ആറ് ലക്ഷംപേര്‍ക്ക് 13 ഉത്പന്നങ്ങളടങ്ങിയ ഓണക്കിറ്റ്; സര്‍ക്കാര്‍ ഓണാഘോഷമില്ല
- Published by:Rajesh V
- news18-malayalam
Last Updated:
'കലാകാരന്മാരും കച്ചവടക്കാരും സാധാരണ ജനങ്ങളെയാകെയും ഓണവുമായി ബന്ധപ്പെട്ട് പ്രയാസപ്പെടുത്തുന്ന നില ഉണ്ടാകില്ല'
തിരുവനന്തപുരം: ഓണത്തിന് സംസ്ഥാനത്ത് എഎവൈ റേഷൻ കാർഡ് ഉടമകൾക്ക് 13 ഇനം ഭക്ഷ്യ ഉത്പന്നങ്ങൾ അടങ്ങിയ ഓണക്കിറ്റ് സപ്ലൈക്കോയുടെ ആഭിമുഖ്യത്തില്‍ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 36 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ ആറു ലക്ഷം പേർ ഗുണഭോക്താക്കളാകുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മുന്‍ വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും ഓണക്കാലത്ത് കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഓണച്ചന്തകള്‍ സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും. സെപ്റ്റംബര്‍ 6 മുതല്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ താലൂക്ക് ആസ്ഥാനങ്ങളിലും സപ്ലൈക്കോ ഓണം ഫെയറുകള്‍ സംഘടിപ്പിക്കും. കര്‍ഷകരില്‍നിന്നും നേരിട്ട് സംഭരിച്ച ജൈവ പച്ചക്കറികള്‍ വിപണനം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഫെയറുകളില്‍ ഒരുക്കും.
13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ മാവേലി/ സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ വിതരണം ചെയ്യും. ഇതിനു പുറമെ പ്രമുഖ കമ്പനികളുടെ ബ്രാൻഡഡ് ഉത്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ നല്‍കി വിൽപന നടത്തും. സെപ്റ്റംബര്‍ 7 മുതല്‍ 14 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന 1500 ചന്തകളാണ് കണ്‍സ്യൂമര്‍ ഫെഡ് നടത്തുന്നത്. ഇതില്‍ 73 എണ്ണം ത്രിവേണി സ്റ്റോറുകളിലൂടെയും ബാക്കിയുള്ളവ സഹകരണ ബാങ്കുകള്‍ മുഖേനയുമാണ് നടത്തുക. സപ്ലൈകോ നിശ്ചയിച്ച വിലയുടെ അടിസ്ഥാനത്തില്‍ 13 ഇനം സാധനങ്ങള്‍ക്കാണ് സബ്സിഡി നല്‍കുന്നത്. 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ ത്രിവേണികളില്‍ സാധനങ്ങള്‍ ലഭ്യമാണ്.
advertisement
കേരളത്തിലെ ഖാദി ഉത്പന്നങ്ങളുടെ വില്‍പന പ്രോത്സാഹിപ്പിക്കുന്നതിന് തുണിത്തരങ്ങള്‍ക്ക് 30% വരെ റിബേറ്റ് നല്‍കിവരുന്നു. ഈ വര്‍ഷം ഓഗസ്റ്റ് 8 മുതല്‍ സെപ്റ്റംബര്‍ 14 വരെയാണ് ഓണം റിബേറ്റ് മേള. കേരളത്തില്‍ ഖാദി മേഖലയില്‍ പണി എടുക്കുന്ന 15000 തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായി ജോലിയും ആനുകൂല്യങ്ങളും ലഭിക്കുവാന്‍ റിബേറ്റ് വില്പന സഹായകമാവും. ഈ ബജറ്റില്‍ റിബേറ്റ് നല്‍കാനായി 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൈത്തറി സംഘങ്ങള്‍ക്കും നെയ്ത്തുകാര്‍ക്കും പ്രയോജനപ്രദമായ രീതിയില്‍ ആഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 14 വരെ റിബേറ്റോടുകൂടി വില്‍പ്പന നടത്തും.
advertisement
ഓണക്കാലത്ത് സര്‍ക്കാര്‍ ആഭുമുഖ്യത്തിലുള്ള ആഘോഷമൊഴികെ മറ്റെല്ലാ കാര്യങ്ങളും നടക്കും. അതുകൊണ്ട് തന്നെ കലാകാരന്മാരും കച്ചവടക്കാരും സാധാരണ ജനങ്ങളെയാകെയും ഓണവുമായി ബന്ധപ്പെട്ട് പ്രയാസപ്പെടുത്തുന്ന നില ഉണ്ടാകില്ല. കയര്‍ ഫെഡ് ഓഗസ്റ്റ് 5 മുതല്‍ സെപ്റ്റംബര്‍ 30 വരെ അവരുടെ കയര്‍ ഉത്പന്നങ്ങള്‍ക്ക് പരമാവധി 23% ഇളവ് നല്‍കും. മെത്തകള്‍ക്ക് പരമാവധി 50% ഇളവ് നല്‍കും.
2000 കര്‍ഷക ചന്തകള്‍ ഓണത്തിന്‍റെ ഭാഗമായി സെപ്തംബര്‍ 11 മുതല്‍ 14 വരെ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സാധാരണ പച്ചക്കറികള്‍ക്ക് മൊത്ത വ്യാപാര വിലയെക്കാള്‍ 10 ശതമാനം കൂട്ടി കര്‍ഷകരില്‍ നിന്ന് സംഭരിച്ച് വിപണി വിലയെക്കാള്‍ 30 ശതമാനം വരെ താഴ്ത്തിയായിരിക്കും വില്‍ക്കുക. ജൈവ പച്ചക്കറികള്‍മൊത്ത വ്യാപാര വിലയെക്കാള്‍ 20 ശതമാനം കൂട്ടി കര്‍ഷകരില്‍ നിന്ന് സംഭരിച്ചും വിപണി വിലയെക്കാള്‍ 10 ശതമാനം വരെ താഴ്ത്തിയും വില്‍ക്കുന്നതായിരിക്കും- മുഖ്യമന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Aug 20, 2024 9:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആറ് ലക്ഷംപേര്‍ക്ക് 13 ഉത്പന്നങ്ങളടങ്ങിയ ഓണക്കിറ്റ്; സര്‍ക്കാര്‍ ഓണാഘോഷമില്ല







