തിരുവനന്തപുരം: കായംകുളത്തിനും കൊട്ടാരക്കരയ്ക്കും പിന്നാലെ കുട്ടികളിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത ഉച്ചക്കട സ്കൂളിലും കടുത്ത നടപടിക്ക് സർക്കാർ നിർദേശം. 31 കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ ഉച്ചക്കട സ്കൂൾ അഞ്ച് ദിവസം അടച്ചിടാൻ നിർദേശം നൽകി. മെഡിക്കൽ ഓഫീസർ നിർദേശിച്ചതുപ്രകാരമാണ് ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ സ്‌കൂള്‍ 5 ദിവസം അടച്ചിടാന്‍ ഉത്തരവിട്ടത്.
ഉച്ചക്കട എല്‍.എം.എല്‍.പി. സ്‌കൂളില്‍ 420 കുട്ടികള്‍ ഉള്ളതില്‍ നിന്നും 375 കുട്ടികള്‍ അന്നേ ദിവസം ഉച്ചഭക്ഷണം കഴിച്ചിട്ടുണ്ട്. 31 കുട്ടികള്‍ക്ക് ചര്‍ദ്ധിയും പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാത്രി 10 മണിക്ക് ശേഷം ചികിത്സ തേടിയതായി പ്രഥമാദ്ധ്യാപിക വ്യക്തമാക്കി. സ്‌കൂളില്‍ നിന്നും കഴിച്ചത് കൂടാതെ വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവന്ന് കഴിച്ച കുട്ടികള്‍ക്കും സ്‌കൂളില്‍ വരാത്ത കുട്ടികള്‍ക്കും അസുഖം ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ട് ഉണ്ട്.
നാല് കുട്ടികള്‍ രണ്ടാം തീയതി രാത്രി 10 മണി മുതല്‍ അഡ്മിറ്റ് ആയെങ്കിലും അന്ന് രാത്രി തന്നെ ഡിസ്ചാര്‍ജ്ജ് ആയി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ഫുഡ് & സേഫ്റ്റി ആഫീസര്‍, ബാലരാമപുരം ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ എന്നിവര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. ഫുഡ് & സേഫ്റ്റി ആഫീസര്‍ സ്‌കൂളില്‍ നിന്ന് അരി, മുളക് പൊടി എന്നിവയുടെ സാമ്ബിള്‍ പരിശോധനയ്ക്കായി എടുത്തതിനുശേഷം സ്‌റ്റോര്‍ റൂം സീല്‍ ചെയ്തിരിക്കുകയാണ്.
തിങ്കളാഴ്ച ഭക്ഷ്യ പൊതുവിതരണ മന്ത്രിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ചര്‍ച്ച നടത്തും. സ്‌കൂളുകളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുമ്പോള്‍ ഏറെ ശ്രദ്ധ ചെലുത്തണമെന്ന് മന്ത്രി വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരോടും സ്‌കൂള്‍ അധികൃതരോടും നിര്‍ദേശിച്ചു.
അങ്കണവാടിയിലെ ഭക്ഷ്യവിഷബാധ; ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍
കൊട്ടാരക്കരയില്‍ അങ്കണവാടിയിലെ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ(Food Poisoning) സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ക്കെതിരെ നടപടി. അങ്കണവാടി വര്‍ക്കര്‍ ഉഷാകുമാരിയെയും ഹെല്‍പര്‍ സജ്ന ബീവിയെയും സസ്പെന്‍ഡ്(Suspension) ചെയ്തു. ചൈല്‍ഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫീസറുടേതാണ് നടപടി. പ്രാഥമിക അന്വേഷണത്തില്‍ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നാല് കുട്ടികള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അങ്കണവാടിയില്‍ നിന്ന് പുഴുവരിച്ച അരി കണ്ടെത്തിയിരുന്നു . അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
Also read-Food poisoning | കൊട്ടാരക്കരയിലും കായംകുളത്തും ഭക്ഷ്യ വിഷബാധ; 24 കുട്ടികള്‍ ആശുപത്രിയിൽ
കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ എത്തി നടത്തിയ പരിശോധയിലാണ് പുഴുവരിച്ച അരി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പൊലീസ് കേസെടുത്തു. ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായാണ് ചൈല്‍ഡ് ഡവലപ്‌മെന്റ് ഓഫീസറുടെ നടപടി.
അതേസമയം ആലപ്പുഴയിലെ കായംകുളത്ത് പുത്തന്‍ റോഡ് ടൗണ്‍ ഗവണ്‍മെന്റ് യു പി സ്‌കൂളിലെ 13 കുട്ടികളെ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയുമുണ്ടായതിനെ തുടര്‍ന്നാണ് 13 കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത്. വിവരമറിഞ്ഞ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Food poison