തിരുവനന്തപുരം: ശബരിമല ദർശനത്തിന് 1000 ഭക്തരെ മാത്രം അനുവദിച്ചാൽ മതിയെന്ന് വിദഗ്ധ സമിതി നിർദേശം. കാനനപാത വഴിയുള്ള സഞ്ചാരം അനുവദിക്കില്ലെന്നും 10നും 60നും മധ്യേ പ്രായമുള്ളവർക്ക് മാത്രമായിരിക്കും ഇത്തവണ പ്രവേശനമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. കോവിഡ് കാലത്ത് ശബരിമല ദർശനത്തിനുള്ള മാർഗനിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിർദേശങ്ങൾ ലഭിച്ചതായും മന്ത്രി അറിയിച്ചു.
ഇത്തവണത്തെ മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് എത്ര തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാം, എന്തെല്ലാം മുന്‍കരുതല്‍ സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങള്‍ നിര്‍ദേശിക്കാനാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ഒരുദിവസം പരമാവധി
1000 പേരെ മാത്രമേ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാവൂ.
ശനി, ഞായര്‍ ദിനങ്ങളില്‍ അത് പരമാവധി 2000 പേര്‍വരെയാകാം.
മണ്ഡലപൂജ ഉള്‍പ്പെടെയുള്ള വിശേഷ ദിവസങ്ങളില്‍ 5000 പേരെ വരെ പ്രവേശിപ്പിക്കാം.
കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റർ ചെയ്യുന്നവരെ മാത്രമെ ദര്‍ശനത്തിന് അനുവദിക്കാവൂ.
48 മണിക്കൂര്‍ മുമ്പ് കോവിഡ് നെഗറ്റീവെന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ അത് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്ത് തുടര്‍ന്ന് കിട്ടിയ രേഖയുമായി വരുന്നവര്‍ക്ക് എൻട്രി പോയിന്റായ നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധനയുണ്ടാകും.ഈ പരിശോധനയില്‍ നെഗറ്റീവ് ആകുന്നവരെ മാത്രമേ സന്നിധാനത്തേക്ക് കടത്തി വിടൂ.
ആടിയ ശിഷ്ടം നെയ് വിതരണം ചെയ്യാന്‍ പ്രത്യേക ക്രമീകരണമുണ്ടാകും.
തിരുപ്പതി മോഡല്‍ ഓണ്‍ലൈന്‍ ദര്‍ശനം അനുവദിക്കാം
10 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാകും പ്രവേശനമുണ്ടാകുക.
60നും 65നും ഇടയിൽ പ്രായമുള്ളവർ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവരാണെന്ന ആരോഗ്യ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം.
വിദഗ്ധ സമിതി നിർദേശങ്ങളിൽ തീരുമാനമെടുക്കുന്നതിന് ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഇതിന് ശേഷം മന്ത്രിസഭായോഗത്തിലാകും ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.