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
പരീക്ഷക്കിടെ മൂന്ന് പേരുടെ മൊബൈല്‍ ഫോണുകളിലേക്കും നിരവധി തവണ എസ്എംഎസുകള്‍ വന്നുവെന്നും ഇതേക്കുറിച്ച് കേസെടുത്ത് വിശദമായി അന്വേഷിക്കാനും പിഎസ്‍സി ശുപാര്‍ശ ചെയ്യുന്നു. മൂന്ന് പേരും തിരുവനന്തപുരത്തെ മൂന്ന് കേന്ദ്രങ്ങളിലാണ് പരീക്ഷ എഴുതിയത്. എന്നാല്‍ മൂന്ന് പേര്‍ക്കും ഒരേസമയം മൊബൈല്‍ ഫോണുകളിലേക്ക് എസ്എംഎസായി എത്തി. പുറത്തു നിന്നുള്ള മറ്റാരുടെയോ സഹായം ഇവര്‍ക്ക് ഇതിനായി ലഭിച്ചുവെന്നാണ് സംശയിക്കുന്നത്. പരീക്ഷയുടെ ചോദ്യങ്ങള്‍ ഇവര്‍ എങ്ങനെ പുറത്തേക്ക് അയച്ചൂ എന്നതും ദുരൂഹമാണ്. വരും ദിവസങ്ങളില്‍ വന്‍വിവാദമായേക്കാവുന്ന വിവരങ്ങളാണ് പിഎസ്‍സി വിജിലന്‍സ് വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിലൂടെ പുറത്തു വരുന്നത്.
പൊലീസ് കോൺസ്റ്റബിൾ (ആംഡ‍് പൊലീസ് ബറ്റാലിയൻ) (കെഎപി- 4, കാസർകോട്) റാങ്ക് പട്ടികയിലാണ് മൂന്നുപേരും ഇടംനേടിയത്. അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതിയും കോളജിലെ എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും. യൂണിറ്റ് അംഗമായിരുന്ന പി പി പ്രണവിന് രണ്ടാം റാങ്കും കേസിലെ രണ്ടാം പ്രതിയും യൂണിറ്റ് സെക്രട്ടറിയുമായിരുന്ന നസീമിന് 28ാം റാങ്കുമാണ് ലഭിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.