'സംവരണമെന്നത് സാമ്പത്തിക സഹായ പാക്കേജാക്കി മാറ്റരുത്'; സംസ്ഥാന സർക്കാരിനെതിരെ സമസ്ത
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഉദ്യോഗസ്ഥ പിന്‍ബലത്തോടെ സവര്‍ണ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പേര് പറഞ്ഞ് അധികാരസ്ഥാനങ്ങള്‍ അന്യായമായും അനര്‍ഹമായും തട്ടിയെടുക്കാനുള്ള ശ്രമമാണ്നടക്കുന്നത്.
കോഴിക്കോട്: മുന്നോക്ക സംവരണത്തിൽ സംസ്ഥാന സർക്കാരിനെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രംഗത്ത്. മുന്നോക്ക സംവരണമെന്നത് സാമ്പത്തിക സഹായ പാക്കേജാക്കി മാറ്റരുത്. പോരാട്ടങ്ങളിലൂടെ പിന്നാക്ക വിഭാഗങ്ങള്‍ നേടിയെടുത്ത സംവരണമെന്ന അവകാശത്തെ അട്ടിമറിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഉദ്യോഗസ്ഥ പിന്‍ബലത്തോടെ സവര്‍ണ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പേര് പറഞ്ഞ് അധികാരസ്ഥാനങ്ങള്‍ അന്യായമായും അനര്‍ഹമായും തട്ടിയെടുക്കാനുള്ള ശ്രമമാണ്നടക്കുന്നതെന്നും സമസ്ത ആരോപിച്ചു.
ഭരണഘടനയുടേയും നീതിയുടെയും അന്തസ്സത്തക്ക് ഒട്ടും നിരക്കാത്തതാണ് നടപടി. സംവരണത്തിന്റെ അടിസ്ഥാന ആശയം സാമൂഹ്യമായും വിദ്യാഭ്യാസ പരമായുമുള്ള പിന്നാക്കാവസ്ഥ പരിഹരിക്കുക എന്നതാണ്. സാമ്പത്തികം ഇതില്‍ പ്രശ്നമേ ആകുന്നില്ല. പല കാരണങ്ങളാല്‍ സാമൂഹ്യമായും അധികാര പങ്കാളിത്തത്തിലും അവസരം ലഭിക്കാതെ പോയവരെ മുമ്പിലെത്തിക്കുക എന്നതാണ് പിന്നാക്ക വിഭാഗ സംവരണത്തിന്റെ ലക്ഷ്യം. ഇന്നും ആ ലക്ഷ്യത്തിന്റെ നാലയലത്ത് പോലും കേരളമെത്തിയിട്ടില്ല. ഇതിനിടെയാണ് യാതൊരു പഠനത്തിന്റെയും പിന്‍ബലമില്ലാതെയാണ് 10% സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതെന്ന് സമസ്ത ചൂണ്ടിക്കാട്ടി.
advertisement
കേവലം 20 ശതമാനമുള്ള മുന്നാക്കക്കാര്‍ക്ക് അര്‍ഹതപ്പെട്ടതിലധികം അന്യായമായി വാരിക്കോരി നല്‍കിയതിന്റെ കാരണമായി ഈ വര്‍ഷത്തെ ഹയര്‍ സെക്കന്റ്റി അലോട്ട്മെന്റില്‍ എണ്ണായിരത്തോളം സീറ്റുകളില്‍ അപേക്ഷകരുണ്ടായില്ലെന്നത് ഇതിന് മികച്ച ഉദാഹരണമാണ്. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തെ ബാധിക്കാത്ത വിധം ബാക്കിയുള്ളതില്‍ നിന്നാണ് സാമ്പത്തിക സംവരണമേര്‍പ്പെടുത്തുക എന്ന് മുഖ്യമന്ത്രി ഉള്‍പെടെയുള്ളവര്‍ പറഞ്ഞിരുന്നെങ്കിലും ആ വാഗ്ദാനത്തിന് വിരുദ്ധമായി മൊത്തത്തില്‍ നിന്നാണ് ഇപ്പോള്‍ സംവരണമേര്‍പ്പെടുത്തിയത് കടുത്ത ചതിയാണ്.
സുപ്രീം കോടതിയില്‍ വ്യവഹാരം നിലനില്‍ക്കുന്ന ഈ വിഷയത്തില്‍ അതിന്റെ അന്തിമ തീര്‍പ്പിനു പോലും കാത്തിരിക്കാതെ ഇത്ര ധൃതിപ്പെട്ട് കേരളത്തില്‍ മാത്രം നടപ്പിലാക്കിയത് ദുരൂഹമാണ്. വലിയ അട്ടിമറിയാണ് നടന്നിട്ടുള്ളത്. വിഷയത്തില്‍ മുഖ്യന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ളവരെ ഉടന്‍ കാണുമെന്നും നവംബര്‍ രണ്ടിന് തിങ്കളാഴ്ച കോഴിക്കോട്ട് നേതൃസംഗമവും അവകാശ പ്രഖ്യാപനം നടത്തുമെന്നും നവംബര്‍ ആറിന് പത്ത് ലക്ഷം ഒപ്പുകള്‍ ശേഖരിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും സമസ്ത നേതാക്കൾ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 30, 2020 6:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സംവരണമെന്നത് സാമ്പത്തിക സഹായ പാക്കേജാക്കി മാറ്റരുത്'; സംസ്ഥാന സർക്കാരിനെതിരെ സമസ്ത








