കേരള പൊലീസ് ആസ്ഥാനത്ത് സന്ദർശകരെ ഇനി 'യന്തിരൻ' പൊലീസ് സ്വീകരിക്കും
Last Updated:
കേരള പൊലീസ് ആസ്ഥാനത്ത് ഇനി സന്ദർശകരെ സ്വീകരിക്കുന്നത് യന്ത്രമനുഷ്യൻ.
തിരുവനന്തപുരം: കേരള പൊലീസ് ആസ്ഥാനത്ത് ഇനി സന്ദർശകരെ സ്വീകരിക്കുന്നത് യന്ത്രമനുഷ്യൻ. സന്ദർശകരെ തിരിച്ചറിഞ്ഞ് അവരെ ബന്ധപ്പെട്ട സെക്ഷനുകളിലേക്ക് നയിക്കാനും ഈ യന്ത്രമനുഷ്യന് കഴിയും. ഈ സംവിധാനത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
പൊലീസ് ആസ്ഥാനത്ത് ലഭ്യമായ സേവനങ്ങളുടെ കൃത്യവും വിശദവുമായ വിവരങ്ങൾ ഈ സംവിധാനത്തിലൂടെ യന്ത്രമനുഷ്യൻ നൽകും. യന്ത്രമനുഷ്യനോട് നേരിട്ട് ചോദ്യങ്ങൾ ചോദിച്ചും ഈ സംവിധാനത്തിൽ ലഭ്യമാക്കിയിരിക്കുന്ന സ്‌ക്രീനിന്‍റെ സഹായത്താലും വിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്. സന്ദർശകർക്ക് തിരിച്ചറിയൽ കാർഡ് നൽകുവാനും ഉദ്യോഗസ്ഥരെ കാണുന്നതിന് സമയം നിശ്ചയിച്ച് നൽകാനും ഈ സംവിധാനത്തിൽ സൗകര്യമുണ്ട്. കൂടാതെ സന്ദർശകർ നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിൽ കേസ് ഫയൽ ആരംഭിക്കാനും സൗകര്യമുണ്ട്. ഉന്നത ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞ് അഭിവാദ്യം ചെയ്യാനും വനിതാ എസ്.ഐ യുടെ മാതൃകയിലുളള ഈ യന്ത്രമനുഷ്യന് കഴിയും.
advertisement
മറ്റ് ആധുനിക സംവിധാനങ്ങളും ഭാവിയിൽ ഈ സംവിധാനത്തിൽ വന്നേക്കും. സ്‌ഫോടകവസ്തുക്കൾ തിരിച്ചറിയുന്നതിനുളള സംവിധാനം ഭാവിയിൽ ഉൾപ്പെടുത്താൻ കഴിയും. മുഖത്തെ ഭാവങ്ങൾ മനസിലാക്കി പ്രതികരിക്കുന്നതിനുളള സാങ്കേതിക വിദ്യ പിന്നീട് ഇതിൽ ഉൾക്കൊളളിക്കുന്നതോടെ പൊലീസ് ആസ്ഥാനത്ത് വീണ്ടുമെത്തുന്ന സന്ദർശകർക്ക് തങ്ങളുടെ പരാതിയുടെ വിശദവിവരങ്ങൾ പെട്ടെന്ന് തന്നെ ലഭ്യമാകും.
അടുത്തിടെ കൊച്ചിയിൽ നടന്ന കൊക്കൂൺ സൈബർ കോൺഫറൻസിൽ വെച്ചാണ് പൊലീസ് വകുപ്പിലെ ഏതാനും ചുമതലകൾ നിർവഹിക്കുന്നതിന് യന്ത്രമനുഷ്യന്‍റെ സേവനം വിനിയോഗിക്കുവാൻ തീരുമാനിച്ചത്. ഇതിനെ തുടർന്നാണ് കൊച്ചിയിലെ സ്റ്റാർട്ട് അപ്പ് സംരംഭമായ അസിമോവ് റോബോട്ടിക്‌സ് എന്ന സ്ഥാപനവുമായി ചേർന്ന് കേരള പൊലീസ് സൈബർ ഡോം ഈ സംവിധാനം വികസിപ്പിച്ചെടുത്തത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 19, 2019 9:15 PM IST