എസ്എഫ്ഐക്കാർ ചേരിതിരിഞ്ഞ് തമ്മിലടിച്ച പഴഞ്ഞി എംഡി കോളജ് അടച്ചു
Last Updated:
എസ്എഫ്ഐ ജില്ലാ കമ്മിറ്റി ഇന്നു ചേരും
തൃശൂർ: എസ്എഫ്ഐക്കാർ ചേരിതിരിഞ്ഞ് തമ്മിലടിച്ചതിനെത്തുടർന്ന് ആറ് വിദ്യാർഥികൾക്ക് പരിക്കേറ്റ പഴഞ്ഞി എംഡി കോളജ് അടച്ചു. സംഭവത്തിൽ എസ്എഫ്ഐ ഏരിയാ സെക്രട്ടറി സച്ചിൻ കേച്ചേരി അടക്കം 20 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. ചില പ്രതികളുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടിയില്ല. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലേതിന് സമാനമായവിധം അക്രമമുണ്ടായ കോളജിൽ എസ്എഫ്ഐക്കെതിരെ വിദ്യാർഥി പ്രതിഷേധം അണപൊട്ടിയ സാഹചര്യം ചർച്ച ചെയ്യുന്നതിനും തുടർനടപടികൾ തീരുമാനിക്കുന്നതിനും എസ്എഫ്ഐ ജില്ലാ കമ്മിറ്റി ഇന്നു ചേരും. ആക്രമണത്തിന് ഇരയായവരുമായി ചർച്ച നടത്തി പ്രശ്നം പരഹരിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്.
പട്ടാമ്പി കൂട്ടുപാത മൂച്ചിക്കുടയിൽ മുഹമ്മദ് ഫൈസൽ (20), ചിറനെല്ലൂർ വൈശ്യം വീട്ടിൽ ഉബൈദ് (21), പോർക്കുളം സ്വദേശി ഹൃതിക് (19), ഷാരുഖ് (20), ചാവക്കാട് കടപ്പുറം പഴുമിന്നൽ വീട്ടിൽ രാഹുൽ (20), വടക്കേക്കാട് സ്വദേശി എബിൻ (21) എന്നിവർക്കാണ് മർദനമേറ്റത്. ചികിത്സയിലായിരുന്ന ഇവർ ആശുപത്രിവിട്ടു. ഇവരെ ആക്രമിക്കാനെത്തിയവരിൽ കോളജിന് പുറത്ത് നിന്നുള്ളവരും ഉണ്ടായിരുന്നു.
advertisement
എസ്എഫ്ഐക്ക് സമ്പൂർണ ആധിപത്യമുള്ള കോളജിൽ കഴിഞ്ഞ ദിവസം എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റിന് മർദനമേറ്റിരുന്നു. ദിവസങ്ങളായി നിലനിൽക്കുന്ന തർക്കം രമ്യമായി പരിഹരിക്കുന്നതിന് പൊലീസ് ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നതാണ്. ഇതിനിടെയാണ് ചൊവ്വാഴ്ച രാവിലെ വീണ്ടും സംഘർഷമുണ്ടായത്. ഇതിന്റെ തുടർച്ചയായി ഉച്ചയ്ക്ക് ബൈക്കുകളിൽ എത്തിയ സംഘം കോളജിൽ ആക്രമണം നടത്തുകയായിരുന്നു. പുറത്തുനിന്നെത്തിയ എസ്എഫ്ഐക്കാർക്കെതിരെ നടപടിയെടുക്കുമെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 01, 2019 8:34 AM IST