കാസർകോട് : ഒരിക്കലും അംഗീകരിക്കാനാവാത്ത ക്രൂരകൃത്യമാണ് നടന്നതെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ. പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.കൊലപാതകത്തെ പാർട്ടിയോ സർക്കാരോ ഒരിക്കലും അംഗീകരിക്കില്ല അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. വളരെ ദാരുണമായ സംഭവമാണ് നടന്നത്. ഈ കൃത്യത്തെ അംഗീകരിക്കാനേ കഴിയില്ല. സംഭവത്തിൽ അപലപിച്ച് ആദ്യം തന്നെ താൻ പ്രതികരിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
Also Read-റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽഅദ്ദേഹം കൂടി ഉൾപ്പെട്ട മുന്നണിയിലെ അംഗങ്ങളാണല്ലോ പ്രതിസ്ഥാനത്തെന്ന ചോദ്യത്തിന് 'ഏതെങ്കിലും കൃത്യത്തിൽ ഒരു വ്യക്തി പങ്കെടുക്കുമ്പോൾ അതിൽ രാഷ്ട്രീയവും അതിന്റെ മുന്നണിയും പറയുന്നതിൽ എന്താണ് അർത്ഥം. ഏതെങ്കിലും ഒരു വ്യക്തി അല്ലെങ്കിൽ ഏതാനും വ്യക്തികൾ ഒരു ക്രൂരമായ കൃത്യത്തിൽ പങ്കെടുക്കുന്നു എന്നു പറഞ്ഞാൽ അതിനെ പാർട്ടിയായും പാർട്ടി ഉൾപ്പെട്ട മുന്നണിയായും പിന്നെ മുന്നണി ഉൾപ്പെട്ട ഗവൺമെന്റായും ഒക്കെ ചിത്രീകരിക്കുന്നത് ശരിയല്ല.യാതൊരു കാരണവശാവും അത്തരം വിഷയങ്ങൾ അല്ല കാണേണ്ടത്. പകരം ആ കൃത്യമാണ് കാണേണ്ടത്.ആ ക്രൂരകൃത്യത്തെയാണ് അപലപിക്കേണ്ടത്. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പു വരുത്താനുള്ള എല്ലാ നടപടിയും ഉണ്ടാകണം. ഇതാണ് സർക്കാരിന്റെ ഉത്തരവാദിത്തമായി കാണുന്നത്'. മന്ത്രി പറഞ്ഞു.
കൊല്ലപ്പെട്ട കൃപേഷിന്റെ വീട്ടിലായിരുന്നു മന്ത്രി ആദ്യം എത്തിയത്. ഇദ്ദേഹത്തെ കണ്ട് കൃപേഷിന്റെ അച്ഛൻ അലമുറയിട്ട് കരയുകയായിരുന്നു. തുടർന്ന് ശരത് ലാലിന്റെ വീടും സന്ദർശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.