കിറ്റെക്‌സ് ഫാക്ടറിയിൽ കോവിഡ് ബാധയെന്ന റിപ്പോർട്ട്; DMO അന്വേഷിക്കണമെന്ന് വനിതാ കമ്മീഷൻ
കിറ്റെക്സ് ഫാക്ടറിയിൽ കോവിഡ് ബാധയെന്ന റിപ്പോർട്ട്; DMO അന്വേഷിക്കണമെന്ന് വനിതാ കമ്മീഷൻ
റിപ്പോർട്ടിൽ പറയുന്ന പ്രകാരം കോവിഡ് ബാധിതരായ വനിതകളുൾപ്പെടെയുള്ള ജീവനക്കാര്‍ക്ക് അടിയന്തരമായി ചികിത്സ നല്‍കണമെന്നും മറ്റുള്ളവരെ സുരക്ഷിതമായി ക്വറന്റീൻ ചെയ്യണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
കൊച്ചി: കിഴക്കമ്പലം കിറ്റെക്‌സ് ഫാക്ടറിയില്‍ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കോവിഡ് ബാധയിലാണെന്ന തരത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടിന്റെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിക്കാന്‍ എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കേരള വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി നിര്‍ദേശം നല്‍കി. റിപ്പോർട്ടിൽ പറയുന്ന പ്രകാരം കോവിഡ് ബാധിതരായ വനിതകളുൾപ്പെടെയുള്ള ജീവനക്കാര്‍ക്ക് അടിയന്തരമായി ചികിത്സ നല്‍കണമെന്നും മറ്റുള്ളവരെ സുരക്ഷിതമായി ക്വറന്റീൻ ചെയ്യണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
എറണാകുളം കിഴക്കമ്പലത്ത് പ്രവർത്തിക്കുന്ന കിറ്റെക്സ് കമ്പനിയിലെ വലിയൊരു ശതമാനം ആളുകൾക്കും പനിയും കൊറോണ ലക്ഷണങ്ങളും ഉണ്ടന്ന കമ്പനിയിലെ ജീവനക്കാരന്‍റേതെന്ന തരത്തിലുള്ള ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. ജീവനക്കാരിൽ കുറച്ച് ആളുകൾ ടെസ്റ്റ് ചെയ്തപ്പോൾ ഭൂരിപക്ഷവും പോസിറ്റീവ് ആയിരുന്നുവെന്നും പിന്നീട് പരിശോധന നിർത്തിവെച്ചതായും രോഗികളായ രണ്ടുപേരും പാരസെറ്റമോൾ പോലും ലഭിക്കാതെ സ്ഥിതി അതീവ ഗുരുതരമാണെന്നുമാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്. ശബ്ദ സന്ദേശത്തിന്റെ നിജസ്ഥിതി പരിശോധിച്ച് കമ്പനി മാനേജ്മെന്റിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പി ടി തോമസ് എം എൽ എ ആവശ്യപ്പെട്ടിരുന്നു.
കിറ്റെക്സ് കമ്പനിയിലെ ജീവനക്കാർക്കിടയിൽ കോവിഡ് പരിശോധന നടത്തിയാൽ വലിയൊരു ശതമാനം ആളുകളും കോവിഡ് പോസിറ്റീവ് ആകാൻ സാധ്യതയുണ്ടെന്നും എന്നും ഈ സന്ദേശത്തിൽ ജീവനക്കാരൻ ആശങ്കപ്പെടുന്നുണ്ട്. കമ്പനിയിലെ എണ്ണായിരത്തോളം വരുന്ന ജീവനക്കാരിൽ മഹാ ഭൂരിപക്ഷവും ഇതര സംസ്ഥാനക്കരാണ്. കമ്പനിയിലെ പുരുഷന്മാർ താമസിക്കുന്നത് വിവിധ ഹോസ്റ്റലുകളിലാണ്. സ്ത്രീ തൊഴിലാളികൾ കിഴക്കമ്പലത്ത് ഉള്ള കിറ്റെക്സ് കമ്പനിയുടെ പുതിയ കെട്ടിടത്തിലെ നാലു നിലകളിലും പഴയ കെട്ടിടത്തിലെ നാലു നിലകളിലും ആയാണ് താമസിക്കുന്നത്. ഒരു ഹാളിൽ ശരാശരി മൂന്നുറോളം സ്ത്രീകൾ ആണ് താമസിക്കുന്നത്.
രണ്ടു നിലകളുള്ള കട്ടിലിൽ ഓരോ തട്ടിലും രണ്ടു പേര് വീതം താഴെയും മുകളിലുമായി 4 പേരാണ് കിടക്കുന്നത്. കോവിഡ് ബാധിതരായ ആളുകൾക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ അത് രോഗ വ്യാപനത്തിന് കാരണമാകുമെന്നതിൽ സംശയമില്ലെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. ശബ്ദസന്ദേശം പുറത്ത് വന്നതിന് പിന്നാലെ ഇതിന്റെ ആധികാരികത ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ശബ്ദ സന്ദേശം കുന്നത്തുനാട് എംഎൽഎയ്ക്കും എറണാകുളം ജില്ലാ കളക്ടർക്കും ആലുവ റൂറൽ എസ്പി ക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും ജില്ലാ ലേബർ ഓഫീസർക്കും പി ടിതോമസ് എംഎൽഎ അയച്ചുകൊടുത്തിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.