മുതിർന്ന ആർഎസ്എസ് പ്രചാരകൻ ആർ ഹരി അന്തരിച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം
കൊച്ചി: മുതിർന്ന ആർഎസ്എസ് പ്രചാരകൻ രംഗ ഹരി എന്ന ആർ.ഹരി (92) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ആർഎസ്എസ് മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആണ്. അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു.
പൊതു ദർശനം ഞായർ രാവിലെ 11 മുതൽ എറണാകുളം എളമക്കര മാധവനിവാസിലും തിങ്കൾ രാവിലെ 6 മുതൽ 11 വരെ ഒറ്റപ്പാലം മായന്നൂർ തണൽ ബാലാശ്രമത്തിലും. ശേഷംതിരുവില്വാമല ഐവർ മഠത്തിൽ സംസ്കാരം.
1983 മുതല്‍ 1993 വരെ ആർഎസ്എസ് കേരള പ്രാന്ത പ്രചാരക്, 1990ല്‍ അഖില ഭാരതീയ സഹ ബൗദ്ധിക് പ്രമുഖ്, 1991-2005 കാലയളവില്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ്, 1994 മുതല്‍ 2005 വരെ ഏഷ്യ, ഓസ്‌ട്രേലിയ രാജ്യങ്ങളിലെ ഹിന്ദു സ്വയംസേവക് സംഘിന്റെ പ്രഭാരി, 2005-2006 വരെ അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ അംഗം എന്നീ പദവികള്‍ വഹിച്ചു.
advertisement
സംസ്‌കൃതം, കൊങ്കിണി, മലയാളം, ഹിന്ദി, ഇംഗ്ലീഷ്,
മറാത്തി, തമിഴ്, ഭാഷകളിലായി അമ്പതോളം ഗ്രന്ഥങ്ങള്‍ രചിച്ചു. ഗുജറാത്തി, ബംഗാളി, അസമിയ ഭാഷകളിലും പ്രാവീണ്യം. 12 വാല്യങ്ങളിലായി പുറത്തിറങ്ങിയ ‘ഗുരുജി സമഗ്ര’ എന്ന സമ്പൂര്‍ണ കൃതികള്‍ എഡിറ്റ് ചെയ്തു. പൃഥ്വി സൂക്ത: ആൻ ഓഡ് ടു മദർ എർത്ത് എന്നതാണ് ഒടുവിൽ പുറത്തിറങ്ങിയ പുസ്തകം.
എം എസ് ഗോള്‍വല്‍ക്കര്‍, മധുകർ ദത്താത്രേയ ദേവറസ്, പ്രൊഫ. രാജേന്ദ്ര സിങ്, കെ.എസ്. സുദര്‍ശന്‍, ഡോ.മോഹന്‍ ഭാഗവത് എന്നീ അഞ്ച് ആർഎസ്എസ് സര്‍സംഘചാലകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.
advertisement
1930 ഡിസംബര്‍ 5ന് എറണാകുളത്ത് പുല്ലേപ്പടി തെരുവില്‍പ്പറമ്പില്‍ വീട്ടില്‍ ടി.ജെ. രംഗ ഷേണായിടെയും തൃപ്പൂണിത്തുറ സ്വദേശിനി പത്മാവതിയുടെയും എട്ട് മക്കളില്‍ രണ്ടാമൻ.
സ്‌കൂള്‍ പഠനം സെന്റ്ആല്‍ബര്‍ട്ട്‌സ് ഹൈസ്‌കൂളില്‍. മഹാരാജാസ് കോളജില്‍ നിന്ന് ബിരുദം. ബിഎസ്എസി കെമിസ്ട്രിയില്‍ പ്രവേശനം നേടിയെങ്കിലും പഠന കാലത്ത് ജയില്‍വാസവും കാരണം തുടരാനായില്ല. തുടര്‍ന്ന് ഇക്കണോമിക്‌സില്‍ ബിരുദം. സംസ്‌കൃതം പ്രത്യേകം പഠിച്ചു. മഹാത്മാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് ആര്‍എസ്എസിന് നിരോധനം ഏര്‍പ്പെടുത്തിയ 1948 ഡിസംബര്‍ മുതല്‍ 1949 ഏപ്രില്‍ വരെ കണ്ണൂരില്‍ ജയില്‍വാസം അനുഭവിച്ചു.
advertisement
ബിരുദ പഠനത്തിന് ശേഷം പൂര്‍ണസമയ പ്രവര്‍ത്തകനായി. വടക്കന്‍ പറവൂരില്‍ പ്രചാരകനായി തുടക്കം. അടിയന്തരാവസ്ഥക്കാലത്ത് ഒളിവിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
October 29, 2023 9:03 AM IST