പി കെ ഫിറോസും അഷ്‌റഫലിയും സമസ്തക്ക് കീഴടങ്ങിയോ, ചോദ്യമുയര്‍ത്തി സമൂഹമാധ്യമങ്ങള്‍
Last Updated:
സമൂഹ്യ വിഷയങ്ങളില്‍ ശരീഅത്തും നവോത്ഥാനവും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ യൂത്ത് ലീഗ് നേതാക്കള്‍ ഇനി ഏത് പക്ഷത്ത് നില്‍ക്കുമെന്നതാണ് ചോദ്യം. ഇപ്പോഴത്തെ കീഴടങ്ങല്‍ നിയമസഭാ തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ചാണോയെന്ന് കാത്തിരുന്ന് കാണണം.
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടപ്പിന് മുന്നോടിയായി സമസ്തയുമായി അഭിപ്രായ വ്യത്യാസം പറഞ്ഞു തീര്‍ക്കാനുള്ള തീവ്രശ്രമത്തിലാണ് യൂത്ത് ലീഗ് നേതാക്കള്‍. സമസ്ത വിദ്യാര്‍ത്ഥി സംഘടനയായ എസ് കെ എസ് എസ് എഫിന്റെ കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫീസ് സന്ദര്‍ശനം നടത്തിയതിന്റെ പിന്നാലെ സമസ്ത യുവജന നേതാക്കളെയും യൂത്ത് ലീഗ് നേതൃത്വം കണ്ടു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍, എം എസ് എഫ് നേതാവ് ടി പി അഷ്‌റഫലി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു സമസ്ത നേതാക്കളുമായുള്ള കൂടിക്കാഴ്ച. കൂടിക്കാഴ്ചക്ക് പിന്നാലെ സമസ്തയുടെ നിലപാടുകള്‍ അംഗീകരിച്ചു പോകുമെന്ന് പി കെ ഫിറോസിന്റെയും ടി പി അഷ്‌റഫലിയുടെയും ഫേസ്ബുക്ക് പോസ്റ്റുമുണ്ടായി.
സമസ്തയെന്ന മതസംഘടനയുടെ മതപരമായ തീരുമാനങ്ങളെ ചോദ്യം ചെയ്ത് വിപ്ലവം സൃഷ്ടിച്ച യൂത്ത് ലീഗ് നേതൃത്വം പത്തിമടക്കുകയാണോയെന്ന ചോദ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വഴി പലരും ഉയര്‍ത്തുന്ന ചോദ്യം. എം എസ് എഫ് കമ്മിറ്റികളില്‍ പെണ്‍കുട്ടികള്‍ക്ക് ഇടം നല്‍കിയതു മുതല്‍ വിവാഹ പ്രായം ഉയര്‍ത്താനുള്ള നീക്കത്തിനെതിരെയുള്ള പല കാര്യങ്ങളിലും സമസ്തയുടെ നിലപാടുകളോട് ഫിറോസും അഷ്‌റഫലിയും ഏറ്റുമുട്ടിയിരുന്നു.
'ജൗഹര്‍ മുനവ്വര്‍ മാഷിന്റെ പ്രസംഗം, ഫാറൂഖ് കോളേജിലെ ഇരിപ്പിട വിഷയം, ഫ്ലാഷ്‌മോബില്‍ തട്ടമിട്ട പെണ്‍കുട്ടികള്‍ ഡാന്‍സ് കളിച്ചത് തുടങ്ങിയ വിവാദ വിഷയങ്ങളില്‍ മതത്തെ പ്രതിക്കൂട്ടിലാക്കി കൊണ്ട് മതസംഘടനകളുടെ തിട്ടൂരങ്ങളെ ഭയപ്പെടാതെ, പുരോഹിതമാരോട് കലഹിച്ചു കൊണ്ട് മുസ്ലിം ലീഗിന് അകത്തു അതുവരെ ദൃശ്യമാകാത്ത പുരോഗമന ആശയങ്ങളെ മുന്നോട്ട് വെക്കുന്ന യൂത്ത് ഐക്കണായി സ്വയം പ്രൊജക്റ്റ് ചെയ്യാന്‍ ഫിറോസിന് കഴിഞ്ഞു. നിര്‍ഭയ കേസിന്റെ പശ്ചാത്തലത്തില്‍ ആണ്‍ പെണ്‍ എന്ന് വേര്‍തിരിവ് ഉണ്ടാക്കാതെ സമൂഹത്തില്‍ സ്വതന്ത്രമായി ഇടപെടാനുള്ള സാഹചര്യമുണ്ടാകണമെന്ന യുവനേതാവിന്റെ പ്രസ്താവന സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ക്കിടയില്‍ ലീഗ് നേതാക്കളെ കുറിച്ചുണ്ടായിരുന്ന പുരുഷാധിപത്യ വാദികള്‍ എന്ന മുന്‍വിധിയെ പൊളിച്ചെഴുതുന്നത് ആയിരുന്നു. You may also like:അനന്തരവന്റെ ലൈംഗികാഭ്യർത്ഥന നിരസിച്ചു; യുവതിയെ 22കാരൻ കൊന്നു [NEWS] Covid 19 | കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ മാർക്കറ്റ് WHO അന്വേഷണസംഘം സന്ദർശിച്ചു [NEWS] ബീച്ച് കാണാൻ 100 രൂപ; ഫോട്ടോ എടുക്കണമെങ്കിൽ 1000 കൂടി; വാസ്കോ ഡ ഗാമ വന്നിറങ്ങിയ കടപ്പുറത്തെ പിഴിച്ചിൽ [NEWS] ഹാദിയ വിഷയത്തിലും മദ്രസ പീഡനത്തെ തുറന്നു കാട്ടിയ വി പി റജീനയുടെ നിലപാടിലും എല്ലാം മതസംഘടനകളുടെ അദൃശ്യ വിലക്കുകളെ മറികടന്നു കൊണ്ടുള്ള അഭിപ്രായ പ്രകടനങ്ങളും ലിബറല്‍ പക്ഷത്തിന് പി കെ ഫിറോസിനെ പ്രിയങ്കരനാക്കി. ശരീഅത്ത് വിധികള്‍ പ്രാകൃതമെന്നും ഇസ്ലാം മാറ്റങ്ങളെ പുല്‍കാതെ നിശ്ചലമായി പോയ സംവിധാനമാണെന്നും ദ്യോതിപ്പിക്കുന്ന പരാമര്‍ശങ്ങളും മുസ്ലിം ലീഗിനകത്തെ നവോത്ഥാന നായകന്‍ എന്ന ഇമേജ് ഫിറോസിന് സമ്മാനിച്ചു. അന്ധ വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഇടം വലം നോക്കാതെ പ്രതികരിക്കുന്ന ക്ഷുഭിത യൗവനത്തെ പുരോഗമന കേരളം നെഞ്ചേറ്റിയത് കോഴിക്കോട് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചേലാകര്‍മ കേന്ദ്രം പൂട്ടിച്ചതോടെയായിരുന്നു.
advertisement
മുത്തലാഖ്, വിവാഹ പ്രായം തുടങ്ങിയ വിഷയങ്ങളിലും മുസ്ലിം സംഘടനാ നേത്വത്വത്തിന്റെ യാഥാസ്ഥിതികത്വത്തെ പരിഹസിക്കാനും മുഖ്യധാരാ പത്രങ്ങളില്‍ ലേഖനമെഴുതാനും ചാനലുകളില്‍ പരസ്യമായി അഭിപ്രായ പ്രകടനം നടത്താനും ഫിറോസും വിശ്വസ്തരായ ടി പി അഷ്റഫലിയും ഫാത്തിമ തെഹ്ലിയയും മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു' - ഇങ്ങിനെ പോകുന്നു സമൂഹമാധ്യമങ്ങളിലെ വിലയിരുത്തല്‍.
മറ്റൊരു യൂത്ത് ലീഗ് നേതാവിനും സാധ്യമാകാത്ത വിധം ഉത്പതിഷ്ണുക്കളുടെ കൂട്ടായ്മകളില്‍ ഫിറോസും ഇടം പിടിച്ചു. യൂത്ത് ലീഗിന്റെയും എം എസ് എഫിന്റെയും വേദികളില്‍ സ്ത്രീകളെ പരമാവധി പങ്കെടുപ്പിച്ച് സമസ്തയെ ഞെട്ടിക്കാന്‍ ഫിറോസിന് കഴിഞ്ഞു. പലപ്പോഴും ലീഗ് നേതാക്കളും അണികളും പ്രതിരോധത്തിലാകും വിധമായിരുന്നു യൂത്ത് ലീഗ് സെക്രട്ടറിയുടെ സാമുദായിക വിമർശനങ്ങള്‍. പാണക്കാട് തങ്ങളെ പോലും ധിക്കരിച്ചു ശരീഅത്തിനു വിരുദ്ധമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ ജുമുഅ നടത്തിയതും അത് നിയമവിരുദ്ധമാണെന്ന ചെറുശ്ശേരി ഉസ്താദിന്റെ തീരുമാനത്തെ പുച്ചിച്ചു തള്ളിയതും ഉദാഹരണം മാത്രമാണ്.
advertisement
പൗരത്വ പ്രക്ഷോഭത്തിലെ സ്ത്രീ പങ്കാളിത്തം സമസ്ത വിലക്കിയപ്പോള്‍ കോഴിക്കോട് നടത്തിയ ഷാഹീന്‍ബാഗ് സ്‌ക്വയറില്‍ അര്‍ധരാത്രി കൂട്ടം കൂടിയിരുന്നു പാട്ടു പാടുന്ന ഹരിതനേതാക്കളുടെ വീഡിയോ പുറത്തു വിട്ടു കൊണ്ട് ഫിറോസ് മറുപടി പറഞ്ഞു. യൂത്ത് ലീഗിന്റെയും എം എസ് എഫിന്റെയും എക്‌സിക്യൂട്ടീവ് ക്യാമ്പുകളില്‍ സമസ്തയ്‌ക്കെതിരെ പ്രചാരണം നടത്തിയും മത മേലാളന്മാര്‍ക്ക് കീഴൊതുങ്ങരുത് എന്ന് പ്രമേയം പാസ്സാക്കിയും ഫിറോസ് പക്ഷം മതനേതൃത്വത്തെ ഞെട്ടിച്ചു. അതിർവരമ്പുകളില്ലാത്ത ആണ്‍ - പെണ്‍ സൗഹൃദങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും പരസ്യമായി തന്നെ അതിനെ ആഘോഷിക്കുകയും ചെയ്തു.- സമൂഹമാധ്യമങ്ങളിലെ ചില പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.
advertisement
എന്നാല്‍, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫിറോസിന് സീറ്റ് ലഭിക്കാതായതിന് പിന്നില്‍ സമസ്തയുടെ എതിര്‍പ്പും ഒരു കാരണമായി വന്നു. ഇനിയും സമസ്തയെ എതിര്‍ത്തു നില്‍ക്കുന്നത് നഷ്ടമാകുമെന്ന് തിരിച്ചറിഞ്ഞാണ് യൂത്ത് ലീഗ് നേതാക്കളുടെ കീഴടങ്ങല്‍. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ടി.പി അഷ്‌റഫലിക്കെതിരെ സമസ്ത നിലപാടെടുത്തത് ഏറെ വിവാദമായിരുന്നു. സമസ്ത പുറം തിരിഞ്ഞു നിന്നതോടെ ടി.പി അഷ്‌റഫലിയുടെ ഭൂരിപക്ഷം വലിയ തോതില്‍ കുറഞ്ഞു. അന്ന് അഷ്‌റഫലിക്കെതിരെ രംഗത്തുന്ന വന്ന സമസ്ത യുവജന നേതാവ് ഹമീദ് ഫൈസി അമ്പലക്കടവും കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.
advertisement
മുസ്ലിം ലീഗും സമസ്തയും കഴിഞ്ഞ കുറച്ചുകാലമായി അത്ര നല്ല ബന്ധത്തിലല്ല. സമസ്തയെ നിയന്ത്രണത്തിലാക്കാനുള്ള ലീഗ് ശ്രമങ്ങളെ പലപ്പോഴും സംഘടനാ നേതാക്കള്‍ ചോദ്യം ചെയ്യുന്നുണ്ട്. സമസ്ത സ്വതന്ത്ര സംഘടനയാണെന്നും ഒരു പാര്‍ട്ടിയും നിയന്ത്രിക്കാന്‍ വരേണ്ടെന്നും പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിലപാടെടുത്തു. പലപ്പോഴും ഇടത് നേതാക്കളുമായി സമസ്ത നേതൃത്വം ചര്‍ച്ചകള്‍ നടത്തി. സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് നിലപാടെടുത്തു. ഇത് മുസ്ലിം ലീഗിനെ വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്. ഇതോടെയാണ് പഴയ അഭിപ്രായ വ്യത്യാസങ്ങളെല്ലാം പറഞ്ഞുതീര്‍ക്കാന്‍ യൂത്ത് ലീഗ് നേതാക്കള്‍ തീരുമാനിച്ചത്.
advertisement
സമൂഹ്യ വിഷയങ്ങളില്‍ ശരീഅത്തും നവോത്ഥാനവും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ യൂത്ത് ലീഗ് നേതാക്കള്‍ ഇനി ഏത് പക്ഷത്ത് നില്‍ക്കുമെന്നതാണ് ചോദ്യം. ഇപ്പോഴത്തെ കീഴടങ്ങല്‍ നിയമസഭാ തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ചാണോയെന്ന് കാത്തിരുന്ന് കാണണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 31, 2021 9:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പി കെ ഫിറോസും അഷ്‌റഫലിയും സമസ്തക്ക് കീഴടങ്ങിയോ, ചോദ്യമുയര്‍ത്തി സമൂഹമാധ്യമങ്ങള്‍


