തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് അഴിമതിയുടെ പ്രഭവകേന്ദ്രമെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്ലിഫ് ഹൗസില്‍ ഇടിവെട്ടി സിസിടിവി അടിച്ചുപോയെന്ന് മുഖ്യമന്ത്രി പറഞ്ഞത് മുന്‍കൂര്‍ ജാമ്യമാണ്. .മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് സ്പീക്ക് അപ് കേരള സത്യാഗ്രഹം നാലാം ഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വപ്ന സുരേഷിന്റെ നിയമനം ഉൾപ്പെടെ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിക്ക് അറിയാം. ആറ് തവണ സ്വപ്ന സുരേഷ്എന്തിന് കണ്ടുവെന്ന് മുഖ്യമന്ത്രി പറയണം. അവരുടെ നിയമനം അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രിവീണ്ടും ആവർത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിലുള്ള സ്പേസ് പാര്‍ക്കില്‍ ഒരു ലക്ഷത്തി എഴുപത്തയ്യായിരം രൂപയുടെ ശമ്പളം വാങ്ങുന്ന ഒരു ഉന്നത നിയമനം നടക്കുമ്പോൾ നടക്കുമ്പോള്‍ അദ്ദേഹം അറിയില്ലേയെന്നും ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്നും അദ്ദേഹം വീണ്ടും കള്ളം പറയുകയാണെന്നും ചെന്നിത്തല ആരോപിച്ചു. വയനാട് തുരങ്ക പാത പദ്ധതിക്ക് പാരിസ്ഥിതിക അനുമതി പോലുമില്ല. വിശദമായ പദ്ധതി രൂപരേഖ പോലുമായില്ല. ജനങ്ങളെ കബളിപ്പിക്കാനാണ് മുഖ്യമന്ത്രി ഉദ്ഘാടനങ്ങൾ നടത്തുന്നുന്നത്. സ്വർണക്കടത്തിൽ മുഖ്യമന്ത്രി യിലേക്ക് അന്വേഷണം നീളുകയാണ്. ഒന്നും പറയാൻ ഇല്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോൾ വാർത്താസമ്മേളനം കുറച്ചത്. ആരോപണങ്ങൾ വിശദീകരിക്കാൻ കഴിയാത്തതുകൊണ്ട് സിപിഎം നേതാക്കൾ ടെലിവിഷനുകളിൽ ചർച്ചയ്ക്ക് പോകുന്നില്ലെന്നും ചെന്നിത്തല പരിഹസിച്ചു.
മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന സ്വകാര്യ കൂടിക്കാഴ്ചയിലായിരുന്നെന്ന് സ്വപ്ന സുരേഷ് നൽകിയ മൊഴി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സര്‍ക്കാരും കോണ്‍സുലേറ്റുമായുള്ള ആശയവിനിമയത്തിന് ശിവശങ്കറിനെ ബന്ധപ്പെടാന്‍ നിര്‍ദേശിച്ചത് മുഖ്യമന്ത്രിയാണെന്നും സ്വപ്ന എന്‍ഫഴ്സ്മെന്റ് ഡറക്ടറേറ്റിനോട് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.