മലപ്പുറത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വാഹന സ്‌ക്രാപ്പിംഗ് കേന്ദ്രം
- Published by:Sarika N
- news18-malayalam
Last Updated:
സംസ്ഥാനത്ത് വാഹന റിസൈക്ക്‌ളിംഗ് മേഖലയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു
എടപ്പാള്‍: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന റജിസ്ട്രേഡ് വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ഫെസിലിറ്റി (ആര്‍വിഎസ്എഫ്) പദ്ധതിയുടെ ഭാഗമായി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റജിസ്ട്രേഡ് വാഹന സ്‌ക്രാപ്പിംഗ് കേന്ദ്രമാകുന്ന കെഎസ്ആര്‍ടിസി-സിംകോ ആര്‍വിഎസ്എഫ് സംയുക്തസംരംഭത്തിന് ഗതാഗതമന്ത്രി കെ. ബി. ഗണേഷ്‌കുമാര്‍ എടപ്പാളില്‍ തറക്കല്ലിട്ടു. സംസ്ഥാനത്ത് വാഹന റിസൈക്ക്‌ളിംഗ് മേഖലയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. കെ.ടി. ജലീല്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഗായത്രി ആര്‍, കെഎസ്ആര്‍ടിസി സിഎംഡി ഡോ. പ്രമോജ് ശങ്കര്‍ ഐഒഎഫ്എസ്, കെഎസ്ആര്‍ടിസി-സിംകോ ആര്‍വിഎസ്എഫ് സംയുക്തസംരംഭം ഡയറക്ടര്‍മാരായ ബിനു കൃഷ്ണന്‍, സന്ദീപ് കൃഷ്ണന്‍, ഫാസില്‍ ഹബീബ് തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തില്‍ സ്ഥാപിക്കുന്ന മൂന്ന് റജിസ്ട്രേഡ് ആര്‍വിഎസ്എഫ് സംവിധാനങ്ങളില്‍ മധ്യകേരളം മുഴുവന്‍ സേവനം നല്‍കുന്ന ഏക ആര്‍വിഎസ്എഫ് കേന്ദ്രമാണ് എടപ്പാളിലെ കെഎസ്ആര്ടിസി-സിംകോ ആര്‍വിഎസ്എഫ് സംയുക്ത സംരംഭം നടപ്പാക്കുന്നത്. പാലക്കാട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി എന്നീ അഞ്ച് ജില്ലകളാണ് എടപ്പാള്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തന പരിധിയില്‍ ഉള്‍പ്പടുക. ഈ ജില്ലകളിലെ വാഹന ഉടമകള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി സേവനം ലഭ്യമാക്കുന്നതിനായി കെഎസ്ആര്ടിസി-സിംകോ ആര്‍വിഎസ്എഫ് നിയന്ത്രിക്കുന്ന അധികൃത കളക്ഷന്‍ സെന്ററുകള്‍ വിവിധ കേന്ദ്രങ്ങളില്‍ ഉടന്‍ ആരംഭിക്കും.
advertisement
ഇതുവഴി സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അനധികൃതമായി നടക്കുന്ന വാഹന സ്‌ക്രാപ്പിംഗ് പ്രവര്‍ത്തനങ്ങളും പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന അശാസ്ത്രീയ രീതികളും ഫലപ്രദമായി നിയന്ത്രിക്കാനാകുമെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ പൂര്‍ണ അംഗീകാരത്തോടെയും അനുമതികളോടെയുമാകും എടപ്പാള്‍ കേന്ദ്രം പ്രവര്‍ത്തനസജ്ജമാകുന്നതോടെ മധ്യകേരളത്തിലെ വാഹന സ്‌ക്രാപ്പിംഗ് നടക്കുക.
കെഎസ്ആര്‍ടിസിയുടെ എടപ്പാള് റീജിയണല്‍ വര്ക്ക്‌ഷോപ്പിനോടു ചേര്ന്ന 3 ഏക്കര് ഭൂമിയില്‍ 30 കോടി രൂപ ചെലവില്‍് നിര്‍മിക്കുന്ന ഈ കേന്ദ്രത്തിന് പ്രതിദിനം 100 മെട്രിക് ടണ്‍ വരെ വാഹനങ്ങള്‍ ശാസ്ത്രീയമായി സ്‌ക്രാപ് ചെയ്യാനുള്ള ശേഷിയുണ്ടാകും. 8 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്ത്തനമാരംഭിക്കുന്ന ഈ പദ്ധതിയിലൂടെ, പ്രവര്‍ത്തനമാരംഭിച്ച ആദ്യ വര്ഷം തന്നെ ഏകദേശം 300 കോടി രൂപയുടെ വാര്ഷിക ടേണോവര് ലക്ഷ്യമിടുന്നതായും അധികൃതര് അറിയിച്ചു.
advertisement
കെഎസ്ആര്‍ടിസി-സിംകോ ആര്‍വിഎസ്എഫ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റജിസ്ട്രേഡ് വാഹന സ്‌ക്രാപ്പിംഗ് ഫെസിലിറ്റിയായി മാറുമെന്ന് സംയുക്തസംരംഭ പങ്കാളിയായ സിംകോ ഡയറക്ടര്‍ ബിനു കൃഷ്ണന്‍ പറഞ്ഞു. ഉയര്‍ന്ന ദിനശേഷിയും കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കുന്ന ശാസ്ത്രീയ പ്രവര്‍ത്തന സംവിധാനവുമാകും ഈ കേന്ദ്രത്തിന്റെ പ്രധാന സവിശേഷതകളെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍വിഎസ്എഫ് കേന്ദ്രങ്ങള്‍ വഴി സ്‌ക്രാപ് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ന്യായവും സുതാര്യവുമായ വിപണിവില ലഭിക്കുന്നതിനൊപ്പം സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് (സിഒഡി) സംവിധാനം വഴി പുതിയ വാഹനം വാങ്ങുമ്പോള്‍ നികുതി ഇളവുകളും മറ്റ് കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭ്യമാകുമെന്ന് സിംകോ ഡയറക്ടര് സന്ദീപ് കൃഷ്ണന്‍ പറഞ്ഞു.
advertisement
വാഹന റിസൈക്ക്‌ളിംഗ് ഒരു വ്യവസായ പ്രവര്ത്തനം മാത്രമല്ല പരിസ്ഥിതി സംരക്ഷണത്തിനും സര്‍ക്കുലര്‍ ഇക്കണോമിക്കും അനിവാര്യമായ പ്രക്രിയയാണെന്ന് ഡയറക്ടര്‍ ഫാസില്‍ ഹബീബ് പറഞ്ഞു. കെഎസ്ആര്‍ടിസി-സിംകോ ആര്‍വിഎസ്എഫ് പോലുള്ള അംഗീകൃത കേന്ദ്രങ്ങള്‍ വഴി മാത്രമേ വാഹന റിസൈക്ക്‌ളിംഗ് നടത്താവൂ എന്നും അതുവഴി ലോഹങ്ങളുടെ ശാസ്ത്രീയ റിക്കവറിയും പ്രകൃതി സംരക്ഷണവും ഉറപ്പാക്കാനാകുമെന്നും ഫാസില്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
Feb 20, 2026 3:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വാഹന സ്‌ക്രാപ്പിംഗ് കേന്ദ്രം









