തിരുവനന്തപുരം: ശബരിമലയിൽ തിരുപ്പതി മാതൃകയിൽ ഓൺ ലൈൻ ദർശനം അനുവദിക്കണമെന്ന് വിദഗ്ധ സമിതി ശുപാർശ. മാസ പൂജയ്ക്ക് അഞ്ചു ദിവസം കൂടി ദർശനം അനുവദിക്കാമെന്നും ശുപാർശയുണ്ട്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്ഉള്ളവർക്കു മാത്രമാകും മണ്ഡലകാലത്ത് ദർശനം. വിശ്വാസപരമായ കാര്യങ്ങളിൽ തന്ത്രിയുമായി ചർച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടേതാണ് ശുപാർശ. ദർശനം വേണ്ടവർ സംസ്ഥാന സർക്കാരിൻ്റെ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. സംസ്ഥാനത്തുള്ളവർക്കും ഇത് നിർബന്ധമാണ്. രജിസ്ട്രേഷന് 48 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും അപ് ലോഡ് ചെയ്യണം. നിലയ്ക്കലിൽ വീണ്ടും ആൻ്റിജൻ പരിശോധന ഉണ്ടാകും. ഇതിൻ്റെ ചെലവ് തീർഥാടകൻ വഹിക്കണം. പമ്പ വഴി മാത്രമാകും സന്നിധാനത്തേക്ക് പ്രവേശനം. എരുമേലിയും പുല്ലുമേടും ഉൾപ്പെടെയുള്ള പരമ്പരാഗത കാനന പാതകൾ വനം വകുപ്പ് അടയ്ക്കും. പമ്പയിൽ കുളിക്കാൻ അനുവദിക്കില്ല. പമ്പയിലും സന്നിധാനത്തും താമസിക്കാനും കഴിയില്ല. നെയ്യഭിഷേകം ഉണ്ടാകും.
തീർത്ഥാടനത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ' വാരാദ്യം പ്രതിദിനം 1000 പേർക്കാകും പ്രവേശനം. ശനിയും ഞായറും 2000 പേരെ അനുവദിക്കും. അടുത്ത ഘട്ടം പ്രതിദിനം 5000 പേർക്കു വരെ ദർശനം അനുവദിക്കാമെന്നാണ് വിലയിരുത്തൽ. 10 വയസ്സിനു താഴെയും 65 നു മുകളിലുമുള്ളവർക്ക് നിയന്ത്രണമുണ്ട്. 10 വയസ്സിനു താഴെയുള്ളവർക്ക് ദർശനത്തിന് അനുവാദമില്ല. 65 നു മുകളിലുള്ളവർ കോവിഡ് സർട്ടിഫിക്കറ്റിനു പുറമേ ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്ന പ്രത്യേക സർട്ടിഫിക്കറ്റും ഹാജരാക്കണം.
ആരോഗ്യ പ്രവർത്തകരുടെ അധിക ജോലിഭാരം ചൂണ്ടിക്കാട്ടി മാസ പൂജാ സമയത്തെ ദർശനം ഉൾപ്പെടെയുള്ള കര്യങ്ങളിൽ ആരോഗ്യ സെക്രട്ടറി വിയോജിപ്പറിയിച്ചു. സമിതി ശുപാർശ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. ഓൺലൈൻ ദർശനം, മാസ പൂജയ്ക്ക് കൂടുതൽ ദിവസം ദർശനം എന്നിവയിൽ തന്ത്രിയുടെ തീരുമാനമാകും അന്തിമം.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.