തിരുവനന്തപുരം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി
സ്വപ്ന സുരേഷ് ഐ ടി വകുപ്പിന് കീഴില്‍ ജോലി സമ്പാദിച്ച കേസ് വിജിലന്‍സിന് കൈമാറും. സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ് ഇതുസംബന്ധിച്ച ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിച്ചു. ഉത്തരവ് ഇന്നുണ്ടാകുമെന്നാണ് വിവരം.
നിലവില്‍ കന്റോന്‍മെന്റ് എ സിയുടെ മേല്‍നോട്ടത്തില്‍ സി ഐ ഷാഫിയാണ് കേസ് അന്വേഷിക്കുന്നത്. എന്നാല്‍ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ്, വിഷന്‍ ടെക്ക് പ്രതിനിധികള്‍ ഹാജരാകുന്നില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വിഷന്‍ ടെക് എന്ന സ്ഥാപനത്തിലാണ് സ്വപ്ന ജോലി ചെയ്തിരുന്നത്. വിഷന്‍ ടെക്, പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് വഴി സ്വപ്നക്ക് ഐടി വകുപ്പില്‍ നിയമനം നല്കി. 2019 ല്‍ നിയമനം നേടിയ ശേഷം ആറുമാസം കൊണ്ട് 20 ലക്ഷം രൂപ സ്വപ്ന സമ്പാദിച്ചു.
ഒരു മാസം മൂന്ന് ലക്ഷം രൂപയായിരുന്നു ശമ്പളം. ഐടി വകുപ്പ്, പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനും തുടര്‍ന്ന് വിഷന്‍ ടെക്കിനുമായാണ് ശമ്പളം കൈമാറിയിരുന്നത്. സ്വപ്നക്ക് ലഭിച്ച ഈ ശമ്പളത്തില്‍ കമ്മീഷന് ഇനത്തില്‍ പോയ തുകയെത്ര എന്ന് കണ്ടെത്തേണ്ടതുണ്ട്.
അതിനിടെ സ്വപ്ന, സന്ദീപ് എന്നിവര്‍ക്കെതിരെ കോഫപോസെ ചുമതത്തിയ സാഹചര്യത്തില്‍ ഇരുവരെയും നാളെ തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റും. സ്വപ്നയെ അട്ടക്കുളങ്ങര വനിതാ ജയിലിലും സന്ദീപിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കുമാണ് മാറ്റുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.